സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാന്‍സാനിയ 3, ഖാന 1, അയര്‍ലാന്‍ഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ യുഎഇ 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അല്‍ബാനിയ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണവര്‍. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
advertisement
എറണാകുളം 15, തിരുവനന്തപുരം 10, തൃശൂര്‍ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോണ്‍ കേസുകള്‍.
ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ് മന്ത്രി പറഞ്ഞു.
അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടല്‍ സാധ്യമല്ല. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റൈന്‍ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം. വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഒമിക്രോണ്‍ ഭീഷണി; അവധിക്കാലയാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന
ഒമിക്രോണ്‍ വകഭേദം ലോകമൊട്ടാകെ വ്യാപിക്കുന്നതിനാല്‍ അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വേരിയന്റിന്റെ വ്യാപനം തടയാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേര്‍ക്കും കുത്തിവയ്പ്പ് നല്‍കിയാല്‍ 2022-ല്‍ ഈ മഹാമാരി അവസാനിപ്പിക്കാനാകുമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു പറഞ്ഞു.
യുഎസില്‍ ഒമിക്രോണ്‍ അതിവേഗത്തിലാണ് പടരുന്നതെന്നും വാക്‌സിന്‍ എടുത്തവരില്‍ പോലും ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി.
ഫ്രാന്‍സ് ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നെതര്‍ലാന്റില്‍ ക്രിസ്മസ് കാലയളവില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇംഗ്ലണ്ടില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത സര്‍ക്കാര്‍ കരുതിവയ്‌ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ പുതുവത്സരാഘോഷങ്ങള്‍ പൊതു സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയതായും മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
