കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 15 ക്രിസ്ത്യൻ പുരോഹിതന്മാരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരിൽ മുതിർന്ന ബിഷപ്പും ഉൾപ്പെടുന്നു. പുതുച്ചേരി-കടലൂർ മുൻ ആർച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് എമെറിറ്റസ് ആന്റണി ആനന്ദാരായരാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്.
നിലവിൽ വിവിധ സഭകളിലുള്ള നൂറിലധികം പുരോഹിതന്മാർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ചിലർ അതീവ ഗുരുതരാവസ്ഥയിലാണെന്നതും സഭാ നേതൃത്വങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
Also Read ഐസിയു ബെഡ് കിട്ടിയില്ല; പത്തനംതിട്ടയിൽ ചികിത്സ വൈകിയതിനാൽ 38 കാരനായ കോവിഡ് രോഗി മരിച്ചു
advertisement
അടുത്തിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ പുരോഹിതൻമാരിൽ ഏഴുപേർ സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള തൃശൂർ അതിരൂപതയിൽ ഉൾപ്പെട്ടവരാണെന്ന് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. ബോവാസ് മാത്യു പറഞ്ഞു. “ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ് രാജ്യത്തെ വിവിധ പള്ളികളിലെ പുരോഹിതന്മാർക്ക് കോവിഡ് ബാധിക്കാൻ കാരണം. കോവിഡ് കാലത്ത് പോലും അവർക്ക് ധാരാളം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഓർത്തഡോക്സ് സഭയിലെ രാജൻ ഫിലിപ്പ് എന്ന പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചത് ഒരു വീട്ടിലെ ശുശ്രൂഷയിൽ പങ്കെടുത്തതിനെ തുടർന്നാണ്. ഒരു കോവിഡ് രോഗിയെ സുഖപ്പെടുത്തുന്നതിനുള്ള പ്രാർത്ഥനയ്ക്കു വേണ്ടിയാണ് അദ്ദേഹം അവിടെ പോയത്. ആ രോഗി നെഗറ്റീവായി മാറിയെങ്കിലും പുരോഹിതൻ പോസിറ്റീവായി. 40 ദിവസം മുമ്പാണ് ഇയാൾ കോവിഡ് ബാധിതനായത്. ഓരോ രൂപതയെയും സഭയെയും പരിശോധിച്ചാൽ മരണങ്ങളുടെയും രോഗബാധിതരുടെയും എണ്ണം കൂടുതലായിരിക്കാം”- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് ആഴ്ചയിൽ മാത്രം, വിവിധ പള്ളികളിൽ നിന്നും രൂപതകളിൽ നിന്നുമുള്ള 15 ലധികം പുരോഹിതൻമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഏറെയും ഉത്തരേന്ത്യയിലാണ്. ഏപ്രിൽ 20 നും 23 നും ഇടയിൽ 14 പുരോഹിതന്മാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കത്തോലിക്കാസഭയെ കേന്ദ്രീകരിച്ചുള്ള ഒരു ഓൺലൈൻ വാർത്താ പോർട്ടലായ 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.
ജനങ്ങളുമായി ഇടപഴകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ പുരോഹിതന്മാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സിറോ മലങ്കര പള്ളിയിലെ മേജർ ആർച്ച് ബിഷപ്പും കെസിബിസിയുടെ മുൻ പ്രസിഡന്റുമായ കർദിനാൾ ബസെലിയോസ് ക്ലീമിസ് പറഞ്ഞു.
വിനാശകരമായ സാഹചര്യം ഒഴിവാക്കാൻ മതപരമായ ഒത്തുചേരലുകളും സേവനങ്ങളും കുറച്ചുകാലമെങ്കിലും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാർ പറഞ്ഞു. "സ്ഥിതി മെച്ചപ്പെടുന്നതുവരെ പുരോഹിതന്മാർ അത്തരം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഐഎംഎ ഇതിനകം സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. അതിലൂടെ മാത്രമെ വൈറസ് വ്യാപനം കുറയ്ക്കാൻ കഴിയൂ.”- അദ്ദേഹം പറഞ്ഞു.