ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരും പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍ ഉന്‍ബേന്‍ പില്ലായ് പറഞ്ഞു.
ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേ സമയം സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
advertisement
യുകെയിൽ നിന്നും അബുദാബി വഴി ഡിസംബർ ആറിന് കൊച്ചിയിലെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. തുടർന്ന് ജനിതക ശ്രേണീകരണം നടത്തി ഒമിക്രോൺ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവ് ആയതായും മന്ത്രി അറിയിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. ഇതോടൊപ്പം രോഗിയുടെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യക്കും ഭാര്യാമാതാവിനുമൊപ്പം ടാക്‌സി ഡ്രൈവറേയും നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയതായും ഇയാളോടൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ വിവരമറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. അതിലുണ്ടായിരുന്ന 149 യാത്രക്കാരിൽ രോഗിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ നാളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
എല്ലാവിധ നടപടികളും സ്വീകരിച്ചതായും രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും എല്ലാ ജാഗ്രതയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്നും ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇന്നു മഹാരാഷ്ട്രയിലും കര്‍ണാടക്കത്തിലും ഛണ്ഡിഗഡിലും ഓരോ ഓരോത്തര്‍ക്ക് വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയില്‍ ഇതുവരെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
