കോവിഡ് മരണപ്പട്ടികയിൽ അപാകത, പ്രതിരോധ പാളിച്ച എന്നീ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയത്. മരണക്കണക്കുകൾ മറച്ചുവെക്കുന്നതിനാൽ അർഹരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടും. കേരളത്തിൽ വാക്സിൻ എടുത്തിട്ടും ദിവസവും 150 പേർ മരിക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന ആനുകൂല്യം കൂടാതെ സർക്കാരിന് എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണം. വാക്സിൻ ചലഞ്ചിലൂടെ വാങ്ങിയ 800 കോടി ഉപയോഗിക്കണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. 30 ശതമാനം മരണവും ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വിഷ്ണുനാഥ് പറഞ്ഞു.
advertisement
യഥാർത്ഥ കണക്ക് പുറത്തു വന്നാൽ കോവിഡിന്റെ പേരിൽ കെട്ടിപ്പൊക്കിയ കോട്ടകൾ ഇടിഞ്ഞ് വീഴുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജൂൺ 16ന് മുമ്പ് മരിച്ചവരുടെ ലിസ്റ്റ് കയ്യിലുണ്ടെങ്കിൽ സർക്കാർ എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും പണം കൊടുത്തപ്പോൾ കേരളം കൊടുത്തില്ല. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണം. ഇപ്പോഴും സർക്കാർ ഒളിച്ചു വയ്ക്കുന്നു. പതിനായിരക്കണക്കിന് പേർക്ക് ആനുകൂല്യം നഷ്ടമാകും.
മരണങ്ങൾ മറച്ച് വെച്ച് ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണെന്ന് വരുത്താനാണ് സർക്കാർ ശ്രമമെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
മരണ കണക്കിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലന്ന് പതിവ് മറുപടിയായിരുന്നു ആരോഗ്യ മന്ത്രിയുടെത്. ജൂൺ 16 ന് ശേഷം നേരത്തെ രേഖപ്പെടുത്താതെ പോയ ഏഴായിരത്തോളം മരണം പുതുതായി രേഖപ്പെടുത്തി.
ജൂൺ മുതൽ ഓൺലൈനിലൂടെ റിപ്പോർട്ട് ചെയ്തു തുടങ്ങി. വളരെ വിശദമായി തന്നെ വിഷയം പരിശോധിച്ചിരുന്നു. ആവശ്യമായ രേഖകൾ ഇല്ലാത്ത ഏഴായിരത്തോളം മരണങ്ങൾ ഉണ്ടായിരുന്നു. ഇതുകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ അപ്ഡേഷൻ നടത്തുന്നത്. ഇനിയും പരാതി ഉണ്ടെങ്കിൽ പരിശോധിക്കും. അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം കിട്ടുമെന്നും വീണ ജോർജ് സഭയിൽ അറിയിച്ചു.
ഇതിനിടെ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു. കേരളം മേനി നടക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ കേരളം അല്ല അങ്ങനെ പറഞ്ഞത്. കേരളത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി മാധ്യമങ്ങളാണ് പറഞ്ഞത്. കോവിഡിന്റെ തുടക്കത്തിലും മരണം പൂഴ്ത്തി വക്കുന്നു എന്ന് ആരോപണം ഉയർന്നതാണ്. അതും തെറ്റാണ്. വീണ ജോർജ് വ്യക്തമായി ഇതെല്ലാം പറഞ്ഞതാണെന്നും ശൈലജ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ രണ്ട് ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും പ്രതിപക്ഷം ഇറങ്ങി പോയിരുന്നില്ല.
