യുഎസിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ കണ്ടെത്തൽ അനുസരിച്ച് ഡെൽറ്റ വേരിയന്റിനേക്കാൾ 6-8 മടങ്ങ് കൂടുതൽ പകർച്ചാശേഷിയാണ് ഒമിക്രോൺ വേരിയന്റിനുള്ളത്. എന്നാൽ രോഗം ഗുരുതരമാകുന്ന അവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യം കുറവാണെന്നും ഗവേഷകർ വ്യക്തമാക്കി.
ഒമിക്രോൺ ബാധിച്ച കുട്ടികളിൽ 1.8 ശതമാനം പേർ ആശുപത്രിയിലായപ്പോൾ ഡെൽറ്റ വകഭേദം ബാധിച്ച 3.3 ശതമാനം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ കൂടുതൽ കുട്ടികളിൽ ബാധിച്ചിട്ടുണ്ടെന്നും ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഡെൽറ്റ വേരിയന്റ് ബാധിച്ച കുട്ടികളെപ്പോലെ രോഗബാധിതരായ കുട്ടികളെ ഒമിക്രോൺ വകഭേദം സാരമായി ബാധിക്കില്ലെന്ന് ഗവേഷകനായ പ്രൊഫസർ പമേല ഡേവിസ് പറഞ്ഞു.
advertisement
Also Read-Covid 19 വാക്‌സിനുകൾ ഒമിക്രോൺ തരംഗത്തിൽ കൗമാരക്കാർക്ക് ഫലപ്രദമായ സംരക്ഷണം നൽകിയില്ലെന്ന് പഠനം
ഒമിക്രോൺ വേരിയന്റ് ബാധിച്ച 22,772 കുട്ടികളിലും ഡെൽറ്റ ബാധിച്ച 66,000ത്തിലധികം കുട്ടികളിലും ഉൾപ്പെടെ യുഎസിലെ 651,640ലധികം കുട്ടികളുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ ഗവേഷക സംഘം വിശകലനം ചെയ്തു. യുഎസിൽ ഒമിക്രോൺ കണ്ടെത്തുന്നതിന് തൊട്ടുമുമ്പ്, ഡെൽറ്റ പ്രബലമായിരുന്ന കാലത്തെ പതിനായിരത്തിലധികം കുട്ടികളുടെ രേഖകളും പഠനത്തിൽ താരതമ്യം ചെയ്തു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതുവരെ കോവിഡ് -19 വാക്സിനുകൾക്ക് അർഹതയില്ലെന്നും മുൻകാല SARS-CoV-2 അണുബാധകളുടെ നിരക്ക് ഇവരിൽ കുറവാണെന്നും ഗവേഷകർ വ്യക്തമാക്കി.
രോഗബാധിതരായ കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കൽ, ആശുപത്രിവാസം, ഐസിയു പ്രവേശനം, വെന്റിലേഷൻ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിൽ പ്രധാനമായും വിശകലനം ചെയ്തത്. കൂടാതെ ഗവേഷകർ ശേഖരിച്ച മറ്റ് ചില വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഒമിക്രോൺ ബാധിച്ച കുട്ടികൾ ശരാശരി പ്രായം കുറഞ്ഞവരാണെന്നും ഇവരിലധികവും 1.5 വയസിനും 1.7 വയസിനും ഇടയിൽ പ്രായമുള്ളവാരെണെന്നും ഗവേഷകർ കണ്ടെത്തി.
കെസ് വെസ്റ്റേൺ റിസർവ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകൻ റോങ് സൂ, ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്റോണിന് രോഗ തീവ്രത കുറവാണെന്ന് അഭിപ്രായപ്പെട്ടു. “കൂടാതെ, വാക്സിനേഷൻ എടുക്കാത്ത നിരവധി കുട്ടികൾ രോഗബാധിതരായതിനാൽ, കുട്ടികളുടെ തലച്ചോറിലും ഹൃദയത്തിലും രോഗപ്രതിരോധ സംവിധാനങ്ങളിലും മറ്റ് അവയവങ്ങളിലുമുള്ള കോവിഡ് -19 അണുബാധയുടെ ദീർഘകാല ഫലങ്ങൾ വ്യക്തമല്ലെന്നും ഇത് ആശങ്കാജനകമാണെന്നും” സൂ കൂട്ടിച്ചേർത്തു.