കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇവ തുടരുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു ദിവസം മാത്രമുള്ള ഈ കടുത്ത നിയന്ത്രണം കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന വിമർശനമാണ് ഉയർന്നിരുന്നത്.
എന്നാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്. അതേസമയം കോവിഡ് വ്യാപന൦ അതിരൂക്ഷമായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോഗം വിലയിരുത്തി. എങ്കിലും തത്കാലം തലസ്ഥാന നഗരിയെ സി കാറ്റഗറിയിൽ തന്നെ നിലനിർത്തി. രാത്രിക്കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്നതാണ് യോഗത്തിൽ ധാരണയായത്. സി കാറ്റഗറിയിൽപ്പെടുന്ന ജില്ലകളിൽ തീയറ്ററുകളും ജിമ്മുകളും അടച്ചിടാനുള്ള ഉത്തരവ് വലിയ വിമർശനങ്ങൾക്കിടയാക്കിയെങ്കിലും നിയന്ത്രണങ്ങൾ എല്ലാം അതുപോലെ തുടരാനാണ് തീരുമാനം.
advertisement
അതേസമയം, അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന 20 ശതമാനത്തിൽ നിന്നും രണ്ട് ശതമാനമാക്കി ചുരുക്കാൻ തീരുമാനമായി. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായ സാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ ഒമിക്രോണും ഡെൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് പരിശോധന നിർത്തലാക്കാതെ രണ്ട് ശതമാനം പേർക്ക് മാത്രമായി നടത്താൻ തീരുമാനിച്ചത്.
അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുമെന്നുമാണ് അവലോകന യോഗത്തിലെ പ്രതീക്ഷ. കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോഗം വിലയിരുത്തി.
Also Read- ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ
Covid 19 | സംസ്ഥാനത്ത് ഇന്ന് 42154 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 38458
തിരുവനന്തപുരം: കേരളത്തില്‍ (Kerala) 42,154 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
