• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Children Should Go Back to School | കുട്ടികൾ ഉടൻ തന്നെ സ്‌കൂളുകളിലേയ്ക്ക് മടങ്ങേണ്ടതിന്റെ ഏഴ് കാരണങ്ങൾ

Children Should Go Back to School | കുട്ടികൾ ഉടൻ തന്നെ സ്‌കൂളുകളിലേയ്ക്ക് മടങ്ങേണ്ടതിന്റെ ഏഴ് കാരണങ്ങൾ

യുനെസ്‌കോയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്

  • Share this:
    ഹിമാനി ചന്ദന

    ഇത്തവണ എന്റെ ഏഴുവയസ്സുകാരിയായ മകള്‍ സാന്താക്ലോസിന് എഴുതിയ കത്തില്‍ അവളുടെ പ്രിയപ്പെട്ട യൂണികോണ്‍ അല്ലെങ്കില്‍ പെപ്പ പിഗ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ഈ വര്‍ഷത്തെ അവളുടെ കത്ത് വളരെ ചെറുതും എന്നാല്‍ വളരെ കൃത്യതയുള്ളതുമായിരുന്നു. ''ഇപ്പോള്‍ വളരെ വിരസമാണ്. എനിക്ക് സ്‌കൂളില്‍ (School) പോകണം. ഞാന്‍ എന്റെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നു. എന്റെ സ്‌കൂള്‍ തുറക്കൂ, സാന്താ,'' എന്നാണ് അവള്‍ കത്തില്‍ എഴുതിയത്. അത് എന്നെ വല്ലാതെ ബാധിച്ചു.

    അവളുടെ ശരീരഭാരം അല്‍പ്പം കൂടിയതും കൂടുതല്‍ സമയം സ്‌ക്രീന്‍ ടൈമിനായി ചെലവഴിക്കുന്നതും ഒഴികെ അവള്‍ സുഖമായിരിക്കുന്നുവെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ വായിച്ച ശേഷം സ്‌കൂള്‍ അടച്ചത് വഴി കുട്ടികള്‍ക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് അന്വേഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇതുവഴി രണ്ട് വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ ഞാന്‍ കണ്ടെത്തി.

    എ - പഠന നഷ്ടം, ശാരീരികവും മാനസികവുമായ വികസനത്തിലെ സ്വാധീനം, മന്ദഗതിയിലുള്ള വൈജ്ഞാനിക വികസനം.

    ബി - പ്രാഥമിക, സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്ന ബാലവേല, പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹം, സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് എന്നിവയിലെ വര്‍ധനവ്

    ഈ ലേഖനത്തില്‍ എല്ലാ കുട്ടികളും ഉടനടി സ്‌കൂളുകളിലേയ്ക്ക് മടങ്ങി പോകേണ്ടതിന്റെ കാരണങ്ങളാണ് വിശദീകരിക്കുന്നത്.

    അതിന് മുമ്പ് നിങ്ങള്‍ അറിയേണ്ട ചില വസ്തുതകള്‍ ഉണ്ട്. കൊറോണ വൈറസിന്റെ (Corona Virus) വ്യാപനം തടയുന്നതിനായി 2020 മാര്‍ച്ചില്‍ ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകള്‍ അടച്ചു. വൈറസിനെക്കുറിച്ച് അന്ന് നമുക്ക് ഒന്നും അറിയില്ലായിരുന്നു. സ്‌കൂളുകള്‍ അടച്ചിട്ടത് അന്നത്തെ നിലയ്ക്ക് ഒരു ശരിയായ നീക്കമായിരുന്നു. കുട്ടികളുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗത്ത രോഗത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു അന്ന് പരമ പ്രധാനമായ കാര്യം. എന്നാല്‍ ഇപ്പോള്‍ ലോകത്തെ കോവിഡ് മഹാമാരി ബാധിച്ചിട്ട് ഏകദേശം 600 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ നാം രണ്ട് തരംഗങ്ങള്‍ മറികടന്ന് വൈറസിനെ നന്നായി മനസ്സിലാക്കി കഴിഞ്ഞു.

    യുനെസ്‌കോയുടെ (UNESCO) കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ കാര്യത്തില്‍ ഇന്ത്യ (India) രണ്ടാം സ്ഥാനത്താണ്. ഇന്ത്യയില്‍ സ്‌കൂളുകള്‍ 2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയില്‍ 82 ആഴ്ച അഥവാ ഒന്നര വര്‍ഷം അടച്ചിട്ടു. 83 ആഴ്ചകളുമായി ഉഗാണ്ടയാണ് ഒന്നാം സ്ഥാനത്ത്.

    എന്നാല്‍ ദേശീയ തലത്തില്‍ പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ അധികകാലം നീണ്ടുനിന്നില്ല. ഇക്കാര്യത്തില്‍ 227 രാജ്യങ്ങളില്‍ ഇന്ത്യ 76-ാം സ്ഥാനത്താണ്.

    കോവിഡ്-19 കാരണം ദേശീയ തലത്തില്‍ മുഴുവന്‍ സ്‌കൂളുകളും അടച്ചിടുമ്പോഴാണ് പൂര്‍ണ്ണമായ അടച്ചിടലാകുന്നത്. ഇന്ത്യയില്‍, 25 ആഴ്ചത്തേക്ക്, ദേശീയ തലത്തില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു (പൂര്‍ണമായ അടച്ചുപൂട്ടല്‍), എന്നാല്‍ ഭാഗിക സ്‌കൂള്‍ അടച്ചുപൂട്ടല്‍ 57 ആഴ്ച വരെ നീണ്ടുനിന്നു. അതായത് ചില പ്രദേശങ്ങളിലോ ക്ലാസുകള്‍ക്കോ മാത്രമുള്ള സ്‌കൂള്‍ അടച്ചുപൂട്ടല്‍.

    ഇന്ത്യയില്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ എലമെന്ററി, സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ ചേര്‍ന്ന 24.7 കോടി കുട്ടികളെയും പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 2.8 കോടി കുട്ടികളെയും ബാധിച്ചിട്ടുണ്ടെന്നാണ് യുണിസെഫിന്റെ കണക്കുകള്‍.

    കുട്ടികള്‍ക്കിടയിലെ രോഗബാധ

    നിയോനറ്റോളജിസ്റ്റുകളും ശിശുരോഗ വിദഗ്ധരും ഉള്‍പ്പെടെ ഒരു ഡോക്ടര്‍മാര്‍ പോലും കോവിഡ് -19 കുട്ടികള്‍ക്കിടയില്‍ മാരകമാണെന്ന് അല്ലെങ്കില്‍ ആശങ്കയ്ക്ക് കാരണമാണെന്ന് ഇതുവരെ തന്നോട് വ്യക്തമാക്കിയിട്ടില്ല. ഇതുവരെ, മൂന്ന് തരംഗങ്ങളിലും, കുട്ടികളില്‍ 'തീവ്രത കുറഞ്ഞ കോവിഡ് -19' രോഗം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 'ഒരാഴ്ചയ്ക്കുള്ളില്‍' സുഖം പ്രാപിക്കുന്ന തരത്തിലാണ് കുട്ടികളെ രോഗം ബാധിക്കുന്നത്.

    രണ്ടാം തരംഗത്തില്‍, ഏകദേശം 12% കൊവിഡ് ബാധിതര്‍ 20 വയസ്സില്‍ താഴെയുള്ള രോഗികളാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കുട്ടികള്‍ക്കിടയിലെ കോവിഡ് രോഗത്തിന്റെ ഇപ്പോഴത്തെ അല്ലെങ്കില്‍ മൊത്തത്തിലുള്ള പ്രവണത വ്യക്തമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

    കുട്ടികള്‍ക്ക് വാക്‌സിനേഷന്‍

    ശാസ്ത്രജ്ഞരും വാക്‌സിന്‍ വിദഗ്ധരും പറയുന്നതനുസരിച്ച്, കുട്ടികള്‍ക്ക്, പ്രത്യേകിച്ച് 12 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ട ആവശ്യമില്ല.

    NTAGI യുടെ പാനല്‍ അംഗവും എപ്പിഡെമിയോളജിസ്റ്റുമായ ഡോ ജയപ്രകാശ് മുളിയില്‍ എന്നോട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ''കുട്ടികള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നവരാണ്, ഇപ്പോള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതില്ല'' എന്നാണ്. ഇക്കാര്യം അവര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

    ഇന്ത്യയില്‍ വാക്സിനേഷന്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന പാനലായ NTAGIയുടെ ഈ തീരുമാനം ഇപ്പോള്‍, കോവിഡ് 19 മൂലം കുട്ടികള്‍ക്കിടയില്‍ മരണമൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ്.

    കൂടാതെ, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഇന്ത്യ ആലോചിക്കേണ്ട ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ടെന്ന് വാക്സിന്‍ വിദഗ്ധന്‍ ഡോ.ഗഗന്‍ദീപ് കാംഗ് ഒരിക്കല്‍ പറഞ്ഞിരുന്നു.

    ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു പരിഹാരമല്ല

    ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികളില്‍ സാമൂഹികവും വൈകാരികവും വൈജ്ഞാനികവുമായ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈല്‍ഡ് സൈക്കോളജിയുമായി ബന്ധപ്പെട്ട വിദഗ്ധരും അധ്യാപകരും വിശ്വസിക്കുന്നു.

    നീണ്ടുനില്‍ക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടല്‍ ചെറിയ കുട്ടികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റി (എപിയു) നടത്തിയ ഒരു പഠനം കണ്ടെത്തി.

    ശരാശരി, 92% കുട്ടികള്‍ക്കും കുറഞ്ഞത് ഒരു പ്രത്യേക ഭാഷാ കഴിവെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും 82% പേര്‍ക്ക് 2-6 ക്ലാസുകളിലായി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണിതശാസ്ത്ര പഠന ശേഷി നഷ്ടപ്പെട്ടിട്ടുണ്ടെന്നും പഠനം കണ്ടെത്തി.

    ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 16,000-ത്തിലധികം സ്‌കൂള്‍ കുട്ടികളിലാണ് ഈ പഠനം നടത്തിയത്. ഈ പഠനം നടത്തിയത് 2021 ജനുവരിയിലാണ്. കൃത്യം ഒരു വര്‍ഷം മുമ്പ്. ഇപ്പോള്‍ ഈ ആഘാതം മുമ്പത്തേക്കാള്‍ വളരെ കൂടുതലായിരിക്കും.

    കുട്ടികള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ എടുക്കുമ്പോള്‍, അവര്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവിടുന്നു. 'ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളെ ഹാനികരവും അക്രമാസക്തവുമായ ഉള്ളടക്കത്തിലേക്കും സൈബര്‍ അപകടസാധ്യതകളിലേയ്ക്കും നയിച്ചേക്കാം' ഒരു ആഗോള പഠനം ചൂണ്ടിക്കാട്ടുന്നു. ''വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുമെന്നും'' യുണിസെഫിന്റെ പ്രസ്താവനയില്‍ പറയുന്നു.

    ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍

    വരണ്ട കണ്ണുകള്‍, പൊണ്ണത്തടി, വൈറ്റമിന്‍ ഡിയുടെ കുറവ്, ഉറക്കക്കുറവ്, ദേഷ്യം, സംസാരിക്കാനുള്ള താമസം എന്നിവയൊക്കെ കോവിഡിനെ തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യത്തില്‍ പ്രത്യക്ഷമായ പ്രത്യാഘാതങ്ങളില്‍ ചിലതാണ്.

    കുട്ടികളില്‍ കോവിഡ് 19ന്റെ മാനസിക ആഘാതത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, സ്‌കൂളുകള്‍ അടച്ചതിനാല്‍ ഉദാസീനമായ ജീവിതശൈലിയെ തുടര്‍ന്ന് കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ശിശുരോഗവിദഗ്ദ്ധര്‍ പറയുന്നു.

    ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ഒരു പ്രബന്ധമനുസരിച്ച്, മഹാമാരി കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും മാനസിക-സാമൂഹിക, പെരുമാറ്റ പ്രശ്നങ്ങള്‍, അശ്രദ്ധ, എന്നിവയ്ക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

    ഗ്രാമങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍

    യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം മഹാമാരിക്ക് മുമ്പ് ഇന്ത്യന്‍ കുടുംബങ്ങളില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് ആക്‌സസ് ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യമോ? ഒരേ സമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ടി വരുന്ന ഒന്നിലധികം കുട്ടികള്‍ക്ക് വീട്ടില്‍ ഒന്നിലധികം സ്‌ക്രീന്‍ വാങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും?

    2021 ഓഗസ്റ്റില്‍ നടത്തിയ സ്‌കൂള്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്ലൈന്‍ ലേണിംഗ് (SCHOOL) എന്ന സര്‍വേയില്‍ ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 1,400 സ്‌കൂള്‍ കുട്ടികളില്‍ 8% പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസില്‍ സ്ഥിരമായി പഠിക്കുന്നതെന്നും 37% പേര്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തി.

    യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായി സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം 17% ആയി ഉയര്‍ന്നു.

    ഇന്ത്യയിലെ പല കുട്ടികളും ഒരിക്കലും ഇനി സ്‌കൂളില്‍ മടങ്ങിയെത്തില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജി ഫിനാന്‍ഷ്യല്‍ ടൈംസിനോട് ഒരിയ്ക്കല്‍ പറഞ്ഞിരുന്നു, പ്രത്യേകിച്ച് കുടുംബങ്ങളെ സഹായിക്കാന്‍ ജോലി ചെയ്യുന്നവര്‍. 'നിങ്ങള്‍ ഒരു തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, തിരിച്ചുവരാന്‍ വളരെ ബുദ്ധിമുട്ടാണ്,' അദ്ദേഹം പറഞ്ഞു.

    പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

    സ്‌കൂള്‍ അടച്ചുപൂട്ടല്‍ പെണ്‍കുട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്. നാഷണല്‍ റൈറ്റ് ടു എഡ്യൂക്കേഷന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 10 ദശലക്ഷം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പുറത്തുപോകാന്‍ കഴിയും. മഹാമാരിയെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹത്തിനും ഗര്‍ഭധാരണത്തിനും ദാരിദ്ര്യത്തിനും കാരണമായേക്കാമെന്നും ഫോറം മുന്നറിയിപ്പ് നല്‍കുന്നു.

    COVID-19 | ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ  നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 

    കുടുംബത്തിലുള്ളവരും അധ്യാപകരും വാക്‌സിന്‍ സ്വീകരിക്കുക

    കുട്ടികളെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, കുട്ടികളിലൂടെ അവരുടെ കുടുംബാംഗങ്ങളിലേക്ക് വൈറസ് പകരുന്നത് തടയുക എന്നതായിരുന്നു സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിന് പിന്നിലെ പ്രധാന ആശയം. ഇപ്പോള്‍ മിക്ക കുടുംബാംഗങ്ങളും കോവിഡ് -19 രോഗത്തിനെതിരെ രണ്ട് കുത്തിവയ്പ്പുകള്‍ വീതം എടുത്തിട്ടുണ്ട്.

    അദ്ധ്യാപകരിലേക്ക് അണുബാധ പടരുന്നതാണ് മറ്റൊരു ആശങ്ക. ഈ ആശങ്കകള്‍ക്കിടയിലും, കോവിഡ് -19 വാക്‌സിനുകളുടെ മുന്‍ഗണനാ വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധ്യാപകരെ 'മുന്നണി പ്രവര്‍ത്തകര്‍' ആയി ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ പോലും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്.

    അപ്പോള്‍ വിവിധ പ്രായ-ഗ്രൂപ്പുകളായി സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടയുന്നതെന്താണ്? ജില്ല, ബ്ലോക്ക് തിരിച്ചുള്ള എപ്പിഡെമിയോളജിക്കല്‍ ഡാറ്റ പരിശോധിച്ച് സ്‌കൂളുകള്‍ എത്രയും വേഗം തുറക്കാന്‍ ആരംഭിക്കുക.
    Published by:Jayashankar Av
    First published: