മരണത്തിൽ കേരളം രണ്ടാമത്
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെടുത്താൽ കേരളം രണ്ടാമതാണ്. ഡിസംബർ 20 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കോവിഡ് മരണം 44,922. തൊട്ടടുത്ത കർണ്ണാടകയിൽ മരണം 38,290. തമിഴ്നാട്ടിൽ 36,686 മരണം. കോവിഡ് കലക്കിമറിച്ച മഹാരാഷ്ട്ര മാത്രമാണ് കേരളത്തിന് മുന്നിൽ. 12 കോടി ജനങ്ങളുള്ള മഹാരാഷ്ട്രയിൽ ആകെ കോവിഡ് മരണം 1,41,353.
തമിഴ്നാട്ടിൽ 27,40,411 പേർക്കും കർണ്ണാടകയിൽ 30,02,649 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ ഒരുദിവസം ശരാശരി 250 മരണങ്ങളാണ് (മുൻപ് വിട്ടുപോയ മരണങ്ങൾ) ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് ഒരു സംസ്ഥാനത്തും 10 മരണം പോലും പ്രതിദിനം വരുന്നില്ല. ഡിസംബർ 20-ലെ കണക്ക് നോക്കിയാൽ കേരളം 419 മരണം (ബാക്ക് ലോക്ക് അടക്കം) സ്ഥിരീകരിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തത് ഏഴ് മരണം മാത്രം. 18 സംസ്ഥാനങ്ങളിൽ ഒരു മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
advertisement
മരണം മറച്ചുവച്ചോ?
പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആരോപണമായിരുന്നു സംസ്ഥാന സർക്കാർ കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നു എന്നത്. നിയമസഭയിൽ അടക്കം അതിരൂക്ഷ വിമർശനത്തിന് ഇത് കാരണമായി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് മരണം നിശ്ചയിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെയും ആവർത്തിച്ചുള്ള വാദം. എന്നാൽ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന തലത്തിൽ കോവിഡ് മരണം നിർണ്ണയിക്കുന്ന രീതി മാറി ജില്ലാ തലത്തിലായി. ഇതോടെ മരണനിരക്ക് ഉയർന്നു തുടങ്ങി. കോവിഡ് മരണങ്ങളുടെ മാനദണ്ഡം സുപ്രീംകോടതി പുതുക്കിയതോടെ മരണ നിരക്ക് വീണ്ടും ഉയർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപാ വീതം നഷ്ടപരിഹാരം നൽകണം എന്ന ഉത്തരവുകൂടി വന്നതോടെ മരണ നിരക്കിൽ പിന്നെയും വർദ്ധനയുണ്ടായി.
കൂട്ടി ചേർത്തത് 14,768 മരണം
സർക്കാരിന്റെ വെബ് സൈറ്റിൽ ഡിസംബർ 20 വരെയുള്ള കോവിഡ് മരണം 44,922. നാൽപത്തി അയ്യായിരത്തിൽ എത്തിനിൽക്കുന്ന ഈ കണക്കിന് ഒരു പ്രത്യേകതയുണ്ട്. ഇതിൽ 30,154 മരണങ്ങളാണ് കൃത്യമായി റിപ്പോർട്ട് ചെയ്തിരുന്ന കണക്കുകളനുസരിച്ചുള്ളത്. ശേഷിച്ച 14,768 മരണം കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ സർക്കാർ അധികമായി കൂട്ടി ചേര്‍ത്തത്. അതായത്, മുൻപ് പലകാരണങ്ങളാൽ കണക്കിൽ ഉൾപ്പെടുത്താതെ പോയ മരണങ്ങൾ. സംസ്ഥാനത്തെ ആകെ കോവിഡ് മരണത്തിന്റെ 33 ശതമാനമാണ് ഇത്. എന്തുകൊണ്ട് ഇത്രയേറെ പേരുടെ മരണം ഇതുവരെ സർക്കാരിന്റെ കണക്കുകൾക്ക് പുറത്തായി? കോവിഡ് മാനദണ്ഡം പുതുക്കിയത് മാത്രമാണോ കാരണം? അതോ സർക്കാരിന്റെ ഇമേജ് വർദ്ധിപ്പിക്കാൻ മരണങ്ങൾ മറച്ചുവച്ചോ? അവസാനത്തേതാണ് സംഭവിച്ചതെങ്കിൽ മനുഷ്യത്വരഹിതമാണ്.
സഹായധന വിതരണവും താളം തെറ്റിയോ?
ഈ മാസം 17ന് സുപ്രീം കോടതിയിൽ നിന്നും അസാധാരണമായ ഒരു താക്കീത് കിട്ടി സംസ്ഥാന സർക്കാരിന്. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരുടെ ബഞ്ചിന്റേതാണ് രൂക്ഷ വിമർശനം. നാൽപത്തി അയ്യായിരത്തോളം പേർ കോവിഡ് ബാധിച്ച് മരിച്ച കേരളത്തിൽ സുപ്രീംകോടതി നിർദ്ദേശിച്ച 50,000 രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചത് 548 പേർക്ക് മാത്രം! സഹായത്തിനായി 10,778 പേരാണ് അപേക്ഷ സമർപ്പിച്ചത്. സഹായം ലഭിച്ചത് ഏതാണ്ട് 6 ശതമാനം പേർക്ക് മാത്രം!
ആദ്യഘട്ടത്തിൽ രക്ഷിച്ചത് പി ആർ ജോലിയോ?
മരണത്തിൽ മാത്രമല്ല, കോവിഡ് വ്യാപനത്തിലും കേരളം ഇപ്പോൾ ഒന്നാമതാണ്. രാജ്യത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിന് അടുത്ത്. കേരളത്തിൽ ഇത് 5.99 ശതമാനം. കൃത്യമായ കണക്കും ജാഗ്രതയും നിരീക്ഷണവുമൊക്കെയാണ് കേരളത്തിലെ ഉയർന്ന കണക്കുകൾക്ക് കാരണമെന്നാണ് സർക്കാർ വാദം. ഇത് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും ഈ കണക്കുകൾ നമ്മളെ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്. ഒന്നാം തരംഗത്തിലെ അടക്കം കണക്കുകൾ തിരുത്തേണ്ടി വന്നത് നമ്മുടെ കണക്കുകൾ ശരിയല്ലായിരുന്നു എന്നുതന്നെയാണ് തെളിയിക്കുന്നത്.
ഒന്നാം തരംഗത്തെ ശക്തമായി പ്രതിരോധിച്ചെന്നുപറഞ്ഞ് ആഘോഷിച്ചവരാണ് നമ്മൾ. ആഗോളതലത്തിൽ പത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നു. അന്നത്തെ ആരോഗ്യമന്ത്രിയുടെ അഭിമുഖങ്ങൾ വന്നു. മുഖചിത്രങ്ങൾ വന്നു. പക്ഷേ രണ്ടാം തരംഗത്തിൽ നമ്മൾ പിന്നിൽ പോകുന്നത് എന്തുണ്ട്? അന്നുണ്ടായിരുന്നത് സർക്കാരിന്റെ പി.ആർ. ജോലി മാത്രമായിരുന്നോ?