കന്യാകുമാരി :- കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ വടശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 4 മാസം പ്രായമുള്ള കുട്ടിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ദമ്പതികളെ പോലീസ് സംഘം പിടികൂടി. വള്ളിയൂർ, പൂങ്കനഗർ സ്വദേശി മുത്തുരാജ (30), ജ്യോതിക (22) ദമ്പതികളുടെ മകൻ ഹരി ( പ്രായം 4 മാസം ) യെ തട്ടി കൊണ്ട് പോയ സംഭാവത്തിലാണ് കന്യാകുമാരി, വട്ടക്കോട്ട സ്വദേശി ഗണപതിയുടെ മകൻ നാരായണൻ (48), ഭാര്യ ശാന്തി (45) എന്നിവരെ അറസ്റ്റ് ചെയ്തത്.
advertisement
മുത്തുരാജ – ജ്യോതിക ദമ്പതികള്‍ വടശ്ശേരി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചുവരുന്നത്. അതിൽ നിന്ന് ലഭിക്കുന്ന പണത്തിൽ ഭക്ഷണം കഴിച്ച് രാത്രി ബസ്സ്റ്റാൻഡിൽ തന്നെയാണ് ഉറങ്ങുന്നതും.കഴിഞ്ഞ 23 ന് രാത്രി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങുകയായിരുന്ന ദമ്പതികള്‍ എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണ്മാനില്ലായിരുന്നു. ഉടൻ തന്നെ ജ്യോതിക വടശ്ശേരി പൊലീസിന് പരാതി നൽകി.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാഗർകോവിൽ ടൗൺ ഡിവൈഎസ്പി നവീൻ കുമാറിന്റെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ തിരുമുരുകന്റെ നേതൃത്വത്തിൽ എസ്ഐമാരായ മഹേശ്വര രാജ്,ശരവണ കുമാർ, മാരി സെൽവം എന്നിവർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് സിസിടീവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടി കൊണ്ടുപോയ പ്രതികൾ കോട്ടാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം മാർത്താണ്ഡം സ്റ്റേഷനിൽ എത്തുകയും 24 ന് രാവിലെ അവിടെ നിന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്നു.അവിടെ നിന്ന് 9 മണിക്ക് ട്രെയിൻ മാർഗ്ഗം ചിറയിൻകീഴിലും എത്തി.
പ്രതികൾ കുട്ടിയുമായി കേരളത്തിലേക്ക് കടന്നു എന്നറിഞ്ഞ തമിഴ്നാട് പൊലീസ് കേരള പൊലീസിന്റെ സഹായം തേടുകയായിരുന്നു. ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ, തിരുവനന്തപുരം റൂറൽ ഷാഡോ ടീം എ.എസ്.ഐ സുനിൽ, കഠിനംകുളം സ്റ്റേഷൻ കോൺസ്റ്റബിൾമാരായ ജ്യോതിഷ് കുമാർ, ശ്യാംലാൽ എന്നിവർ അടങ്ങുന്ന പൊലീസ് സംഘവും തമിഴ്നാട് പൊലീസും ചേർന്ന് ബുധനാഴ്ച്ച രാത്രിയിൽ തന്നെ ചിറയിൻകീഴിലെ ഒരുവാടക വീട്ടിൽ വച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുമായി നാഗർകോവിലില്‍ എത്തിയ പൊലീസ് സംഘം ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ കുട്ടിയെ വടശ്ശേരി പൊലീസ് സ്റ്റേഷനിൽ വച്ച് അമ്മ ജ്യോതികക്ക് കൈമാറി.
കുട്ടിയെ കാട്ടി ഭിക്ഷാടനം നടത്തിയാൽ ജനങ്ങൾ പണം തരും, അതിനാലാണ് കുട്ടിയെ തട്ടി കൊണ്ട് പോയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. നാരായണൻ – ശാന്തി ദമ്പതികള്‍ വർഷങ്ങളായി ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം കേടു പറ്റിയ കുടകൾ നന്നാക്കി കൊടുക്കുന്ന തൊഴിൽ ചെയ്തു വന്നിരുന്നതായി പൊലീസ് പറഞ്ഞു. കേരള പൊലീസിന്റെ സഹായത്തോടുകൂടിയാണ് കുട്ടിയെ രക്ഷിക്കാനും പ്രതികളെ വളരെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞതെന്നും, അന്വേഷണത്തിന് സഹായിച്ച കേരള പൊലീസിന് നന്ദി അറിയിച്ചതായും ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ എസ്പി ഹരി കിരൺ പ്രസാദ് പറഞ്ഞു. വടശ്ശേരി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.