ഫൈസലിൻ്റെ മൊഴി പരിശോധിക്കാൻ എൻ.ഐ.എ. സംഘം കസ്റ്റംസ് ഓഫിസിലെത്തിയിരുന്നു. 2013 ൽ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ പ്രതിയായിരുന്നു.
കാരാട്ട് ഫൈസലിന്‍റെ മൊഴിയും ഫൈസലിനെതിരെ ലഭിച്ച മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. മൊഴികള്‍ വിശദമായി പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി വിലയിരുത്താനാണ് ഉദ്ദേശിക്കുന്നത്.
Also Read 'മിനി കൂപ്പർ മുതൽ സ്വർണക്കടത്ത് വരെ'; കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ ആരാണ്?
advertisement
ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് കൊടുവള്ളിയിലെ വീട്ടിൽ നിന്നാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയും കസ്റ്റംസിന് ലഭിച്ചിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ചായിരുന്നെന്നുമാണ് മൊഴി.
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് കാരാട്ട് ഫൈസൽ. കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവുമാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍ വാര്‍ഡിലെ കൗണ്‍സിലറാകും മുൻപ് സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളുമായി കാരാട്ട് ഫൈസലിനുള്ള ബന്ധത്തെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിഞ്ഞു.