മക്കളും കൊച്ചുമക്കളും ബന്ധുക്കളുമടക്കം 299 കുട്ടികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായും ബലാത്സംഗം ചെയ്തതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ ലൈംഗിക വൈകൃതത്തിന് ഇരയായ കുട്ടികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ തന്നെ രോഗികളായിരുന്നു.
1989 മുതല്‍ 2014 വരെയുള്ള 25 വര്‍ഷത്തിനിടെ നിരവധി കുട്ടികളെ ജോയല്‍ ലെ സ്‌കൗനക് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. ഇക്കാലയളവില്‍ 158 ആണ്‍കുട്ടികളെയും 141 പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു.
advertisement
'നിങ്ങള്‍ ഒരു പിശാചായി മാറിയിരിക്കുന്നു'വെന്നാണ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍ സ്‌റ്റെഫാന്‍ കെല്ലന്‍ബെര്‍ഗര്‍ സ്‌കൗനകിനെ വിശേഷിപ്പിച്ചത്. ചിലപ്പോള്‍ ഇദ്ദേഹം വെളുത്ത കോട്ട് ധരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ജനായിരുന്ന സ്‌കൗനക് ആശുപത്രികളില്‍ അനസ്‌തേഷ്യക്കിടെയും രോഗികളായ കുട്ടികളെ വേട്ടയാടാറുണ്ടെന്ന് ജഡ്ജി ഓഡ് ബുറേസി ചൂണ്ടിക്കാട്ടി. സഹപ്രവര്‍ത്തകര്‍ക്കോ മെഡിക്കല്‍ അധികാരികള്‍ക്കോ തടയാന്‍ കഴിയാത്തത്ര അന്ധകാരം നിറഞ്ഞതായിരുന്നു മെഡിക്കല്‍ ലോകത്ത് സ്‌കൗനകിന്റെ പ്രവൃത്തികളെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
299 കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതായി മാര്‍ച്ചിന്റെ തുടക്കത്തില്‍ സ്‌കൗനക് തന്നെ സമ്മതിച്ചിരുന്നു. 2020-ല്‍ മരുമക്കള്‍ ഉള്‍പ്പെടെ നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാള്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ജയിലില്‍ ആയിരുന്ന സ്‌കൗനകിന്റെ കേസിന്റെ വിചാരണ ആരംഭിച്ചത് ഫെബ്രുവരിയിലാണ്. ഇതിലാണ് 20 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള പുതിയ വിധി വന്നിരിക്കുന്നത്.
നിരവധി കുട്ടികളാണ് ഇയാളുടെ ക്രൂരകൃത്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്. ഇത്രയും കാലം ഇയാള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നത് ഫ്രാൻസിലെ ആളുകളെ രോഷാകുലരാക്കി.
ആരാണ് ഈ നരാധമനായ ജോയല്‍ ലെ സ്‌കൗനക്
ഫ്രാന്‍സിലെ ബ്രിട്ടാനി നഗരത്തില്‍ നിന്നുള്ള പ്രമുഖ സര്‍ജനായിരുന്നു ജോയൽ ലെ സ്‌കൗനക്. പാരിസില്‍ ജനിച്ച സ്‌കൗനക് 1983-ല്‍ നാന്റസിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തില്‍ സര്‍ജനായി ജോലിയില്‍ പ്രവേശിച്ചു. 1994-ല്‍ അദ്ദേഹം ഒരു സ്വകാര്യ ക്ലിനിക്കില്‍ നിയമിതനായി. തുടര്‍ന്ന് ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള വിവിധ ആശുപത്രികളിലും ജോലി ചെയ്തു.
2017-ല്‍ ആണ് ഡോക്ടർ ഫ്രഞ്ച് അധികൃതരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഇയാള്‍ക്കെതിരെ ആദ്യ ലൈംഗികാരോപണം വന്നതോടെയായിരുന്നു അത്. ജോണ്‍സാക്കില്‍ ഇയാളുടെ അയല്‍വാസിയായ ആറ് വയസ്സുള്ള കുട്ടിയാണ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. വെളുത്ത മുടിയുള്ള ഒരു പുരുഷന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും തകര്‍ന്ന പൂന്തോട്ട വേലിക്കിടയിലൂടെ തന്നെ ലൈംഗികമായി സ്പര്‍ശിക്കുകയും ചെയ്തതായി കുട്ടി ആരോപിച്ചു. ഈ സംഭവമാണ് ഇയാള്‍ക്കെതിരെയുള്ള അന്വേഷണത്തിന് തുടക്കമിട്ടത്. പിന്നീട് പുറത്തുവന്നത് സ്കൗനക്കിന്റെ ലൈംഗിക വൈകൃതത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ മൂന്ന് ലക്ഷത്തോളം ചിത്രങ്ങളും വീഡിയോകളും പീഡനത്തിന്റെ വിശദാംശങ്ങള്‍ കുറിച്ച നോട്ട്ബുക്കുകളും അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ സര്‍ജനായിരിക്കെ ഇയാള്‍ക്ക് അരികില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ വിവരങ്ങളായിരുന്നു കൂടുതലും. ഫ്ളോർബോര്‍ഡുകള്‍ക്കടിയില്‍ നിന്നും ഒരാള്‍പ്പൊക്കമുള്ള പാവകളുടെ ശേഖരവും പോലീസ് കണ്ടെത്തി.
താനൊരു 'പെഡോഫൈല്‍' (ബാലപീഡകന്‍) ആണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും സ്‌കൗനക് നോട്ട്ബുക്കില്‍ കുറിച്ചിരിക്കുന്നതും പോലീസ് കണ്ടെത്തി. സ്‌കൗനക് തന്റെ മൂത്ത മകന്റെ മകളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. ആയാള്‍ ഇത് സമ്മതിച്ചു. ചെറുമകളെ പീഡിപ്പിച്ചതായി സ്‌കൗനക് കോടതിയില്‍ സമ്മതിച്ചെന്നും ഫ്രാന്‍സ്24 റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, വിചാരണയ്ക്കിടെ മൂത്തമകന്‍ തന്റെ സന്തോഷകരമായ ബാല്യകാലത്തെ കുറിച്ച് കോടതിയില്‍ പറഞ്ഞു. അച്ഛന്‍ എപ്പോഴും മെഡിക്കല്‍ പ്രാക്ടീസില്‍ തിരക്കിലായിരുന്നുവെന്നും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാത്ത ഒരു കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017-ല്‍ സ്‌കൗനക് അറസ്റ്റിലാകുന്നതിന് മാസങ്ങള്‍ മുമ്പാണ് താന്‍ ഈ കുറ്റകൃത്യങ്ങളെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. അമ്മയായ മേരി ഫ്രാന്‍സ് 2023-ലാണ് സ്‌കൗനക്കില്‍ നിന്നും വിവാഹ മോചനം നേടിയത്. എന്നാല്‍, അച്ഛന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അമ്മ ഒരിക്കലും തന്നോട് പറഞ്ഞിരുന്നില്ലെന്നും മകന്‍ വെളിപ്പെടുത്തി.
2017 മേയിലാണ് മകന്‍ പിതാവില്‍ നിന്ന് സത്യം അറിഞ്ഞത്. പിന്നീട് കസിന്‍സില്‍ നിന്നാണ് അച്ഛന്‍ കുട്ടികളായിരിക്കുമ്പോള്‍ തങ്ങളെ പീഡിപ്പിച്ചിരുന്നതായി മനസ്സിലാക്കിയത്. ഏതാണ്ട് അതേ സമയം 42 വയസ്സുള്ള അദ്ദേഹത്തിന്റെ സഹോദരനും കോടതിയില്‍ മൊഴി നല്‍കി. 5 നും 10 നും ഇടയില്‍ പ്രായമുള്ളപ്പോള്‍ തന്റെ മുത്തച്ഛന്‍, സ്‌കൗനക്കിന്റെ അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു.