കന്യാകുമാരി സ്വദേശിയായ മന്ത്രവാദിയും ഒരു സ്ത്രീയടക്കം അയാളുടെ മൂന്ന് സഹായികളും യുവതിയുടെ കൊലപാതകത്തിന് അറസ്റ്റിലായി.
ഭർത്താവുമായി വീണ്ടും ഒന്നിക്കാൻ പറഞ്ഞ കർമങ്ങൾക്കായി പണം കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു ഫലമില്ലാതെ വന്നപ്പോൾ കാശ് തിരികെ ചോദിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
പിണങ്ങിക്കഴിയുന്ന ഭർത്താവുമായി ഒന്നിക്കാൻ വേണ്ടിയാണ് തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയായ കായൽവിഴി (28) കന്യാകുമാരി കൊട്ടാരം സ്വദേശിയായ ശിവസ്വാമി എന്ന മന്ത്രവാദിയെ കണ്ടത്. എല്ലാത്തരം കുടുംബ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഇയാൾ പ്രാദേശിക കേബിൾ ചാനലുകളിലൂടെ പരസ്യം നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നൽകുകയും ചെയ്തു. കാലം കഴിഞ്ഞിട്ടും ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്.
advertisement
ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ 8 മാസം മുൻപാണ് കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയെയും സഹായികളേയും പിടികൂടിയത്. ശിവസ്വാമിയെയും സഹായികളായ കന്യാകുമാരി കൊട്ടാരം സ്വദേശിയായ ശിവനേശ്വരി,തൂത്തുക്കുടി സ്വദേശി മായാണ്ടി രാജ, തിരുനെൽവേലി സ്വദേശി കണ്ണൻ എന്നിവരെയുമാണ് പാലാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടി മന്ത്രവാദിയെ സമീപിച്ച. യുവതിയ്ക്ക് മന്ത്രവാദി പരിഹാര കർമങ്ങൾ ചെയ്തു. എന്നാൽ പണം പോയിട്ടും ഭർത്താവിനെ തിരികെ കിട്ടിയില്ല. തുടർന്ന് ഇവർ പണം ആവശ്യപ്പെട്ടി. പണം തിരികെ ആവശ്യപ്പെട്ടതിൽ കുപിതനായ മന്ത്രവാദി തുടർന്ന് യുവതിയെ ഇവരെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികൾ സമ്മതിച്ചു.
കൊലപാതകം നടത്തിയത് 2024 ഒക്ടോബർ 5നാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന 7 പവന്റെ സ്വർണ മാലയും പ്രതികൾ എടുത്തു. പ്രതികൾ നിരവധി സ്ത്രീകളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യുവതിയുടെ ശരീരഭാഗങ്ങൾ തിരുനെൽവേലിയിലെ മണിമുത്തൻകുളം കനാലിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി.