കഴിഞ്ഞ ജൂൺ 24 നാണ് ക്രൂര മർദനത്തിന് ഇരയായ അജയൻ (27) ആശുപത്രിയിൽ വെച്ച് മരിച്ചത്. കാസർഗോഡ് നീലേശ്വരം ചിറപ്പുറത്ത് പരിചയക്കാരിയായ സ്ത്രീയെ കാണാൻ പോയ അജയനെ അവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് മർദിച്ചതെന്ന് ഭാര്യ പറയുന്നു. പിന്നീട് നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അജയനെ ചിലർ വീണ്ടും അതിക്രൂരമായി മർദിച്ചുവെന്നും ഇതേതുടർന്നാണ് മരണം സംഭവിച്ചതെന്നും സീമ പറയുന്നു. ജനനേന്ദ്രിയം തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
advertisement
മർദ്ദനമേറ്റ് പയ്യന്നൂരെ വീട്ടിൽ എത്തിയ അജയൻ മൂത്ര തടസത്തെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വൈകാതെ മരണത്തിന് കീഴടങ്ങി.അജയനെ മർദിച്ചവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്ന് ഭാര്യ പറയുന്നു.
അടിവയറ്റിലും ജനനേന്ദ്രിയത്തിലും ഏറ്റ മാരകമായ മുറിവുകൾക്കൊപ്പം ശരീരത്തിന്റെ പലഭാഗങ്ങളിലും ക്ഷതമേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കാത്തതിനാൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.