സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കേസെടുത്തു. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അയർക്കുന്നം പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം പുറത്ത് വന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് അറസ്റ്റിലായ ജെഹു തോമസ് പൊലീസിനു നൽകിയ മൊഴി ഇങ്ങനെയാണ്, വീട്ടിലുള്ളവർക്ക് വാക്സിനേഷൻ എടുക്കുന്നതിനായി ഇന്നലെ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി എടിഎമ്മിൽ പൈസ എടുക്കാൻ ആണ് പോയത്. വാഹനത്തിനു പിന്നിൽ പിതാവ് പട്ടിക്കുട്ടിയെ കെട്ടിയിരുന്നു. വീട്ടിലെ പട്ടിക്കൂട് തകർന്നതിനാൽ വാഹനത്തിനു പിന്നിൽ ആണ് വളർത്തുനായയെ കെട്ടിയിട്ടത്.
advertisement
Also Read- വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിതാവാണ് രാത്രി വൈകി നായെ കാറിനു പിന്നിൽ കെട്ടിയിട്ടത്. അതിരാവിലെ എടിഎമ്മിൽ പോകാനിറങ്ങിയപ്പോൾ വാഹനത്തിനു പിന്നിൽ പട്ടിയെ കെട്ടിയ കാര്യം താൻ ശ്രദ്ധിച്ചിരുന്നില്ല. ഏറെദൂരം വണ്ടി ഓടിച്ചു കഴിഞ്ഞപ്പോൾ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും പട്ടി ചത്തു പോയിരുന്നു എന്നും ജെഹു തോമസ് അയർക്കുന്നം പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പ്രതിയായ ജെഹു തോമസ് നൽകിയ മൊഴിയും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം നായക്കെതിരെ ഉണ്ടായത് മനസാക്ഷിയില്ലാത്ത ക്രൂരകൃത്യം ആയതിനാൽ കേസെടുക്കാതെ നിർവാഹമില്ല എന്ന നിലപാടിലാണ് പൊലീസ്. ഇക്കാര്യത്തിൽ പരാതി ഉയർന്നുവന്ന സാഹചര്യവും പോലീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാവിലെ ആറരയോടെ അയർക്കുന്നം ളാക്കാട്ടൂർ റോഡിൽ ചേന്നാമറ്റത്താണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ പൊതുപ്രവർത്തകനായ ടോമി ചക്കുപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അയർക്കുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ചേന്നാമറ്റം വായനശാലയിൽ എത്തി സിസിടിവി പരിശോധിച്ച് തോടെ സംഭവം നടന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഈ റോഡിലുള്ള മറ്റൊരു സ്ഥലത്തും പൊലീസ് സിസിടിവി പരിശോധിച്ചു. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ നിജസ്ഥിതി കണ്ടെത്താനായത്. അതിരാവിലെ പല നാട്ടുകാരും ഈ സംഭവം കണ്ടിരുന്നു. തുടർന്ന് നാട്ടുകാരാണ് പൊതുപ്രവർത്തകരെ വിവരം അറിയിച്ചത്. പൊതുപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
നേരത്തെ എറണാകുളം ജില്ലയിൽ നായ വാഹനത്തിനു പിന്നിൽ കെട്ടിവലിച്ച സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെ മറ്റു പല ജില്ലകളിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
