'പ്രജിൻ കൊച്ചിയിൽ സിനിമാ പഠനത്തിന് പോയിരുന്നു. മുറി പൂട്ടിയതിനുശേഷമേ പുറത്തിറങ്ങാറുള്ളൂ. അവന്റെ മുറിയിൽ കയറാൻ സമ്മതിക്കില്ല. കയറിയാൽ ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയിൽ നിന്ന് വൈബ്രേറ്റ് ചെയ്യുന്ന ശബ്‌ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക്ക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകൻ ജയിലിൽ നിന്ന് പുറത്തുവന്നാൽ എന്നെയും കൊല്ലും'- സുഷമ കുമാരി പറയുന്നു.
കൃത്യം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രജിൻ ഉപയോഗിച്ചിരുന്നതും ഫോർമാറ്റ് ചെയ്യപ്പെട്ടതിനു ശേഷം വീട്ടുകാരെ ഏൽപ്പിച്ചതുമായ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അമ്മയുടെ മൊഴിപ്രകാരമുള്ള പ്രജിന്റെ അസമയങ്ങളിലെ യാത്രകൾ എങ്ങോട്ട്, മുറിയിൽ കണ്ടെത്തിയ ചില ബിംബങ്ങളുടെയും കുറിപ്പുകളുടെയും പിന്നാമ്പുറം തുടങ്ങിയവയും ചോദിച്ചു മനസ്സിലാക്കും എന്നാണ് അറിയുന്നത്.
advertisement
തന്നെ സ്വതന്ത്രമായി ജീവിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നില്ല എന്ന മൊഴിയോടു കൂടിയായിരുന്നു കൃത്യത്തിന് ശേഷം പ്രജിൻ ജോസ് വെള്ളറട പൊലീസിൽ കീഴടങ്ങിയത്. ജോസിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പ്രജിൻ ജോസിന്റെ മുറിയിൽ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനകളിലും, അമ്മയും അടുത്ത ബന്ധുക്കളും നൽകിയ മൊഴികളുമാണ് ആശങ്ക ഉയർത്തുന്ന വിവരം പുറംലോകത്തെ അറിയിച്ചത്
ചൈനയിലെ വുഹാനിൽ എംബിബിഎസ് പഠിക്കുകയായിരുന്ന പ്രജിൻ ജോസ് കൊറോണ സമയത്ത് നാട്ടിൽ എത്തുകയായിരുന്നു. നാട്ടിൽ എത്തിയ സമയം മുതൽ പതിവ് രീതികളിൽ നിന്ന് മാറി ഏകനായി നടക്കാനായിരുന്നു പ്രജിന് താൽപര്യം. എറണാകുളത്ത് ഒരു സ്ഥാപനത്തിൽ പോയി സിനിമ പഠിക്കണമെന്നും ഇതിലേക്ക് ഒന്നരലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട പ്രജിന് ഈ തുകയും കുടുംബം നൽകി. എന്നാൽ
എറണാകുളത്തുനിന്ന് തിരികെ എത്തിയ പ്രജിന്റെ രീതി കൂടുതൽ നിഗൂഢമാവുകയായിരുന്നു.
ഈശ്വര വിശ്വാസത്തോടും കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയും ജീവിച്ചു പോന്നിരുന്ന പ്രജിന് പ്രകടമായ മാറ്റം ആദ്യകാലങ്ങളിൽ മാതാപിതാക്കൾ ഗൗരവമായി കണ്ടില്ല. നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ അത് വീട്ടിലെ കലഹങ്ങൾക്കും കയ്യാങ്കളികൾക്കും കാരണമായി. പ്രജിൻ കൂടുതൽ സമയം ചെലവഴിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയിൽ മാതാപിതാക്കൾക്ക് പ്രവേശനമില്ലായിരുന്നു.
അർധരാത്രികളിൽ വാഹനം എടുത്ത് പുറത്ത് ഉൾപ്പെടെ പോകുന്ന പ്രജിൻ എപ്പോഴെങ്കിലും ആണ് തിരികെ എത്തുന്നത്. ചോദ്യം ചെയ്താൽ മാതാപിതാക്കളെ ദേഹോദ്രവം ചെയ്യാനും മടിച്ചിരുന്നില്ല. കഴിഞ്ഞദിവസം പ്രജിന്റെ മുറിയിൽ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ ചില ബിംബങ്ങളും, കൂട്ടി ഇട്ടിരുന്ന മുടികളും, ചില പ്രത്യേകതരം ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് പ്രജിൻ ഐഫോൺ പൂർണമായും ഫോർമാറ്റ് ചെയ്ത ശേഷം രക്ഷിതാക്കൾക്ക് തിരികെ ഏൽപ്പിച്ചു. ഇത് ഇനി തനിക്ക് ആവശ്യമില്ല എന്നു പറഞ്ഞായിരുന്നു തിരികെ നൽകിയത്. ശരീരത്തിലെ രോമങ്ങൾ പൂർണമായും നീക്കം ചെയ്തശേഷം കൃത്യത്തിന് തയ്യാറാവുകയായിരുന്നു എന്നും കുടുംബാംഗങ്ങൾ സംശയിക്കുന്നു.
സാത്താൻ സേവ പോലുള്ള ആഭിചാര കർമ്മസംഘങ്ങളിൽ മകൻ പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ച് ഇതിനൊരു പരിഹാരം കണ്ടെത്തി നൽകണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.