ഒരുവർഷം മുൻപുവരെ ഇന്റർനെറ്റ് അധോലോകമായ ഡാർക് വെബ് അടക്കിവാണ ഓൺലൈൻ ലഹരികടത്ത് സംഘമാണ് സാംബാഡ കാർട്ടൽ. ഇതിന്റെ തലവനായ 'എൽ മയോ സാംബാഡയെ' 2024ൽ യുഎസിൽ അറസ്‌റ്റ് ചെയ്തതോടെ ഏതാനും മാസങ്ങളോളം കാർട്ടലിന്റെ പ്രവർത്തനം മന്ദഗതിയിലായി. ഈ ഘട്ടത്തിൽ ഡാർക് വെബ്ബിൽ കളംപിടിക്കാൻ ശ്രമിച്ച 'ട്രൈബ് സിയൂസ്' കാർട്ടലിലേക്ക് എഡിസനെ പോലുള്ള ഏജന്റുമാർ കുറുമാറി.
ഇതും വായിക്കുക: മൂവാറ്റുപുഴയിലെ 'നല്ലവനായ എഡിസണ്‍' പിടിയിലായപ്പോൾ തകർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റ്
advertisement
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽരാസലഹരി ഉൽപാദനം തുടങ്ങിയത് ട്രൈബ് സിയൂസ് കാർട്ടലാണ്. ക്രിപ്റ്റോ കറൻസി വഴിയുള്ള പണമിടപാടുകളും ഇവർ പ്രോത്സാഹിപ്പിച്ചു. എഡിസനെപോലുള്ള വിദ്യാസമ്പന്നരായ ഏജന്റുമാർ വഴിയാണ് ഇവരുടെ ഓപ്പറേഷൻ രാജ്യത്ത് വ്യാപിച്ചതെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്. 14 മാസങ്ങൾക്കിടയിൽ 600 തവണ ഇവർ ഇന്ത്യയിലേക്കു ലഹരികടത്തിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.
എഡിസൻ ബാബുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ സാംപിളുകൾ ഡൽഹിയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മൂവാറ്റു പുഴ കോടതി റെക്കോർഡ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ലഹരി വസ്തുക്കളുടെ സാംപിളുകൾ ശേഖരിക്കാൻ ഇന്നലെ ഉദ്യോഗസ്‌ഥർ അനുമതി നേടിയിരുന്നു. ഇതിനു ശേഷമാണു സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്.
1127 ലഹരി സ്റ്റാംപുകളും 131.6 ഗ്രാം രാസലഹരിയും എഡിസന്റെ പക്കൽ നിന്ന് എൻസിബി ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. പരിശോധനാഫലം വന്ന ശേഷം എഡിസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഡാർക് വെബ് മാർക്കറ്റുകളിലേക്കു ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന പെൻ ഡ്രൈവ്, ഒന്നില ധികം ക്രിപ്റ്റോ കറൻസി വോലറ്റുകൾ, ഹാർഡ് ഡിസ്ക്‌കുകൾ എന്നിവയും എൻസിബി പിടിച്ചെടുത്തിരുന്നു.