ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഷിനോജും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയുമാണ് കോടതി വെറുതെ വിട്ടത്. ആകെ 16 പ്രതികളാണ് ഉള്ളത്. ഇതിൽ രണ്ട് പ്രതികൾ വിചാരണക്കാലയളവില്‍ മരണപ്പെട്ടു. കേസിലെ ഒന്നു മുതല്‍ ആറു വരെയും 10 മുതല്‍ 14 വരെയുമുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷന്‍ വാദിച്ചത്. 7, 8 പ്രതികള്‍ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചുവെന്നും 9, 15, 16 പ്രതികള്‍ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങള്‍ മുമ്പ് നിരീക്ഷിച്ച് പ്രതികള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
advertisement
14 ദിവസമാണ് കേസില്‍ കോടതിയില്‍ വിസ്താരം നടന്നത്. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണ വേളയില്‍ പ്രതികളെയും കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
2010 മെയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയില്‍ നിന്നും കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനേയും ഷിനോജിനേയും ന്യൂമാഹി പെരിങ്ങാടിയില്‍ വച്ച് അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി പി പ്രേമരാജനും പ്രതിഭാഗത്തിനായി സി കെ ശ്രീധരനുമാണ് ഹാജരായത്.
സിപിഎം പ്രവര്‍ത്തകരായ പള്ളൂര്‍ കൊയ്യോട് തെരുവിലെ ടി സുജിത്ത്, ചൊക്ലി മീത്തലെ ചാലില്‍ ഹൗസില്‍ ഷാരോണ്‍ വില്ലയില്‍ എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി കെ സുമേഷ്, ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ കെ മുഹമ്മദ് ഷാഫി, ഷമില്‍ നിവാസില്‍ ടി വി ഷമില്‍, കൂടേന്റവിട എ കെ ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ കെ അബ്ബാസ്, ചെമ്പ്ര നാലുതറ പാറയുള്ള പറമ്പത്ത് രാഹുല്‍, കുന്നുമ്മല്‍ വീട്ടില്‍ തേങ്ങ വിനീഷ് എന്ന കെ വിനീഷ്, കോടിയേരി പാറാല്‍ ചിരുതാംകണ്ടി സി കെ രജികാന്ത്, പള്ളൂര്‍ പടിഞ്ഞാറെ നാലുതറ പി വി വിജിത്ത്, അമ്മാല മഠത്തില്‍ മുഹമ്മദ് റജീസ്, കണ്ണാറ്റിക്കല്‍ വീട്ടില്‍ ഷിനോജ്, അഴീക്കല്‍ മീത്തലെ എടക്കാടന്റ വിട ഫൈസല്‍, ചൊക്ലി തണല്‍ വീട്ടില്‍ കാട്ടില്‍ പുതിയ പുരയില്‍ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കല്‍ മന്‍സിലില്‍ സജീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ന്യൂ മാഹി സി ഐ യു പ്രേമൻ, ഡി വൈ എസ് പി പ്രിൻസ് എബ്രഹാം എന്നിവർ അന്വേഷിച്ച കേസിൽ ഡി വൈ എസ് പി ഷൗക്കത്തലിയാണ് കുറ്റപത്രം സമർപ്പിച്ചത്.