ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഫോൺ ലോക്കായതിനാൽ സൈബർ സെല്ലിന്റെ സഹായം തേടും. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ 29 വയസുകാരനും ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനുമാണ് ക്രൂരമർദനത്തിന് ഇരകളായത്.
ക്രൂരപീഡനം
യുവാക്കൾക്കു രശ്മിയുമായി ബന്ധമുണ്ടെന്ന സംശയമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരം. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകി. യുവാക്കളും ജയേഷും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വിഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് പിന്നിലെന്നാണ് സൂചന. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണ് മർദനത്തിന് ഇരകളാക്കിയത്. മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു.
advertisement
റാന്നി സ്വദേശിയായ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി മുളകു സ്പ്രേ അടിക്കുകയും മർദിക്കുകയുമായിരുന്നു. ഇയാൾക്ക് നട്ടെല്ലിനും ഇടതു കാൽമുട്ടിലും രണ്ടു വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവും ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ആറന്മുള എസ്ഐ വിഷ്ണു മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്നാണു ജയേഷിനെയും രശ്മിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
സ്റ്റേപ്ലർ പിൻ
റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചതിന് പുറമേ കഴുത്തിൽ സർജിക്കൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയും സൈക്കിൾ ചെയിൻ ഉപയോഗിച്ചു നെഞ്ചിൽ ഇടിക്കുകയും പൈപ്പ് റേഞ്ച് ഉപയോഗിച്ചു വലതുകാലിലെ നഖങ്ങൾക്കിടയിൽ മൊട്ടുസൂചികൾ തറയ്ക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. 2 മണിക്കൂർ നീണ്ട പീഡനത്തിനുശേഷം പ്രതികൾ യുവാവിനെ സ്കൂട്ടറിന്റെ നടുവിൽ ഇരുത്തി പുതമൺ പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയെ ഒന്നിന് ഉച്ചയ്ക്കു 12.30ന് മാരാമണ്ണിൽനിന്ന് ജയേഷ് വീട്ടിലെത്തിച്ചു. തുടർന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തി. യുവാവിനെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലെയർ കൊണ്ട് മോതിരവിരലിൽ അമർത്തിയും പീഡനം തുടർന്നു. യുവാവിന്റെ 2 ഫോണുകളും കയ്യിലുണ്ടായിരുന്ന 19,000 രൂപയും ഇവർ തട്ടിയെടുത്തു. പിന്നീട് ബൈക്കിൽ കയറ്റി റാന്നിയിൽ ഇറക്കിവിട്ടു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
ജയേഷ് ബെംഗളൂരുവിൽ ജോലിക്കു പോയപ്പോൾ രശ്മിയുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ വീട്ടിൽ അടച്ചുറപ്പുള്ള വാതിലോ ജനലുകളോ ഇല്ല. കുട്ടികൾ നിലവിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ്.