പറയർ സമുദായത്തിൽപ്പെട്ട 28 വയസ്സുകാരനായ വൈരമുത്തുവിനെ സെപ്റ്റംബർ 15 തിങ്കളാഴ്ച രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സമുദായത്തിൽപ്പെട്ട ദമ്പതികളുടെ മകളായ മാലിനിയുമായി വൈരമുത്തു പുലർത്തിയിരുന്ന പ്രണയ ബന്ധമാണ് കൊലപാതകത്തിന് കാരണം.
ഇതും വായിക്കുക: പ്രണയത്തിന്റെ പേരിൽ ദളിത് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ കാമുകിയുടെ മാതാപിതാക്കളെ തമിഴ്‌നാട് പൊലീസ് സസ്പെന്‍ഡ് ചെയ്തു
മാലിനിയുടെ പിതാവ് വൈരമുത്തുവിന്റേത് സമുദായാംഗമാണ്, എന്നാൽ അമ്മ വിജയ പിന്നാക്ക വിഭാഗത്തിൽപെട്ട ചെട്ടിയാർ സമുദായത്തിൽ നിന്നുള്ളയാളാണ്. വിജയ, അവരുടെ മകൻ ഗുഗൻ (21), അൻപുനിധി (19), ഭാസ്കർ (42) എന്നിവരാണ് അറസ്റ്റിലായത്. വിജയ ഒഴികെ മറ്റെല്ലാവരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
advertisement
വിജയക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും, കേസ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബാലാജിക്ക് കൈമാറിയതായും 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു.
ഇതും വായിക്കുക: എട്ടുവർഷത്തെ പ്രണയം, വിവാഹദിനം വരനെ ബന്ദിയാക്കി; ജാതിമതിൽ തകർത്ത് സിപിഎം ഓഫീസ് കതിർമണ്ഡപമായി
'വൈരമുത്തുവിന്റെ കൊലപാതകം ഒരു 'ജാതിക്കൊലയല്ല'. വൈരമുത്തുവിന്റെ സാമ്പത്തിക നിലയെ വിജയ എതിർത്തിരുന്നു. താൻ തിരഞ്ഞെടുത്ത ഒരാളെയല്ലാതെ മാലിനി വൈരമുത്തുവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ അവർക്ക് ദേഷ്യമുണ്ടായിരുന്നു,'- മയിലാടുതുറൈ എസ്പി ജി സ്റ്റാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അടിയമംഗലം സ്വദേശിയായ വൈരമുത്തു ഡിഎംഇ ഡിപ്ലോമക്കാരനും ഇരുചക്ര വാഹന മെക്കാനിക്കുമാണ്. എംബിഎ ബിരുദധാരിയായ മാലിനി ചെന്നൈയിൽ ജോലി ചെയ്തുവരികയാണ്. സെപ്റ്റംബർ 14ന് ദമ്പതികൾ സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിരുന്നു. വൈരമുത്തുവിനെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം മാലിനി അറിയിക്കുകയും, കുടുംബം തള്ളിപ്പറഞ്ഞതിനെ തുടർന്ന് വൈരമുത്തുവിനൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. വിവാഹത്തിൽ ഇടപെടില്ലെന്ന് മാലിനിയുടെ കുടുംബം പോലീസിന് രേഖാമൂലം ഉറപ്പും നൽകിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം വൈരമുത്തുവിനെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Summary: Tamil Nadu police arrested four people, including the mother of a woman, in connection with the murder of 28-year-old Dalit man K Vairamuthu in Mayiladuthurai.