സുബീറയുടെ വസ്ത്രങ്ങൾ ആണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മാർച്ച് 10ന് വീട്ടിൽ നിന്ന് പോകുമ്പോൾ സുബീറ ധരിച്ച വസ്ത്രങ്ങൾ ആണ് ശരീരാവശിഷ്ടത്തിലും ഉണ്ടായിരുന്നത്. പ്രതി മുഹമ്മദ് അൻവറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റസമ്മതം നടത്തിയെന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നതായി പറയാൻ കഴിയില്ല എന്ന് തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബു വ്യക്തമാക്കി.
advertisement
വീട്ടിൽ നിന്നും ജോലിക്ക് പോകും വഴി ആളൊഴിഞ്ഞ വഴിയിലെ കുറ്റിക്കാട്ടിൽ വച്ചാണ് അൻവർ സുബീറയെ ശ്വാസം മുട്ടിച്ച് കൊന്നത്. തുടർന്ന് ചാക്കിൽ കെട്ടി ചെങ്കൽ ക്വാറിയിലെ മണ്ണ് കൂട്ടിയിട്ട സ്ഥലത്ത് എത്തിച്ച് കുഴിച്ചു മൂടി. കനത്ത മഴയിൽ മണ്ണ് നീങ്ങി മൃതശരീരം പുറത്ത് വരുമോ എന്ന പേടിയിൽ പ്രതി വീണ്ടും ജെസിബി കൊണ്ട് വന്ന് മൃതദേഹം കുഴിച്ചിട്ടതിൻ്റെ മുകളിൽ മണ്ണ് നിരത്തി. ജെ സി ബി ഡ്രൈവർ മണ്ണ് നിരത്തിയ കാര്യം പോലീസിൽ അറിയിച്ചത് ആണ് കേസിൽ നിർണായകമായത്. തുടർന്ന് അൻവറിന്റെ കാര്യങ്ങളെല്ലാം രഹസ്യമായി അന്വേഷിച്ച പൊലീസ്, മൃതദേഹം കൂടി കണ്ടെത്തിയ ശേഷം ആണ് അൻവറിനെ കസ്റ്റഡിയിൽ എടുത്തത്.
'സത്യത്തിൽ പ്രതിയുടെ ഭയം ആണ് കേസിൽ നിർണായകം ആയത്. ഒരു തെളിവും ഇല്ലാതെ മാഞ്ഞ് പോയേക്കാവുന്ന കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത് ജെസിബി ഡ്രൈവർ നൽകിയ വിവരം ആണ്. ഏറെ ടെൻഷൻ അടിച്ച രീതിയിൽ ആണ് അൻവർ മണ്ണ് ഇടാൻ വിളിച്ചത് എന്ന് ജെ സി ബി ഡ്രൈവർ പറഞ്ഞു. അപ്പോൾ മുതൽ അൻവറിനെ കൂടുതൽ നിരീക്ഷിക്കാനും അയാളെ പറ്റി അന്വേഷിക്കാനും തുടങ്ങി. ഇതിനിടയിൽ അന്വേഷണത്തെ വഴിതെറ്റിക്കാൻ അൻവർ പലതവണ ശ്രമിച്ചിരുന്നു. തുടർന്ന് മണ്ണ് മാറ്റി പരിശോധിച്ചപ്പോൾ ആദ്യം മൃതദേഹത്തിന്റെ കാൽ കണ്ടു. മൃതദേഹം അവിടെ ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ അൻവറിനെ കസ്റ്റഡിയിൽ എടുത്ത്, ചോദ്യം ചെയ്തു. അൻവർ കുറ്റം സമ്മതിക്കുകയും ചെയ്തു;. - ഡി വൈ എസ് പി പറഞ്ഞു.
സുബീറയെ കാണാതായിട്ട് 40 ദിവസം; മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയിൽ, പ്രതിയായ അയൽവാസി അറസ്റ്റിൽ
സുബീറയെ കാണാതായ അന്നുമുതൽ തിരച്ചിലിലും മറ്റും പ്രതി സജീവമായി ഉണ്ടായിരുന്നു. അൻവർ കൊല ചെയ്യുമെന്ന സംശയം ആർക്കും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തി ഉണ്ടെന്നും സുബീറയുടെ ബന്ധുക്കൾ പറഞ്ഞു.
പുറത്തെടുക്കുമ്പോൾ അഴുകി തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. തലയോട്ടി, കൈകാലുകൾ, ആന്തരിക അവയങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് അസ്ഥികൾക്ക് ഒപ്പം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൊലപാതകം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
മാർച്ച് 10നാണ് സുബീറയെ കാണാതായത്. വീട്ടിൽ നിന്നും ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ദന്താശുപത്രിയിലേക്ക് പോകുമ്പോഴാണ് സുബീറയെ കാണാതായത്. പ്രദേശത്തെ സി സി ടി വികളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുകളാണ് ഉണ്ടാക്കുന്നതും അന്വേഷണം പ്രതിയിലേക്ക് എത്തുന്നതും. തിരൂർ ഡിവൈഎസ്പി കെ എസ് സുരേഷ് ബാബു, വളാഞ്ചേരി സി ഐ പി.എം ഷമീർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
