കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചു. ഇതിന് പിന്നാലെയാണ് പിതാവ് പരാതിയുമായി എത്തിയിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയെന്നാണ് ഹരിയാന പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read-മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ
പിതാവ് നൽകിയ പരാതി അനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഒരു കർഷക സംഘടനയിലെ അംഗങ്ങൾക്കൊപ്പം യുവതി പ്രതിഷേധ വേദിയിലെത്തിയത്. ഈ സംഘത്തിലെ രണ്ട് പേർ ചേർന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പിതാവ് ആരോപിക്കുന്നത്. തനിക്ക് നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ വിവരിച്ചതായും പിതാവ് പരാതിയിൽ പറയുന്നു. ഇതനുസരിച്ചാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
advertisement
പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് കോവിഡ് ലക്ഷണങ്ങളോടെ യുവതിയെ ഝജ്ജാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ മുപ്പതിന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പിതാവ് പരാതി നൽകിയത്. ' ചികിത്സ തുടരുന്നതിനിടെയായിരുന്നു യുവതിയുടെ മരണം. കോവിഡ് രോഗിയായി പരിഗണിച്ചായിരുന്നു ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അവരിൽ നിന്നും ചികിത്സാ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം മാത്രമെ കോവിഡ് തന്നെയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകു' പൊലീസ് ഉദ്യോഗസ്ഥനായ വിജയ കുമാർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കർഷക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 'കിസാൻ സോഷ്യൽ ആർമി'യിൽ നിന്നുള്ളവരെന്ന അവകാശപ്പെടുന്ന ചിലർക്കൊപ്പം കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി പീഡനത്തിനിരയാക്കപ്പെട്ടു. ഈ വിവരം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ കർശനമായ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കിസാൻ സോഷ്യൽ ആര്‍മി എന്ന് വിളിക്കപ്പെടുന്ന സംഘടനയുടെ ടെന്‍റുകളും ബാനറുകളും സമരവേദിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്' സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
