തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വഴിയിൽ കാത്തുനിന്നാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. കഴുത്തിൽ കുത്തേറ്റ യുവതിയെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന രേഖ വിവാഹമോചനത്തിന് കേസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ പ്രതാപ് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നതായി യുവതിയുടെ സഹോദരൻ രമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് രേഖ വനിതാ സെല്ലിലും അഡൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഇനി യുവതിയെ ശല്യം ചെയ്യില്ലെന്ന് പ്രതാപ് ഉറപ്പ് നൽകിയിരുന്നതായും രമണ്ണ അറിയിച്ചു.
advertisement
എന്നാൽ, ഈ ഉറപ്പുകൾ ലംഘിച്ചാണ് തിങ്കളാഴ്ച വൈകിട്ട് പ്രതാപ് യുവതിയെ ആക്രമിച്ചത്. അഡൂരിലെ ലോട്ടറി സ്റ്റാളിൽ ജോലി ചെയ്യുന്ന രേഖ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. ഈ സമയം വഴിയിൽ കാത്തുനിന്ന പ്രതാപ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രേഖയെ ആശുപത്രിയിലെത്തിച്ചത്.
യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.