ജനുവരി 9-നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഡോക്ടറെ വസുന്ധരയും സംഘവും ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന എത്തിയ വസുന്ധര, അവരെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ കൈവശം കരുതിയിരുന്ന എച്ച്‌ഐവി ബാധിതന്റെ രക്തം കുത്തിവെച്ചു. ഡോക്ടർ ബഹളം വെച്ചതോടെ സംഘം സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് വസുന്ധര എച്ച്‌ഐവി ബാധിച്ച രക്തം സംഘടിപ്പിച്ചത്. സർക്കാർ ആശുപത്രിയിൽ നിന്നും ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് ഇവർ രക്തസാമ്പിളുകൾ ശേഖരിച്ചത്. ഇത് പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. വസുന്ധരയെ കൂടാതെ നഴ്സായ കൊങ്കെ ജ്യോതിയും ഇവരുടെ രണ്ട് മക്കളുമാണ് കേസിൽ പിടിയിലായ മറ്റുള്ളവർ.
advertisement
ഇരയുടെ ഭർത്താവ് നൽകിയ പരാതിയിൽ കർണൂൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഗൂഢാലോചന പുറത്തുവന്നത്. ജനുവരി 24-നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആക്രമണത്തിന് ഇരയായ ഉടൻ തന്നെ യുവതിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു. ഇരയായ യുവതി സ്വയം ഒരു ഡോക്ടറായതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട പരിശോധനകളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതൽ മരുന്നുകളെക്കുറിച്ചും (PEP - Post-Exposure Prophylaxis) വ്യക്തമായ അറിവുണ്ടായിരുന്നത് രക്ഷയായി. ഇത് ചികിത്സാ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. ഈ വൈറസിന് ശീതീകരിച്ച് സൂക്ഷിച്ചാലും ദിവസങ്ങളോളം അതിജീവിക്കാൻ കഴിയില്ലെന്നും, ശരീരത്തിൽ പുറത്തുനിന്നുള്ള ഒരു വസ്തു പ്രവേശിച്ചതാണ് ആശങ്കയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
