ആദർശ് കോളനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിന്‍റെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഡ്രം ഉപ്പുകൊണ്ട് നിറച്ച നിലയിലായിരുന്നു. തന്‍റെ ഭാര്യ ലക്ഷ്മിക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഹൻസ്റാം ഇവിടെ താമസിച്ചിരുന്നത്. മൃതദേഹത്തിന്‍റെ കഴുത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേൽപ്പിച്ചതിന്‍റെ പാടുണ്ട്. ടെറസിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന അയൽക്കാരന്‍റെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം വേഗം അഴുകുന്നതിനാണ് ഉപ്പ് ഇട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.
ഇഷ്ടിക നിർമാണ കമ്പനിയിലെ ജീവനക്കാരനായ ഹൻസ്റാം ഒന്നരമാസം മുമ്പാണ് ഇവിടെ വാടകക്ക് താമസം തുടങ്ങിയത്. ശനിയാഴ്ച മുതൽ ഇയാളുടെ കുടുംബത്തെ കാണാനില്ലെന്നാണ് വീട്ടുടമയുടെ മകൻ പൊലീസിനു നൽകിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ മകൻ ജിതേന്ദ്രയെയും കൊല്ലപ്പെട്ട ഹൻസ്റാമിന്റെ ഭാര്യ ലക്ഷ്മിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
advertisement
ദമ്പതികൾ താമസിച്ചിരുന്ന വാടക മേൽക്കൂരയിലെ മുറിയിലാണ് കൊലപാതകം നടന്നത്. ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്നും ഇടയ്ക്കിടെ റീലുകൾ ഇടാറുണ്ടെന്നും ഇതിൽ ചിലതിലൊക്കെ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെടാറുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ജിതേന്ദ്രയുമായുള്ള ലക്ഷ്മിയുടെ ബന്ധത്തിന് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേസ് നിലവിൽ അന്വേഷണത്തിലാണ്, കൊലപാതകത്തിന് പിന്നിലെ കാരണവും മൃതദേഹം എങ്ങനെ ഒളിപ്പിച്ചുവെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.