അലജിയന്‍സ് ട്രക്ക് എന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് കൊളാസോയും മെറിലും. അവധി കഴിഞ്ഞെത്തിയ കൊളാസോയുടെ ജോലി സ്ഥലത്തെ ഓരോ നീക്കവും മെറില്‍ നിരീക്ഷിച്ചു. കൊളാസോ അവധിയെടുക്കുന്നത് തുടരുന്നതിലും തന്നെ ഒഴിവാക്കുന്നതായുള്ള തോന്നലിലും മെറില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നു. കൊളാസോയുടെ കാബിന്‍ വരെ അവരെ പിന്തുടര്‍ന്ന മെറില്‍ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഒന്നിലേറെത്തവണ മെറില്‍ കൊളാസോയ്‌ക്കെതിരേ വെടിയുതിര്‍ത്തതായി പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊളാസോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊളാസോ ജോലിയില്‍നിന്ന് ഇടയ്ക്കിടയ്ക്ക് നീണ്ട ഇടവേളയെടുക്കുന്നതിനും തന്നെ ശ്രദ്ധിക്കാത്തതിനും മെറില്‍ അവരോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. കൊളാസോയുടെ പ്രവൃത്തിദിനങ്ങളിലെ ദിനചര്യകളുടെ രേഖകള്‍ മെറില്‍ സൂക്ഷിച്ചിരുന്നതായി കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
പ്രത്യേകിച്ച്, കൊളാസോ ജോലിയില്‍ നിന്നെടുക്കുന്ന ഇടവേളകളിലെ ദിവസങ്ങളും ദൈര്‍ഘ്യവും അയാള്‍ ശ്രദ്ധിച്ചിരുന്നു. അത് പിന്നീട് കടുത്ത ദേഷ്യമായി വളരുകയായിരുന്നു. അതിനിടെ കൊളാസോ മെറിലിനെതിരേ കമ്പനിയുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയിരുന്നു. അവരുടെ പരാതിയിന്മേല്‍ വീണ്ടും അവധി കഴിഞ്ഞ് എത്തുന്നതിന് മുമ്പ് മെറിലിന് കൗണ്‍സിലിംഗിന് വിധേയനാകേണ്ടി വന്നു. എച്ച്ആറിന്റെ ഇടപെടലിനെ തുടർന്ന് കൊളാസോയില്‍ നിന്ന് മെറിലിന് അകലം പാലിക്കേണ്ടിയും വന്നു. ഇതും നിരാശ വര്‍ധിക്കാന്‍ കാരണമായി.
കൊളാസോയെ ജോലിയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് താന്‍ തോക്ക് മേടിച്ചതെന്ന് പോലീസിന് നൽകിയ മൊഴിയിൽ മെറില്‍ പറഞ്ഞു. ഒടുവില്‍ 'അവരെ വേദനിപ്പിക്കാന്‍' വെടിവെക്കുകയുമായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആക്രമണം നടത്താന്‍ മെറില്‍ വളരെ സൂക്ഷ്മമായാണ് പദ്ധതി തയ്യാറാക്കിയത്. 'അവള്‍ എന്നെ വേദനിപ്പിച്ചു, അവള്‍ വേദന അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു,' എന്ന് താന്‍ വിശ്വസിച്ചതായും മെറില്‍ പറഞ്ഞു.
'ഇരയുടെ കുടുംബത്തിനും അക്രമത്തില്‍ പരിക്കേല്‍ക്കാതിരുന്ന ഞങ്ങളുടെ മറ്റ് ജീവനക്കാര്‍ക്കും കമ്പനി ആവശ്യമായ പിന്തുണ നല്‍കി വരുന്നു. ഞങ്ങളുടെ ലെവിസ് വില്ലെയിലെ ഓഫീസ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണ്,' അലജിയന്‍സ് ട്രക്കിന്റെ പ്രസ്താവന ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. 'അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി കമ്പനി സഹകരിച്ച് വരികയാണ്. തോക്കുകൊണ്ടുള്ള ആക്രമണം വര്‍ധിച്ചു വരുന്ന തൊഴില്‍ ഇടങ്ങളിലേക്ക് ഞങ്ങളുടെ കമ്പനിയുടെ പേരു കൂടി നിര്‍ഭാഗ്യവശാല്‍ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കുന്നു', പ്രസ്താവന കൂട്ടിച്ചേര്‍ത്തു.