ബീഹാറിലെ കൈമൂര്‍ ജില്ലയിലെ പുരുഷോത്തംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള പ്രിന്‍സ് തന്റെ കസിന്‍ സഹോദരങ്ങള്‍ക്കൊപ്പം രാജ്‌കോട്ടില്‍ ജോലി ചെയ്യുകയായിരുന്നു. നാല് മാസം മുമ്പാണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ രൂപ്‌നാരായണ്‍ ഭിന്ദിനെ നഷ്ടപ്പെട്ടത്. മുത്തച്ഛന്റെ വിയോഗത്തില്‍ ദുഃഖിതനായ പ്രിന്‍സ് ഇന്നത്തെ തലമുറയിലെ മറ്റ് പല യുവാക്കളെയും പോലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതാണ് അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനുള്ള കാരണമായത്.
പ്രിന്‍സിന്റെ സുഹൃത്ത് അതേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന ബിപിന്‍ കുമാര്‍ രജീന്ദര്‍ ഗോണ്ട് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരു ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചു. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
advertisement
ഇരുവരും ആദ്യം ഫോണില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായെന്നും നേരിട്ട് കണ്ടതോടെ പ്രശ്‌നം വഷളായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 12-ന് അര്‍ദ്ധരാത്രിയോടെ പ്രിന്‍സ് തന്റെ ഫാക്ടറിക്ക് സമീപം ഒരു ഓട്ടോറിക്ഷയില്‍ കാത്തിരുന്നു. ബിപിന്‍ കുമാര്‍ ഈ സമയത്ത് ബ്രജേഷ് ഗോണ്ട് എന്ന മറ്റൊരു സുഹൃത്തിനൊപ്പം അവിടെയെത്തി. രണ്ടുപേരും തമ്മില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി അവിടെവച്ച് തര്‍ക്കമുണ്ടായി. വഴക്ക് അക്രമാസക്തമായതോടെ ബിപിന്‍ പ്രിന്‍സിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രിന്‍സിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് രാജ്‌കോട്ട് സിവില്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. പ്രിന്‍സിന്റെ പുറത്ത് രണ്ട് ഇഞ്ച് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും ജീവന് ഭീഷണി ഉണ്ടായിരുന്നില്ല. നടന്ന കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിക്കാനും അയാള്‍ക്ക് ബോധമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ ആരോഗ്യം വഷളായി. പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സെപ്റ്റംബര്‍ 22-ന് പുലര്‍ച്ചെ 2.30 ഓടെ പ്രിന്‍സ് മരണപ്പെട്ടു.
മരണത്തോടെ പൊലീസ് കൊലപാതകത്തിന് കേസ് എടുത്തു. ബിപിനെ സംഭവത്തില്‍ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ ബിപിന്റെ കൂടെയുണ്ടായിരുന്ന ബ്രജേഷ് ഒളിവിലാണ്. അണുബാധ കാരണം ആരോഗ്യനില വഷളായതാണോ അതോ പരിക്ക് കാരണമാണോ മരണം സംഭവിച്ചതെന്ന് നിര്‍ണയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
നിസ്സാരമായ ചെറിയൊരു ഓണ്‍ലൈന്‍ തര്‍ക്കമാണ് ഒരാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.