242 യാത്രക്കാരുമായി യാത്രതിരിച്ച വിമാനം റണ്‍വേയില്‍ നിന്നും വേഗത കൂട്ടുന്നതിനിടയില്‍ പുറകില്‍ നിന്ന് ഇടിച്ചതായും പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീണതായുമാണ് റിപ്പോര്‍ട്ട്. പറന്നുയരുന്നതിനിടയിലാണ് മിക്ക വിമാന അപകടങ്ങളും നടക്കുന്നത്. ഇതിന് കാരണമെന്തായിരിക്കും?
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും തിരിച്ചിറങ്ങുന്നതുമാണ് യാത്രയ്ക്കിടയിലെ ഏറ്റവും അപകടം നിറഞ്ഞ ഘട്ടമെന്ന് വ്യോമയാന രംഗം പണ്ടുമുതല്‍ക്കെ കണക്കാക്കിയിരുന്നു. അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നതനുസരിച്ച് ആഗോള തലത്തില്‍ നടക്കുന്ന വിമാന അപകടങ്ങളില്‍ 35 ശതമാനവും സംഭവിക്കുന്നത് പറന്നുയരുന്നതിനിടയിലോ അല്ലെങ്കില്‍ പറന്നുയർന്നതിന്റെ തൊട്ടടുത്ത നിമിഷമോ ആണ്.
advertisement
വിമാനത്തിന്റെ ക്രൂയിസിങ് ഘട്ടങ്ങളില്‍ അപകടങ്ങള്‍ താരതമ്യേന കുറവാണ്. ഇതിനെ അപേക്ഷിച്ച് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് കൂടുതല്‍ ഏകോപനവും ക്രമീകരണങ്ങളും ആവശ്യമാണ്. മെഷീനിന്റെയും ക്രൂ അംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള ഏകോപനവും പ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സംയോജിച്ച് പോകേണ്ടത് വളരെ നിര്‍ണായകമാണ്.
പറന്നുയരുന്ന വിമാനം പൈലറ്റിന്റെയും എയര്‍ക്രാഫ്റ്റ് സംവിധാനങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണം. നിശ്ചലാവസ്ഥയില്‍ നിന്നാണ് വിമാനം പെട്ടെന്ന് വേഗം കൂട്ടുന്നത്, എഞ്ചിനുകള്‍ പൂര്‍ണ്ണ ത്രസ്റ്റില്‍ പ്രവര്‍ത്തിക്കുന്നു. റണ്‍വേ ഉപരിതലം മുതല്‍ എയര്‍സ്പീഡ് സെന്‍സറുകള്‍ വരെയുള്ള എല്ലാ ഘടകങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കണം. ആ കുറച്ച് നിമിഷങ്ങളില്‍ പിശകിന്റെ സാധ്യത വളരെ കുറവായിരിക്കണം.
ഏത് പ്രശ്‌നവും എത്ര ചെറുതാണെങ്കിലും ഒരു ദുരന്തത്തിലേക്ക് നയിച്ചേക്കാം. അവസാന നിമിഷത്തെ ഏത് അടിയന്തര ഘട്ടത്തിലും പൈലറ്റ് എഞ്ചിന്‍ പ്രകടനം, എയര്‍സ്പീഡ്, ബാഹ്യ സാഹചര്യങ്ങള്‍ എന്നിവ നിരീക്ഷിക്കണം. ഇത് പരമാവധി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള നിമിഷമാണെന്നും വ്യോമയാന സുരക്ഷാ വിദഗ്ധര്‍ പറയുന്നു.
പറന്നുയരുമ്പോള്‍ അപകടം സംഭവിക്കാനുള്ള കാരണങ്ങള്‍
എന്‍ജിന്‍ തകരാര്‍
ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ഏറ്റവും ഊര്‍ജ്ജവും സമ്മര്‍ദ്ധവും നേരിടുന്ന ഘടകം അതിന്റെ എന്‍ജിന്‍ ആയിരിക്കും. പക്ഷിയിടിക്കുക, ഇന്ധന മര്‍ദ്ദത്തിലെ കുറവ്, അല്ലെങ്കില്‍ നിര്‍മ്മാണ തകരാറ് തുടങ്ങിയ സാങ്കേതിക തകരാറുകള്‍ സംഭവിച്ചാല്‍ എന്‍ജിന്‍ പെട്ടെന്ന് തകരാറിലാകും. ഇത് പരിഹരിക്കാനും കഴിയില്ല. അങ്ങനെ വരുമ്പോള്‍ പൈലറ്റിന് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ പരിമിതികളുണ്ട്.
പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച
പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടും അപകടം സംഭവിക്കാം. വേഗത തെറ്റായി മനസ്സിലാക്കുന്നതും മറ്റ് കണക്കുകൂട്ടലുകളില്‍ ഉണ്ടാകുന്ന പിഴവുകളും അപകടത്തിന് കാരണമാകാം. അടിയന്തര ഘട്ടത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടാല്‍ ഒരു സെക്കന്‍ഡ് ചാന്‍സ് ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടേക്ക് ഓഫ് സമയത്ത് സംഭവിക്കുന്ന 65 ശതമാനം അപകടങ്ങളും മനുഷ്യസഹജമായ തെറ്റ് കൊണ്ടുണ്ടാകുന്നതാണ്.
സാങ്കേതിക തകരാര്‍
വിമാനത്തിന് സാങ്കേതികമായി സംഭവിക്കുന്ന കണ്ടുപിടിക്കാന്‍ കഴിയാത്ത പിഴവുകളാണ് മറ്റൊരു അപകട കാരണം. ലാന്‍ഡിങ് ഗിയര്‍, ഹൈഡ്രോലിക്‌സ്, എയര്‍സ്പീഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയില്‍ സംഭവിക്കുന്ന തകരാറുകളും അപകടത്തിന് കാരണമാകും.
കാലാവസ്ഥ
അപകടത്തിന് മറ്റൊരു കാരണം പ്രതികൂല കാലവസ്ഥയുമാകാം. മഞ്ഞു മൂടിയതോ കനത്ത മഴയുള്ളതോ ആയ അന്തരീക്ഷമാണെങ്കില്‍ വിസിബിലിറ്റി വളരെ കുറവായിരിക്കും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ വിമാനം പറന്നുയരുമ്പോള്‍ തടസങ്ങള്‍ സൃഷ്ടിക്കും. മുകളിലേക്ക് ഉയരാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ വിമാനം താഴേക്ക് തകര്‍ന്നുവീണേക്കാം.
റണ്‍വേയിലെ തടസങ്ങള്‍
റണ്‍വേയില്‍ നേരിടുന്ന തടസങ്ങളും അപകടത്തിന് കാരണമായേക്കാം. പെട്ടെന്ന് വിമാനത്തിന് നേരെ വരുന്ന തടസങ്ങള്‍ ഒരു പക്ഷിയോ വാഹനമോ മറ്റൊരു വിമാനമോ എന്ത് തന്നെയായാലും ഇത്തരമൊരു സാഹചര്യം നിയന്ത്രിക്കുക പൈലറ്റിനെ സംബന്ധിച്ച് അസാധ്യമായിരിക്കും. അതിനുള്ള സ്പേസ് അദ്ദേഹത്തിന് ലഭിക്കണമെന്നില്ല.
വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റിന്റെ ഉത്തരവാദിത്തം നിര്‍ണായകമാണ്. പൈലറ്റാണ് മൊത്തം നിയന്ത്രണവും കൈകാര്യം ചെയ്യുന്നത്. ടേക്ക്ഓഫ് പ്ലാനിങ്, റണ്‍വേ മോണിറ്ററിങ്, അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു പൈലറ്റ് ശ്രദ്ധാലുവായിരിക്കണം. എവിടെയെങ്കിലും പിഴച്ചാല്‍ അപകടം ഉണ്ടാകും.
ക്രൂയിസിങ് ഘട്ടത്തിലേത് പോലെ ഒരു ഓട്ടോ പൈലറ്റ് സംവിധാനം ടേക്ക് ഓഫ് സമയത്ത് ഉണ്ടാകില്ല. എല്ലാം നിയന്ത്രിക്കുന്നത് മനുഷ്യനാണ്. അതുകൊണ്ടുതന്നെയാണ് വിമാനം പറയുന്നുയരുമ്പോള്‍ പൈലറ്റിന്റെ ഉത്തരവാദിത്തം നിര്‍ണായകമാകുന്നത്.
65 ശതമാനം വിമാന അപകടങ്ങളും സംഭവിക്കുന്നത് മനുഷ്യരുടെ തെറ്റ് കാരണമാണ്. 20 ശതമാനം അപകടങ്ങള്‍ സാങ്കേതിക തകരാറുമൂലവും അഞ്ച് ശതമാനം അപകടങ്ങൾ മറ്റ് ഘടകങ്ങള്‍ കാരണവും സംഭവിക്കുന്നതാണ്.
അഹമ്മദാബാദ് സംഭവത്തെ സംബന്ധിച്ചിടത്തോളം വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിട്ടുണ്ടോ, കാലാവസ്ഥയോ പക്ഷികളുടെ സാന്നിധ്യമോ ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടോ, നിര്‍ണായക തീരുമാനം വളരെ വൈകിയോ തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിക്കും.