മരുന്നു കമ്പനിയായ ആംജെന്‍ ആണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബി-എഎല്‍എല്‍ ബാധിച്ച കുട്ടികളില്‍ ഈ മരുന്നു പ്രയോഗിക്കാന്‍ അനുമതി നല്‍കിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന ഗുരുതരമായ ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ഒരു സാധാരണ വകഭേദമാണ് ബി-എഎല്‍എല്‍. യുകെയില്‍ വര്‍ഷത്തില്‍ ശരാശരി 450 കുട്ടികളില്‍ ഈ അര്‍ബുദം സ്ഥിരീകരിക്കുന്നതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സര്‍ ബാധിതരായ മുതിര്‍ന്നവരില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്.
ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് 20 ആശുപത്രികളിലും ഈ മരുന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആര്‍തര്‍ ഡിഹല്‍സ്റ്റ് എന്ന 11കാരനിലാണ് ഈ മരുന്ന് ആദ്യമായി പരീക്ഷിച്ചത്. ലുക്കീമിയ ബാധിതനായിരുന്നു ആര്‍തര്‍. പരമ്പരാഗതമായി അര്‍ബുദത്തിന് നല്‍കി വരുന്ന കീമോ തെറാപ്പിക്ക് ആര്‍തറിനെ വിധേയമാക്കിയെങ്കിലും അസുഖം ഭേദമായില്ലെന്ന് ആര്‍തറിന്റെ കുടുംബം പറയുന്നു. കീമോ തെറാപ്പി ആര്‍തറിനെ കൂടുതല്‍ ദുര്‍ബലനാക്കുകയും വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
advertisement
'' കീമോ തെറാപ്പി ചെയ്തപ്പോള്‍ എനിക്ക് വലിയ ക്ഷീണം അനുഭവപ്പെടുമായിരുന്നു. എപ്പോഴും ഉറങ്ങാന്‍ തോന്നുകയും ഒരു കാര്യം ചെയ്യാനും ഉത്സാഹം തോന്നാറില്ലായിരുന്നു'' സ്‌കൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ആര്‍തര്‍ പറഞ്ഞു. കീമോ ഒരു വിഷം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടാണ് ഇത്രയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതെന്നും
ഗ്രേറ്റ് ഓര്‍ക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോ. സുജിത് സമരസിംഗെ പറഞ്ഞു. അത് ശരീരത്തിലെ കാന്‍സർ കോശങ്ങളെയും സാധാരണ കോശങ്ങളെയും ഒരുപോലെ ബാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബ്ലിന എന്നറിയപ്പെടുന്ന ബ്ലിനാറ്റുമോമാബ് എന്ന മരുന്ന് നല്‍കുകയായിരുന്നു. ലുക്കീമിയ കോശങ്ങളിലെ സിഡി19 (CD19) പ്രോട്ടീനെ ലക്ഷ്യമിട്ടാണ് ബ്ലിന പ്രവര്‍ത്തിക്കുന്നത്.
അതേസമയം, ശരീരത്തിലെ മറ്റ് ആരോഗ്യപ്രദമായ കോശങ്ങളെ ഈ മരുന്ന് ദോഷകരമായി ബാധിക്കുകയും ഇല്ല. നാല് ആഴ്ചത്തേക്ക് 24 മണിക്കൂര്‍ ഇടവിട്ടാണ് ഈ മരുന്ന് നല്‍കുന്നത്. ഇടയ്ക്ക് രണ്ടാഴ്ച ഇടവേള നല്‍കും. വീട്ടില്‍വെച്ച് പോര്‍ട്ടബിള്‍ ഇന്‍ഫ്യൂഷന്‍ പമ്പ് ഉപയോഗിച്ചും ഈ മരുന്ന് നല്‍കാവുന്നതാണെന്ന് ജിഒഎസ്എച്ചിലെ വെബ്‌സൈറ്റില്‍ പറയുന്നു. ദ്രാവകരൂപത്തിലാണ് ഈ മരുന്നുള്ളതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ കൈയ്യിലെ ഞരമ്പിലൂടെയാണ് ഈ മരുന്ന് കയറ്റുന്നത്. ഡോസേജ് ക്രമീകരിക്കുന്ന ഒരു പമ്പും ഉണ്ടാകും. ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
വലിയ ഊര്‍ജമാണ് ബ്ലിന തനിക്ക് നല്‍കിയതെന്ന് ആര്‍തര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. ബ്ലിന ഉപയോഗിച്ചുള്ള ചികിത്സ വഴി കീമോ തെറാപ്പിയില്‍ 80 ശതമാനം കുറവ് വരുത്താന്‍ കഴിയുമെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023 ഏപ്രിലോടു കൂടി ആര്‍തറിന്റെ ഞരമ്പില്‍ നിന്ന് ട്യൂബ് നീക്കം ചെയ്തു. ആര്‍തര്‍ ഇപ്പോള്‍ പൂര്‍ണമായും കാന്‍സറില്‍ നിന്ന് മോചനം നേടിക്കഴിഞ്ഞു. ജര്‍മൻ കമ്പനിയായ മൈക്രോമെറ്റ് എന്ന ബയോടെക്‌നോളജി സ്ഥാപനത്തില്‍ നിന്ന് 1.2 ബില്ല്യണ്‍ ഡോളറിനാണ് 2012-ല്‍ ആംജെന്‍ ബ്ലിന്‍സിറ്റോയെ സ്വന്തമാക്കിയത്. ആ സമയം ബ്ലിന്‍സിറ്റോ അതിന്റെ രാസനാമമായ ബ്ലിനാറ്റുമോമാബ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.