പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, അര്‍ജുന്‍ മുണ്ട എന്നിവര്‍ തിങ്കളാഴ്ച ചണ്ഡീഗഡില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി 13ന് 200ലേറെ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചിട്ടുണ്ട്.
കര്‍ഷരുടെ സമരം എന്തിനുവേണ്ടി?
തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് കര്‍ഷകരുടെ ഈ വന്‍ പ്രതിഷേധം.
2021-ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം പിന്‍വലിക്കാന്‍ സമ്മതിച്ചപ്പോള്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്നതായിരുന്നു.
advertisement
നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പ്രാദേശിക ഭരണകൂടം നേരത്തെ ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് പകരമായി സ്ഥലം നല്‍കുക, നഷ്ടപരിഹാരം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നൂറോളം ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പ്രായമായവരും കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമെ സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ലഖിംപുര്‍ ഖേരി പ്രക്ഷോഭത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, പോലീസ് കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
കര്‍ഷക സമരത്തിന് മുന്നോടിയായുള്ള പോലീസ് നിയന്ത്രണങ്ങള്‍
കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട ഫെബ്രുവരി 13ന് ഡല്‍ഹിയില്‍ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ അറിയിച്ചു.
ഉത്തര്‍പ്രദേശ് അതിര്‍ത്തികളായ ഗാസിപുര്‍, തിക്രി, സിംഗു എന്നിവിടങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും ഇടയിലുള്ള എല്ലാ അതിര്‍ത്തികളിലും വടക്കുകിഴക്കന്‍ ജില്ലയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലും പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് തടയുമെന്ന് ഡല്‍ഹി പോലീസിന്റെ ഉത്തരവില്‍ പറയുന്നു.
കേന്ദ്രമന്ത്രിമാരും കര്‍ഷകരുമായുള്ള ചര്‍ച്ച
'ഡല്‍ഹി ചലോ' മാര്‍ച്ചില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭക്ഷ്യ, ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട എന്നിവര്‍ കര്‍ഷകരുമായി രണ്ടാംഘട്ട ചര്‍ച്ച നടത്തി. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയ ഇതര) നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദേര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിര്‍ത്തികളില്‍ വന്‍ സുരക്ഷ
കര്‍ഖര്‍ ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സിംഗു, തിക്രി, ഗാസിപുര്‍ എന്നിവടങ്ങളിലെ അതിര്‍ത്തികളില്‍ പലതലങ്ങളിലായുള്ള ബാരിക്കേഡിംഗിന് പുറമെ പോലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തങ്ങള്‍ പൂര്‍ണമായും സജ്ജമാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.