എൽ നിനോയുടെ അനന്തരഫലമായി പസഫിക് മേഖലയിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് കൂടുമെന്നും അമേരിക്കയിലും മറ്റിടങ്ങളിലും മഴയും വെള്ളപ്പൊക്ക സാധ്യതയും വർദ്ധിക്കും എന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. എൽ നിനോയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകരാജ്യങ്ങളിൽ പലതും. എൽ നിനോയുടെ ആഘാതങ്ങളും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ പെറു 1.06 ബില്യൺ ഡോളർ (8,742,032 കോടി രൂപ) നീക്കി വെച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ആഞ്ഞടിക്കാറുള്ള ഫിലിപ്പീൻസിൽ, എൽ നിനോയെ നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കാൻ സർക്കാർ ഒരു പ്രത്യേക ടീമിന് തന്നെ രൂപം നൽകിയിട്ടുണ്ട്.
advertisement
എൽ നിനോ എത്തിയതിനാൽ ഈ വർഷത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ ആശങ്കാജനകമായിരിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തവണത്തെ എൽ നിനോയുടെ പ്രത്യാഘാതമായി പലയിടങ്ങളിലും താപനില റെക്കോർഡ് ഉയരത്തിൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. എൽ നിനോ സമുദ്രത്തിലെ താപനിലയെയും ബാധിക്കും എന്നാണ് കരുതുന്നത്. എൽ നിനോയുടെ അനന്തരഫലമായി കിഴക്കൻ പസഫിക്കിലെ ജലം സാധാരണയേക്കാൾ ചൂടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
എൽ നിനോ ആഗോള തലത്തിൽ 3 ട്രില്യൺ ഡോളറിന്റെ (24,744,000 കോടി രൂപ) സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് കഴിഞ്ഞ മാസം സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കാർഷിക മേഖലയിലെ ഉത്പാദന നിരക്കിനെ ബാധിക്കുന്നതിനാലും രോഗങ്ങൾ പടരുന്നതിനാലും എൽ നിനോയുടെ അനന്തരഫലമായി ജിഡിപി വളർച്ചയും കുറഞ്ഞേക്കാം. എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെയും പ്രതികൂലമായാണ് ബാധിക്കാറുള്ളത്. എൽ നിനോ എത്തിയപ്പോഴെല്ലാം ഇന്ത്യയിൽ മൺസൂൺ മഴ കുറഞ്ഞ ചരിത്രമാണുള്ളതെന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.
എന്താണ് എൽ നിനോ? എങ്ങനെയാണ് എൽ നിനോ ഉണ്ടാകുന്നത്?
പസിഫിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനുമൊക്കെ എല്‍ നിനോ കാരണമാകാം. ലോകരാജ്യങ്ങളെ പല തരത്തിലാണ് എൽ നിനോ ബാധിക്കുന്നത്. ഇതിനു മുൻപ്, 2016-ലാണ് ലോകത്ത് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ആ വർഷം എൽ നിനോ പ്രതിഭാസം ശക്തമായിരുന്നു. കാലാവസ്ഥാ വ്യതിയാനം എൽ നിനോ ഉണ്ടാകാൻ കാരണമാകുമോ എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞർ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ല.