വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് നായര്‍ ഉള്‍പ്പെടെ നാല് പേരുടെ പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേര്‍. ബെംഗളൂരുവിലെ ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലന കേന്ദ്രത്തിലാണ് ഇവര്‍ പരിശീലനം നേടുന്നത്.
ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എല്‍വിഎം എംകെ-3യിലാണ് ഇവരില്‍ മൂന്നുപേരും ബഹിരാകാശത്തേക്ക് കുതിക്കുക. മനുഷ്യരെ വഹിക്കുന്ന തരത്തില്‍ ഇത് പരിഷ്കരിച്ചിട്ടുണ്ട്. ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭ്രമണപഥത്തിലേക്ക് (ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക്-എല്‍ഇഒ) യാത്രികരെ ഈ റോക്കറ്റ് കൊണ്ടുപോകും. അവിടെ മൂന്ന് ദിവസത്തോളം അവര്‍ തുടരും. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി .
advertisement
1984-ല്‍ റക്ഷ്യയുടെ സോയൂസ് റോക്കറ്റില്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശ യാത്ര നടത്തിയ ഏക ഇന്ത്യക്കാരന്‍. ഇതുവരെ മനുഷ്യബഹിരാകാശ യാത്രകള്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തിയിട്ടില്ല. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെയെത്തിക്കുന്നതിന് യാതൊരു വിട്ടുവീഴ്ചയ്ക്കും ഐഎസ്ആര്‍ഒ തയ്യാറല്ല. സോവിയറ്റ് യൂണിയന്‍(ഇപ്പോഴത്തെ റഷ്യ)യുഎസ്, ചൈന തുടങ്ങി മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യബഹിരാകാശ പദ്ധതികള്‍ വിജയകരമായി നടത്തിയത്. ഗഗന്‍യാന്‍ പദ്ധതി വിജയിച്ചാല്‍ ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Also read-ബഹിരാകാശത്തേക്ക് മലയാളിയും; ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം നയിക്കാൻ പ്രശാന്ത് നായർ
2025 ലോഞ്ച് ദൗത്യം
2025 അവസാനത്തോടെ ഗഗന്‍യാന്‍ വിക്ഷേപത്തിനായി സജ്ജമാകുമെന്നാണ് കരുതുന്നത്. ദൗത്യം നടപ്പിലാക്കുന്നതിന് മുമ്പായി 20-ല്‍ പരം പരീക്ഷണ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ നടത്തും. ബോര്‍ഡില്‍ റോബോട്ടുകള്‍ ഘടിപ്പിച്ച ആളില്ലാ വിമാനങ്ങളും പരീക്ഷണ പറക്കലുകളും ഐഎസ്ആര്‍ഒ നടത്തും. പറക്കലിനിടയില്‍ ഓരോ സംവിധാനവും പരിശോധിക്കാന്‍ നാല് ടെസ്റ്റ്-അബോട്ട് മിഷനുകളാണ് നടത്തുക, ടിവി-ഡി1, ഡി2, ഡി3, ഡി4(test-abort missions — TV-D1, D2, D3 and D4) എന്നിവയും രണ്ട് അണ്‍-ക്രൂഡ് മിഷനുകളും(എല്‍വിഎം3-ജി1, ജി2-LVM3-G1 and G2) ഐഎസ്ആർഒ നടത്തും.
അടുത്ത ടെസ്റ്റ് വെഹിക്കില്‍(ടിവി-ഡി2) ദൗത്യത്തിനായി ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണ്. റോബോട്ടിക് പേലോഡുകളുള്ള ആളില്ലാ ദൗത്യം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ജനുവരിയില്‍ സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ ആളില്ലാ ദൗത്യത്തിനായുള്ള ഫ്‌ളൈറ്റ് എഞ്ചിന്‍ പരീക്ഷണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം(ടിവി-ഡി1) കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയിരുന്നു. അതില്‍ ആദ്യത്തെ ക്രൂ മൊഡ്യൂള്‍ പരീക്ഷിച്ചിരുന്നു. യഥാര്‍ത്ഥ ഗഗന്‍യാന്‍ ബഹിരാകാശ യാത്രയില്‍ യാത്രികരെ വഹിക്കുന്നത് ഈ ക്രൂ മൊഡ്യൂളിൽ ആയിരിക്കും. മൂന്ന് ദിവസത്തോളം നീളുന്ന ബഹിരാകാശ ദൗത്യത്തില്‍ അവര്‍ ഇവിടെയാണ് താമസിക്കുക.
ദൗത്യത്തിന് ഉപയോഗിക്കുന്ന പാരച്യൂട്ടുകളുടെ സുരക്ഷാ പരിശോധനയും ഐഎസ്ആര്‍ഒ നടത്തിയിരുന്നു.