ദുബായില്‍ വെച്ച് നടന്ന ഒരു ആഡംബര വിവാഹത്തോടെയാണ് കേസിനെപ്പറ്റിയുള്ള ചുരുളഴിയുന്നത്. ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത നിരവധി ബോളിവുഡ് താരങ്ങള്‍ക്കും ഇഡിയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അന്വേഷണ എജന്‍സി പുറത്തുവിട്ടത്.
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ഹാസ്യതാരം കപില്‍ ശര്‍മ്മ, നടി ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവരോട് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചിരുന്നു.
ആപ്പിന്റെ ഉടമസ്ഥനായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലാണ് നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ പങ്കെടുത്തത്. 250 കോടി ചെലവില്‍ ദുബായില്‍ വെച്ച് നടന്ന ആഡംബര വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളെയും ആപ്പിന്റെ പ്രമോഷന് വേണ്ടി പ്രവര്‍ത്തിച്ച താരങ്ങളെയും നിരീക്ഷിച്ച് വരികയാണെന്ന് ഇഡി വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു. ഏകദേശം 15 താരങ്ങളെയാണ് നിരീക്ഷണ വലയത്തിലാക്കിയിരിക്കുന്നത് എന്നാണ് ഇഡി സൂചിപ്പിച്ചത്.
advertisement
ആപ്പ് പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി സെലിബ്രിറ്റികള്‍ക്ക് പ്രതിഫലം പണമായാണ് നല്‍കിയത്. പണക്കൈമാറ്റ രീതിയെപ്പറ്റിയും ഇഡി അന്വേഷിച്ച് വരികയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി അവയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും ഇഡി വ്യക്തമാക്കി.
ഗെയിം, ലോട്ടറി ഫലം തുടങ്ങിയ നിരവധി മേഖലകളില്‍ വാതുവെപ്പ് ഓപ്ഷനുകള്‍ ലഭ്യമാക്കിയ ആപ്പാണ് മഹാദേവ് ബെറ്റിംഗ് ആപ്പ്. കഴിഞ്ഞ നാല് വര്‍ഷമായി ഇവ രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം ബെറ്റിംഗ് ആപ്പുകളെപ്പറ്റി ഇഡിയ്ക്ക് പരാതി ലഭിച്ചുവരികയായിരുന്നു. ഇവയില്‍ പല ആപ്പുകളുടെയും പ്രമോട്ടര്‍മാരായി എത്തുന്നത് ബോളിവുഡ് സെലിബ്രിറ്റികളുമായിരുന്നു.
ആപ്പ് ഉടമസ്ഥനായ സൗരഭ് ചന്ദ്രക്കറുടെ വിവാഹത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ദുബായില്‍ വെച്ച് നടന്ന ആഡംബര വിവാഹം സംഘാടനം ചെയ്ത ഈവന്റ് മാനേജ്മെന്റ് കമ്പനിയ്ക്ക് ലഭിച്ചത് 142 കോടി രൂപയായിരുന്നു. അതിഥികളെ എത്തിക്കാനുള്ള പ്രൈവറ്റ് ജെറ്റിന്റെ ചെലവുള്‍പ്പെടയുള്ള തുകയായിരുന്നു ഇത്. ഹോട്ടലിലെ താമസസൗകര്യത്തിനായി ചെലവാക്കിയത് 42 കോടി രൂപയായിരുന്നു.
Also Read- രൺബീർ കപൂറിന് ഇഡി നോട്ടീസ് അയച്ചത് എന്തിന്? നിരവധി ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ
പിന്നീട് കേസുമായി ബന്ധപ്പെട്ട് 39 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഈ പരിശോധനയില്‍ കണ്ടെത്തിയ 417 കോടി രൂപയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചു.
മഹാദേവ് ആപ്പ് വഴി, ആളുകള്‍ക്ക് അനധികൃത വെബ്‌സൈറ്റുകളിലൂടെ ചൂതാട്ടത്തിനുള്ള അവസരം ഒരുക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം ബിനാമി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. യുഎഇ ആസ്ഥാനമാക്കിയാണ് മഹാദേവ് ബെറ്റിംഗ് ആപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് ഇവയുടെ ഫ്രാഞ്ചൈസികളും രൂപീകരിച്ചു. ഈ ശാഖകള്‍ കോള്‍ സെന്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. നിരവധി യുവാക്കളെയും ജോലിയ്‌ക്കെടുത്തു.
പുതിയ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കുന്നതിനായി വലിയൊരു തുക ചെലവാക്കുകയും ചെയ്തു. ഇതിന്റെ രേഖകളും ഇഡിയുടെ പക്കലുണ്ട്.
ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റണ്‍, പോക്കര്‍, കാര്‍ഡ് ഗെയിമുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ലൈവ് ഗെയിമുകളുമായി ബന്ധപ്പെട്ട വാതുവെപ്പാണ് നടത്തിയത്. ഫ്രാഞ്ചൈസികള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്‌തെന്ന ആരോപണവുമുണ്ട്.
” ചാറ്റ് ആപ്പുകളില്‍ നിരവധി ക്ലോസ്ഡ് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഒരു കോണ്‍ടാക്റ്റ് നമ്പറും ഇവര്‍ വെബ്‌സൈറ്റിലൂടെ നല്‍കുന്നു. വാട്‌സ്ആപ്പിലൂടെ മാത്രമേ ഈ നമ്പറിൽ ബന്ധപ്പെടാന്‍ സാധിക്കുകയുള്ളൂ. ഈ കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിക്കുന്ന ഉപയോക്താവിന് അടുത്ത രണ്ട് കോണ്‍ടാക്റ്റ് നമ്പര്‍ കൂടി ലഭിക്കും. പണം നിക്ഷേപിക്കുന്നതിനും വാതുവെപ്പ് നടത്താനുപയോഗിക്കുന്ന ഐഡിയിലേക്ക് പോയിന്റ് ശേഖരിക്കുന്നതിനുമായി ഈ ആദ്യത്തെ നമ്പറില്‍ ബന്ധപ്പെടാം. ഈ ഐഡികളില്‍ ശേഖരിച്ച പോയിന്റുകള്‍ പണമാക്കി മാറ്റുന്നതിന് വെബ്‌സൈറ്റുമായി ബന്ധപ്പെടാനുള്ള നമ്പരാണ് രണ്ടാമത്തേത്,” ഇഡി രേഖകളില്‍ പറയുന്നു.
ഛത്തീസ്ഗഢ് സ്വദേശികളാണ് സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും. ദുബായില്‍ നിന്നും കള്ളപ്പണം ഛത്തീസ്ഗഢിലേക്ക് ഇവര്‍ എത്തിച്ചു. ഇന്ത്യയിലെത്തിയ പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കും ഇടയില്‍ വിതരണം ചെയ്തത് സുനില്‍ ദമാനിയും അനില്‍ ദമാനിയുമാണ്. ഛത്തീസ്ഗഢ് എഎസ്‌ഐ ചന്ദ്രഭൂഷണ്‍ വര്‍മ്മയാണ് പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെത്തിക്കാന്‍ മധ്യസ്ഥം വഹിച്ചത്.