TRENDING:

Explained | മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരണം; സർക്കാർ നയവും സിപിഐയുടെ പരാതിയും

Last Updated:

തിരുവനന്തപുരം നഗര വികസനത്തിനുള്ള ട്രിഡ, കൊച്ചി വികസനത്തിനുള്ള ജിസിഡിഎ എന്നിവയുടെ മാതൃകയിലാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം∙ മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. മൂന്നാർ മേഖലയുടെ പാരിസ്ഥിതിക സവിശേഷത സംരക്ഷിക്കാനും പ്രദേശത്തിന്റെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും കയ്യേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിത തീരുമാനം എടുക്കുന്നതിനുമായാണ് അതോറിറ്റി.
advertisement

മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തള്ളൂർ, വട്ടവട, മാങ്കുളം എന്നീ ഏഴു പഞ്ചായത്തുകളെ അതോറിറ്റിയിൽ ഉൾപ്പെടുത്തും. ഒപ്പം ചിന്നക്കനാൽ പഞ്ചായത്തിലെ 8,13 വാർഡുകൾ ഒഴികെയുള്ള പ്രദേശങ്ങളും പള്ളിവാസൽ പഞ്ചായത്തിലെ 4,5 വാർഡുകളും ഉണ്ടാകും. കേരള ടൗൺ ആന്റ് കൺട്രി പ്ലാനിങ് ആക്ട്, 2016 വകുപ്പ് 51ൽ നിഷ്‌കർഷിച്ച പ്രകാരം അതോറിറ്റി രൂപീകരിക്കുക. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.

Also Read – അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ എതിർപ്പ്; പറമ്പിക്കുളത്ത് പ്രതിഷേധം

advertisement

തിരുവനന്തപുരം നഗര വികസനത്തിനുള്ള ട്രിഡ, കൊച്ചി വികസനത്തിനുള്ള ജിസിഡിഎ എന്നിവയുടെ മാതൃകയിലാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നതെന്നു മന്ത്രിസഭയിൽ ഇക്കാര്യം അവതരിപ്പിച്ച മന്ത്രി എം.ബി.രാജേഷ് വിശദീകരിച്ചു. ഇതിന്റെ ഘടന അംഗീകരിച്ചു. മാസ്റ്റർപ്ലാൻ തയാറാക്കാൻ ജോയിന്റ് ആസൂത്രണ സമിതി രൂപീകരിക്കും.

ഈ മാസ്റ്റർ പ്ലാനിൽ വീടു വയ്ക്കുന്നതിനുള്ള പ്രദേശം, ടൂറിസം മേഖല, പരിസ്ഥിതി ലോല മേഖല തുടങ്ങിയവ പ്രത്യേകം തീരുമാനിക്കും. പരിസ്ഥിതി ലോല മേഖലയിൽ വീടു വയ്ക്കാനും റിസോട്ട് നിർമാണത്തിനും അനുമതി നൽകില്ല. ഓരോ മേഖലയിലും വിജ്ഞാപനത്തിൽ പറയുന്ന കാര്യങ്ങൾ മാത്രമേ സാധ്യമാകൂ. തദ്ദേശ സ്ഥാപനങ്ങൾക്കു മേൽ ഇക്കാര്യത്തിൽ നയതീരുമാനം എടുക്കാൻ മൂന്നാർ ഏരിയ ഹിൽ അതോറിറ്റിക്ക് അധികാരം ഉണ്ടാകും. മൂന്നാറുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളുടെയും വിജ്ഞാപനങ്ങളുടെയും കൂടി അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ മാസ്റ്റർ പ്ലാൻ തയാറാക്കുക. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ നിർദേശങ്ങളും പരിഗണിക്കും.

advertisement

Also Read- Arikkomban | അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കിഫ

കേരള നഗര, ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ സമിതിയുടെ ഘടനയും അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച വ്യവസ്ഥകളും അംഗീകരിച്ചു. കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നിയമം അനുസരിച്ച് ആയിരിക്കും നിയമനങ്ങൾ നടത്തുക. അതോറിറ്റി രൂപീകരിക്കാനുള്ള നിർദേശം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ വന്നെങ്കിലും മന്ത്രിമാർക്കു പഠിക്കാൻ സമയം ലഭിക്കാത്തതിനാൽ ഈയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

advertisement

സിപിഎം പറയുന്നത്

മൂന്നാറിന്റെ സമഗ്ര വികസനം സാധ്യമാകും. അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രത്യേകതയനുസരിച്ച്‌ സുസ്ഥിര വികസനനം അതോരിറ്റി ലക്ഷ്യമിടുന്നു. ഭാവിയിലേക്കുള്ള പുരോഗതികൂടി പരിഗണിച്ചാണ്‌ മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരണം.നിർമാണ കാര്യങ്ങളിലും മറ്റും ഉചിതമായ തീരുമാനം എടുക്കാനാകും.

അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും സത്വര നടപടിയും സ്വീകരിക്കാനാവും.മൂന്നാറിന്റെ ഭൂമിശാസ്‌ത്ര പ്രത്യേകതയും ജൈവവൈവിധ്യവും പാരിസ്ഥിതിക ഘകങ്ങളും മനസ്സിലാക്കി എങ്ങനെ വേണം വികസനം എന്നത്‌ അതോറിറ്റിക്ക്‌ തീരുമാനമെടുക്കുന്നതിന്‌ കഴിയും. വികസന പ്രശ്‌നങ്ങളിൽ നിലവിലുള്ള കുറവുകളും പ്രശ്‌നങ്ങളും മറ്റ്‌ ഇടനിലകളിൽ കയറിയിറങ്ങാതെ പരിഹരിച്ചുപോകാനുള്ള സംവിധാനവും ഉണ്ടാവും.

advertisement

സിപിഐയുടെ വിഷമം

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് മൂന്നാറിന് വേണ്ടിയും അതോറിറ്റി രൂപീകരിച്ചത്. മൂന്നാര്‍ വികസന അതോറിറ്റി രൂപീകരിക്കാനുളള തീരുമാനം മന്ത്രിസഭായോഗത്തിലാണ് ഉണ്ടായതെങ്കില്‍ ശബരിമല അതോറിറ്റി രൂപീകരണം സംബന്ധിച്ച തീരുമാനം വന്നത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ്.

മൂന്നാറിലെയും അനുബന്ധ വില്ലേജുകളിലെയും നിര്‍മ്മാണം അടക്കമുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേവികുളം ആര്‍.ഡി.ഒയുടെ നിരാക്ഷേപപത്രം ( എന്‍.ഒ.സി) അനിവാര്യമാണ്. അനധികൃത കൈയ്യേറ്റങ്ങള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന്റെയും റവന്യു വകുപ്പിന്റെയും കൈവശമുളള മുഖ്യ ആയുധമായിരുന്നു ദേവികുളം ആര്‍.ഡി.ഒയുടെ നിരാക്ഷേപപത്രം. റവന്യൂ വകുപ്പ് കയ്യിൽ ഉണ്ടെങ്കിലും മൂന്നാര്‍ വികസന അതോറിറ്റിവരുന്നതോടെ ഈ അധികാരങ്ങളെല്ലാം നഷ്ടമാകുമെന്നാണ് സി.പി.ഐയുടെ ആശങ്ക. എന്നാല്‍ അതോറിറ്റി രൂപീകരണത്തെ മന്ത്രിസഭാ യോഗത്തില്‍ എതിര്‍ക്കാതെ പിന്നീട് ആശങ്കപ്പെട്ടിട്ട് എന്തുകാര്യമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ചോദ്യം.

വീട് വെയ്ക്കുന്നതിനുളള പ്രദേശം ,ടൂറിസം മേഖല, പാരിസ്ഥിതിക പ്രാധാന്യമുളള മേഖല എന്നിവ പ്രത്യേകമായി തീരുമാനിക്കും. പരിസ്ഥിതിലോല മേഖലയില്‍ വീട് വെയ്ക്കാനോ റിസോര്‍ട്ട് നിര്‍മ്മാണത്തിനോ അനുമതി നല്‍കില്ല. മാസ്റ്റര്‍ പ്ലാനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഓരോ മേഖലയിലും അനുവദിക്കുകയുളളു.തദ്ദേശ സ്ഥാപനങ്ങളെ മറികടന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അതോറിറ്റിക്ക് അധികാരം നല്‍കിയിരിക്കുന്നു എന്നതാണ് നിര്‍ണായക തീരുമാനം. മൂന്നാറുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകളും പരിഗണിച്ചായിരിക്കും മാസ്റ്റര്‍ പ്‌ളാന്‍ തയാറാക്കുകയെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും അധികാരം അതോറിറ്റി എടുത്തിരിക്കുകയാണ്.

ഇത് പാർട്ടിയുടെ സ്വാധീനം കുറയ്ക്കും എന്നതിനാലാണ് സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കളടക്കം ഉള്ളവരുടെ വിഷമത്തിന്റെ അടിസ്ഥാനം. എന്നാല്‍ അതോറിറ്റി രൂപീകരണത്തെ എതിര്‍ക്കാന്‍ ധൈര്യമില്ല. എതിർത്താൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് തീരുമാനം എടുത്താലും അതിന് ഉറച്ച പിന്തുണ നല്‍കുന്ന പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ കണ്ണിലെ കരട് ആകാം എന്നതിൽ കവിഞ്ഞ ഒരു നേട്ടവും ഇല്ലാ എന്നും അവർക്ക് ബോധ്യമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരണം; സർക്കാർ നയവും സിപിഐയുടെ പരാതിയും
Open in App
Home
Video
Impact Shorts
Web Stories