Arikkomban | അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കിഫ
- Published by:Arun krishna
- news18-malayalam
Last Updated:
ഇത്രയും ആളുകളെ കൊലപ്പെടുത്തിയ ആനയെ കൂട്ടിലടക്കരുത് എന്ന് കണ്ടെത്തിയ വിദഗ്ദ്ധ സമിതി അംഗങ്ങൾ നിഷ്പക്ഷരാണോ എന്ന ആശങ്ക ഉണ്ടെന്നും കിഫ അഭിപ്രായപ്പെട്ടു
ചിന്നക്കനാല്‍ മേഖലയിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കിഫ (കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ) രംഗത്ത്. കൊലയാളി ആനയെ കൂട്ടിലടക്കണം എന്ന് തന്നെയാണ് കിഫയുടെ നിലപാട്. അരികൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും അതിനെ പറമ്പികുളത്ത് തുറന്നു വിട്ടു അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണി ഉയർത്തുന്നത് ദുഖകരമാണെന്നും കിഫ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ആളുകളുടെ മരണത്തിനടയാക്കിയ അരികൊമ്പനെ കൂട്ടിലടക്കണമെന്ന കിഫയുടെ വാദം വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വീകരിച്ചില്ല. ഇത്രയും ആളുകളെ കൊലപ്പെടുത്തിയ ആനയെ കൂട്ടിലടക്കരുത് എന്ന് കണ്ടെത്തിയ വിദഗ്ദ്ധ സമിതി അംഗങ്ങൾ നിഷ്പക്ഷരാണോ എന്ന ആശങ്ക ഉണ്ട്.
സ്വതന്ത്ര സ്വഭാവം ഉള്ള ഒരു ബോഡിയെ വിദഗ്ദ്ധ സമിതിയായി ചുമതല ഏൽപ്പിക്കണം. അങ്ങനെ രൂപീകരിക്കപ്പെടുന്ന വിദഗ്ദ്ധ സമിതി ജനങ്ങളുമായി സംസാരിച്ചു വസ്തുതകൾ മനസിലാക്കി മാത്രം തീരുമാനങ്ങളിലേക്ക് പോകുകയും ചെയ്യണമെന്നാണ് കിഫയുടെ ആവശ്യം. ജനജാഗ്രതാ സമിതികളുടെ പ്രവർത്തനത്തെ സർക്കാർ അഭിഭാഷകൻെറ വാദങ്ങളെ തള്ളിക്കൊണ്ട് കോടതി ഉയർത്തിയ ചോദ്യങ്ങൾ നിലവിൽ അത്തരം സമിതികളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അതിപ്രസരത്തിൻറെ സ്വജനപക്ഷപാതത്തിന്റെയും പ്രതിഫലനം ആണെന്നും കിഫ ആരോപിക്കുന്നു.
advertisement
ഇത്തരം സമിതികളുടെ ശരിയായ പ്രവർത്തനത്തിന് രാഷ്ട്രീയത്തിനതീതമായി പ്രദേശത്തെ കർഷകർക്കും സ്വതന്ത്ര കർഷക സംഘടനയായ കിഫക്കും പ്രാതിനിധ്യം നൽകണം. ഇവയുടെ പ്രവർത്തനം കോടതി വിലയിരുത്തും എന്നതിനാലും, ആക്ഷേപങ്ങൾ കോടതിയെ ബോധിപ്പിക്കാൻ രണ്ടാഴ്ച കൂടുമ്പോൾ അവസരം ഉണ്ടെന്നതും മുന്നോട്ട് രാഷ്ട്രീയ കച്ചവട മുതലെടുപ്പുകൾ ഒഴിവാക്കാൻ സഹായിക്കും എന്ന് കരുതുന്നു.
ടാസ്ക് ഫോഴ്സ്, ജനജാഗ്രതാ സമിതി എന്നിവയുടെ മീറ്റിംഗ് അജണ്ടയും മീറ്റിംഗ് മിനുട്സും പ്രദേശവാസികൾക്ക് ലഭ്യമാകുന്ന രീതിയിൽ ഓൺലൈൻ ആയി പരസ്യപ്പെടുത്താൻ വേണ്ട നടപടികളും ഇതോടൊപ്പം കോടതി സ്വീകരിക്കണം.വന്യമൃഗ ആക്രമണങ്ങളിൽ ശരിയായ നഷ്ടപരിഹാരം നൽകുന്നില്ല എന്ന കിഫയുടെ വാദം കോടതി മുഖവിലക്കെടുത്തു. ഇക്കാര്യത്തിൽ കൂടുതൽ വാദങ്ങൾ വരും ദിവസങ്ങൾ ഉണ്ടാവുമെന്നും കിഫ ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
April 06, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Arikkomban | അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കിഫ