ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഭീരുത്വം നിറഞ്ഞ കൊലപാതകം എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ഹമാസ് ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ചെങ്കിലും ഇസ്രയേല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നില്‍ ടെല്‍ അവീവാണെന്ന് ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥനും രണ്ട് യുഎസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി അക്‌സിയോസ് റിപ്പോര്‍ട്ടു ചെയ്തു.
Also read-ഗാസയ്ക്ക് ഐക്യദാർഢ്യം; ഷാർജയിൽ പുതുവത്സരാഘോഷങ്ങൾക്കും വെടിക്കെട്ടിനും വിലക്ക്
ഏറെക്കാലമായി ഇസ്രയേല്‍ ഉന്നമിട്ടിരുന്ന ഹമാസ് നേതാവാണ് 57-കാരനായ അല്‍ അറൂരി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ അല്‍ അറൂരിയെ കൊലപ്പെടുത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴുക്കിയിരുന്നു.
advertisement
ഹമാസിന്റെ ഡെപ്യൂട്ടി നേതാവാണ് അല്‍-അറൂരി. വളരെ പതുക്കെയാണ് അദ്ദേഹം ഹമാസിന്റെ തലപ്പത്ത് എത്തിയത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അറൂര പട്ടണത്തിലാണ് അല്‍-അറൂരിയുടെ ജനനം. 1980കളില്‍ ഹെബ്രോണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കേ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ആദ്യ ഇന്‍തിഫാദയ്ക്ക് തൊട്ടുപിന്നാലെ അദ്ദേഹം ഹമാസില്‍ ചേര്‍ന്നു. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പാലസ്തീന്‍ പ്രക്ഷോഭമാണ് ഇന്‍തിഫാദ. ഹമാസിന്റെ പട്ടാളവിഭാഗമായ ഇസ് അല്‍-ദിന്‍ അല്‍-ഖാസിമിന്റെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്തു.
1992-ല്‍ അല്‍-അറൂരിയി ഇസ്രയേല്‍ തടവിലാക്കി. 18 വര്‍ഷത്തോളം ഇയാള്‍ ജയിലിലായിരുന്നു. 2010-ൽ ജയില്‍ മോചിതനായി. സിറിയ, തുര്‍ക്കി, ഖത്തര്‍, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഹമാസ് സ്വാധീനം വികസിപ്പിച്ചെടുത്തു. അടുത്ത കാലങ്ങളില്‍ ഹിസ്ബുള്ളയുടെ ഹമാസ് അംബാസഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ, ഗാസയിലെ ഹമാസ് നേതാവായ യഹ്യ സില്‍വാറുമായി അല്‍-അറൂരിക്ക് അടുത്ത ബന്ധമുണ്ട്.
2014-ല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിക്കാരായ മൂന്ന് കൗമാരക്കാരുടെ മരണത്തില്‍ അല്‍-അറൂരിക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇതേ വര്‍ഷം തന്നെ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങള്‍ ഭരിക്കുന്ന പാലസ്തീന്‍ ഭരണാധികാരിയായ മഹമൂദ് അബ്ബാസിനെ അട്ടിമറിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിതായും ഇസ്രയേല്‍ ആരോപിച്ചു.
മൂന്ന് വര്‍ഷത്തിന് ശേഷം ഹമാസ് നേതാവ് ഇസ്മായില്‍ ഹിനിയയുടെ ഉപനേതാവായി അല്‍-അറൂരി തെരഞ്ഞെടുക്കപ്പെട്ടു.
2015-ല്‍ ഇയാളെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. അല്‍-അറൂരിയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് അഞ്ച് മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അല്‍-അറൂരിയാണെന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തിന് ശേഷം ഉടന്‍ തന്നെ ഇയാള്‍ ഹിസ്ബുള്ള നേതാവ് നസ്‌റുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അല്‍-അറൂരിയുടെ മരണത്തിന് ശേഷം എന്ത്?
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അല്‍-അറൂരിയുടെ മരണം വലിയ വിജയമാണ് നല്‍കുന്നത്. ഹമാസിനെ ലോകത്ത് നിന്ന് തുടച്ചു നീക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. എന്നാല്‍, അറൂരിയുടെ മരണത്തോടെ നിലവിലെ യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ബെയ്‌റൂട്ടിൽ വച്ച് അല്‍-അറൂരിയെ ലക്ഷ്യം വെച്ചതിലൂടെ ലെബനന്‍, അവിടുത്തെ ജനങ്ങള്‍, അവരുടെ സുരക്ഷ, പരമാധികാരം, പ്രതിരോധം എന്നിവയ്‌ക്കെതിരായ ഗുരുതരമായ ആക്രമണമാണ് നടന്നതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല പറഞ്ഞു.