മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 നാണ് ഡ്രൈ ഡേ രാജ്യത്ത് ആരംഭിച്ചതെന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി മദ്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് മാനിക്കാനും ബോധവല്‍ക്കരണം നടത്താനുമാണ് ഡ്രൈ ഡേ ആരംഭിച്ചത്.മദ്യവും മയക്കുമരുന്നും വില്‍ക്കുന്നതിനെ മഹാത്മാഗാന്ധി നിശിതമായി എതിര്‍ത്തു.'മദ്യവും മയക്കുമരുന്നും പലരിലും മലേറിയയെക്കാളും സമാനമായ രോഗങ്ങളേക്കാളും മോശമായി ബാധിക്കുന്നു. അത് കൂടുതല്‍ ദോഷം ചെയ്യുന്നു. മദ്യം നമ്മുടെ ശരീരത്തിനും ആത്മാവിനും ദോഷം ചെയ്യുന്നു. യംഗ് ഇന്ത്യയുടെ ഒരു എഡിഷനിൽ 'ഗാന്ധിജി എഴുതി.
advertisement
ഇന്ത്യന്‍ ഭരണഘടനയിലും ഇത് സംബന്ധിച്ച് പറയുന്നുണ്ട്.ഭരണഘടനയുടെ 47-ാം അനുച്ഛേദം ഇങ്ങനെ: 'ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ പ്രാഥമിക കടമയായി കണ്ട് നിര്‍വഹിക്കണം. ലഹരി പാനീയങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ ഒഴികെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗം മനുഷ്യര്‍ക്ക് ഹാനികരമായ മറ്റ് മരുന്നുകള്‍ എന്നിവ നിരോധിക്കാന്‍ സംസ്ഥാനം ശ്രമിക്കണം.'
എന്നാൽ കേരളത്തിലെ 'ഒന്നാം തീയതി ഡ്രൈ ഡേ' പ്രാബല്യത്തിലായത് വിചിത്രമെന്ന് പറയാവുന്ന ഒരു കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്. 2003 മാർച്ച് 14നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ് ഏപ്രിൽ ഒന്നിന് മുതൽ പ്രാബല്യത്തിലും വന്നു. തികഞ്ഞ ഗാന്ധിയനായ എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി(2001-04 ). സാധാരണ ഗതിയിൽ ' ഇംഗ്ലീഷ് മാസം' ഒന്നാം തീയതിയായിരുന്നു സർക്കാർ ശമ്പളം നൽകുന്നത്. അന്ന് ഒന്നാം തീയതി ശമ്പളം വാങ്ങുന്നവർ അന്നേ ദിവസം മദ്യത്തിനായി ഏറെ പണം ചെലവഴിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2003–2004ലെ മദ്യനയത്തിന്റെ ഭാഗമായി ഒന്നാം തീയതി ഡ്രൈ ഡേ നടപ്പിലാക്കാന്‍ ആന്റണി സർക്കാർ തീരുമാനിച്ചത്. അങ്ങനെ സമ്പൂർണ മദ്യ നിരോധനം ഇല്ലാത്ത രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം ദിവസം മദ്യവില്പനയില്ലാത്ത സംസ്ഥാനമായി കേരളം. 21 വർഷമായി ഒരു വർഷം 12 ദിവസം എന്ന കണക്കിൽ 252 ദിവസം കേരളത്തിൽ മദ്യം വിറ്റില്ല.
ഇതിനൊരു പശ്ചാത്തലമുണ്ട്.ഏഴുവർഷം മുമ്പ് പാവപ്പെട്ട കുടുംബങ്ങളിലെ കണ്ണീരൊപ്പാൻ ചാരായ നിരോധനം നടപ്പാക്കിയതും മദ്യ വിരുദ്ധനായ എ കെ ആന്റണിയുടെ നേതൃത്വത്തിലെ സർക്കാർ (1995 -96 )തന്നെയായിരുന്നു. കുടുംബനാഥന്മാർ അന്നന്ന് അധ്വാനിച്ച് കിട്ടുന്ന പണം മുഴുവൻ ചാരായ ഷാപ്പുകളിൽ തീർക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് 1996 ഏപ്രിൽ ഒന്നിന് കേരളത്തിൽ ചാരായം നിരോധിച്ചത്.
എന്നാൽ ഈ തീരുമാനം തിരഞ്ഞെടുപ്പിൽ യു ഡിഎഫിനെ തുണച്ചുമില്ല, എ കെ ആന്റണി വിഭാവനം ചെയ്തതു പോലെ 'ആരും മദ്യത്തിന് വേണ്ടി പണം ചെലവഴിക്കാത്ത ആ 'കിനാശേരി' വന്നതുമില്ല, മലയാളി വീണ്ടും വാശിയോടെ കുടിച്ചു.താരതമ്യേന വിലകുറഞ്ഞ ചാരായത്തേക്കാൾ വിലയേറിയ ഇന്ത്യൻ നിർമിത വിദേശ മദ്യം എന്ന വിചിത്രമായ പേരിൽ സർക്കാർ തന്നെ വിറ്റഴിച്ച മദ്യം. നിലവാരം ഇല്ലെങ്കിലും വിലകൂടിയ വിദേശി കഴിച്ച് സ്റ്റാറ്റസ് കൂടിയവരുടെ കീശയും ചോർന്നു.
ദേശീയ തലത്തിൽ മലയാളിയുടെ കുടി ഒന്നാമതായ വാർത്തകൾ വന്നു. അങ്ങനെ 2001ൽ എ കെ ആന്റണിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്ന സർക്കാർ മദ്യത്തെ കടിഞ്ഞാണിടാൻ വീണ്ടും മാർഗങ്ങൾ തേടി. അതിലൊന്നായിരുന്നു ഒന്നാം തീയതിയിലെ കുടി നിർത്തൽ.ഈ തീരുമാനത്തെക്കുറിച്ച് ഭിന്നാഭിപ്രായം ഉയർന്നെങ്കിലും പിന്നീടുവന്ന 4 സർക്കാരുകളും അത് മാറ്റാൻ തയാറായില്ല.
എന്നാൽ സർക്കാർ ജീവനക്കാർ മാത്രമല്ല മദ്യപിക്കുന്നത് എന്നും എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടുന്നത് ഒന്നാം തീയതി അല്ലാ എന്നും ഉള്ള വാദങ്ങൾ സർക്കാർ തീരുമാനത്തിന് തടസ്സമായില്ല. പിന്നീട് വിനോദസഞ്ചാരികൾക്ക് ഈ തീരുമാനം അസൗകര്യമാണ് എന്ന വാദത്തിനാണ് അൽപ്പമെങ്കിലും ശക്തി കിട്ടിയത്.
കുടി നിർബാധം തുടരുകയും 'ഒന്നാം സ്ഥാനം ഇവിടെ' എന്ന തരത്തിൽ ബിവറേജ് ഷോപ്പുകളുടെ പേരുകൾ ഉത്സവകാലങ്ങളിൽ വാശിയോടെ കേട്ടു തുടങ്ങുകയും ചെയ്തു.മലയാളിയുടെ കുടി ഏതാണ്ട് ലോകപ്രശസ്തമായി. ഇതിനിടെ കൃത്യം ഒന്നാം തീയതി ശമ്പളം നൽകണം എന്ന ശീലത്തിൽ സർക്കാരുകൾക്കും ചെറിയ മാറ്റം ഉണ്ടായി എന്നതും ഓർക്കാം.
കാര്യം എന്തൊക്കെ ആയാലും മദ്യം കഴിക്കണമെന്നുളളവര്‍ ഡ്രൈ ഡേയിലും അത് ഏതു വിധേനയും നടത്തും എന്നാണ് മനസിലാകുന്നത്. അരുത് എന്ന് വിലക്കുന്നത് എങ്ങനേയും ചെയ്യാനുളള മന:ശാസ്ത്രം ആയിരിക്കും ഇതിന് പിന്നിലെയും കാരണം.
Summary: History of dry day and its connection to salary of government employees in Kerala