അവരില്‍ വലിയൊരു ഭാഗം കെയര്‍ടേക്കര്‍മാരാണ്. ഇതിന് പുറമെ ഏകദേശം 1,000 വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും വജ്ര വ്യാപാരികളും ഇസ്രായേലിലുണ്ട്. ‘ഇസ്രായേലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പൗരന്മാര്‍ക്ക് മടങ്ങി എത്താൻ സൗകര്യമൊരുക്കാന്‍ #ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നു’ എന്ന് എക്സിലൂടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു.
ഓപ്പറേഷന്‍ അജയ്
ഓപ്പറേഷന്‍ അജയിലൂടെ ഇസ്രായേലില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ സഹായിക്കുന്നതിന്, പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക വിമാനത്തില്‍ രാജ്യത്തേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ അയച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.സാഹചര്യം നിരീക്ഷിക്കാനും വിവരങ്ങളും സഹായവും നല്‍കാനും ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്.
advertisement
കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറുകള്‍: 1800118797 (ടോള്‍ ഫ്രീ), 91-11 23012113, 91-11 23014104, 91-11 23017905, 919968291988 എന്നിവയാണ്. കണ്‍ട്രോള്‍ റൂമിന്റെ ഇമെയില്‍ situationroom@mea.gov.in എന്നതാണ്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും എമര്‍ജന്‍സി ഹെല്‍പ്പ്ലൈനും സ്ഥാപിച്ചിട്ടുണ്ട്, +972-35226748, +972-543278392. cons1.telaviv@mea.gov.in എന്നിവ വഴി എമർജൻസി ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ, റാമല്ലയിലെ ഇന്ത്യന്‍ എംബസി +970-592916418 ( ഇതിന് പുറമെ WhatsApp), rep.ramallah@mea.gov.in എന്ന നമ്പറില്‍ 24 മണിക്കൂര്‍ അടിയന്തര ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇസ്രായേലില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ താഴെപ്പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം: https://indembassyisrael.gov.in/whats?id=dwjwb
ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത്.
മറ്റ് രാജ്യങ്ങളുടെ രക്ഷാപ്രവര്‍ത്തനം എങ്ങനെയെന്ന് നോക്കാം:
ഓസ്‌ട്രേലിയ
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്രായേലില്‍ നിന്നുള്ള പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി ഓസ്ട്രേലിയ രണ്ട് ദിവസങ്ങളിലായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഒരുക്കിയിരുന്നതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ബുധനാഴ്ച അറിയിച്ചിരുന്നു.
ഓസ്ട്രിയ
തങ്ങളുടെ സായുധ സേന ബുധനാഴ്ച ഇസ്രായേലില്‍ നിന്ന് ഓസ്ട്രിയൻ സ്വദേശികളെ ഒഴിപ്പിക്കാന്‍ തുടങ്ങിയെന്ന് ഓസ്ട്രിയ പറഞ്ഞു. അപ്പര്‍ ഓസ്ട്രിയയിലെ ഹോര്‍ചിംങ് (Hörsching) എയര്‍ബേസില്‍ നിന്ന് സൈപ്രസിലേക്ക് ഏകദേശം 60 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
ബ്രസീല്‍
ബ്രസീലിയന്‍ ഗവണ്‍മെന്റ് പറയുന്നതനുസരിച്ച്, 211 പേരെ ഒഴിപ്പിച്ചു. ഇസ്രേയലിലെ 2,200-ലധികം ബ്രസീലുകാര്‍ പ്രദേശം വിടാന്‍ എംബസിയുമായി ബന്ധപ്പെട്ടതായി അനഡോലു അജാന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാനഡ
കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രി മെലാനി ജോളി ചൊവ്വാഴ്ച പറഞ്ഞു. ഇസ്രായേലിലെ 1,000 കനേഡിയന്‍സ് രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍ ആന്റ് ജൂതകാര്യ കേന്ദ്രം അറിയിച്ചു.
ഡെന്‍മാര്‍ക്ക്
120 ഓളം യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന സി-130 ഹെര്‍ക്കുലീസ് കാര്‍ഗോ വിമാനം ഡാനിഷ് സര്‍ക്കാര്‍ ലഭ്യമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
ഫിന്‍ലാന്‍ഡ്
ഇസ്രായേലില്‍ നിന്നും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെയും പെര്‍മനന്റ് ഫിന്നിഷ് റെസിഡന്‍സി ഉള്ളവരെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എലീന വാള്‍ട്ടണനെ ഉദ്ധരിച്ച് ഇല്‍തലെഹ്തി ദിനപത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സ്
ഇസ്രേയലില്‍ നിന്ന് ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക എയര്‍ ഫ്രാന്‍സ് (AIRF.PA) വിമാനം സജ്ജമാക്കിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ പറഞ്ഞു. ഫ്രഞ്ച് പൗരന്മാര്‍ക്ക് തിരികെ വരാന്‍ മതിയായ വിമാനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എയര്‍ ഫ്രാന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ബുധനാഴ്ച പറഞ്ഞു.
ജര്‍മ്മനി
അയ്യായിരം ജര്‍മ്മന്‍ പൗരന്മാര്‍ ഇസ്രായേല്‍ വിടാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബുധനാഴ്ച പറഞ്ഞു. ഇസ്രായേലിലെ ജര്‍മ്മന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ലുഫ്താന്‍സ (LHAG.DE) വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇറ്റലി
ഇസ്രായേലില്‍ നിന്ന് 1,000 ഇറ്റാലിയന്‍ പൗരന്മാരെ തിരിച്ചയക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഏഴ് വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകി പറഞ്ഞു.
ദക്ഷിണ കൊറിയ
കൊറിയന്‍ എയര്‍ (003490.KS) ടെല്‍ അവീവില്‍ നിന്ന് 192 ദക്ഷിണ കൊറിയക്കാരെ തിരിച്ച് എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സ്‌പെയിന്‍
500 ഓളം സ്‌പെയിൻ സ്വദേശികളെ ഒഴിപ്പിക്കാന്‍ സ്‌പെയിന്‍ രണ്ട് സൈനിക വിമാനങ്ങള്‍ ഇസ്രായേലിലേക്ക് അയച്ചതായി ആക്ടിംഗ് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ബുധനാഴ്ച ഇസ്രായേലിലെ ശേഷിക്കുന്ന സ്‌പെയിന്‍ സ്വദേശികളെ ഒഴിപ്പിക്കാന്‍ രണ്ടാമത്തെ സൈനിക വിമാനം അയച്ചിരുന്നു.
സ്വീഡന്‍
ഇസ്രായേലില്‍ നിന്നും പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും സ്വീഡിഷ് പൗരന്മാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി തോബിയാസ് ബില്‍സ്‌ട്രോമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ടിടി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നോര്‍ഡിക് രാജ്യങ്ങളുമായ് സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡ്
സ്വിസ് (SWISS) എയര്‍ലൈന്‍ നടത്തുന്ന വിമാനത്തില്‍ ചൊവ്വാഴ്ച സ്വിസ് പൗരന്മാരെ ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിച്ചെന്ന് ബേണിലെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഡെയ്ലി സബയുടെ കണക്കനുസരിച്ച്, ഏകദേശം 28,000 സ്വിസ് പൗരന്മാരും അവരുടെ കുടുംബങ്ങളും ഇസ്രായേലിലും പലസ്തീന്‍ പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.
അമേരിക്ക
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായം നല്‍കുന്നതിന് യുഎസ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസിലെ പ്രധാന എയര്‍ലൈനായ ഡെല്‍റ്റ എയര്‍ലൈന്‍സ് (DAL.N) തിങ്കളാഴ്ച അറിയിച്ചു. അമേരിക്കക്കാര്‍ക്കും മറ്റ് പൗരന്മാര്‍ക്കും ഗാസയില്‍ നിന്ന് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനെക്കുറിച്ച് ഈജിപ്ത്, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള പങ്കാളി രാജ്യങ്ങളുമായി യുഎസ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ മരിച്ച യുഎസ് പൗരന്മാരുടെ എണ്ണം 22 ആയി ഉയര്‍ന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബുധനാഴ്ച അറിയിച്ചു. കുറഞ്ഞത് 17 പേരെ കാണാതായിട്ടുണ്ടെന്നും അവരില്‍ ചിലർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡം
ഇസ്രായേലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വാണിജ്യ വിമാനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മന്ത്രിമാര്‍ വ്യോമയാന മേഖലയുമായി ചേർന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേലിലും ഗാസയിലുമുള്ള തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ യുകെ വിദേശകാര്യ ഓഫീസ് അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. ഇസ്രായേലിലും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലുമുള്ളവര്‍ FCDOയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം
ഗാസയിലെ മരണസംഖ്യ 1,200 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ തീവ്രവാദികള്‍ ഇസ്രായേലില്‍ നിന്ന് 150 പേരെ ബന്ദികളാക്കിയിരുന്നു. ഇതില്‍ സൈനികര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുണ്ട്. ഗാസ കഴിഞ്ഞ അഞ്ച് ദിവസമായി ഇസ്രായേലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകളും പ്രയോഗിച്ചിരുന്നു.ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഗാസയിലേക്കുള്ള ഇസ്രായേല്‍ ബോംബാക്രമണം ഗാസയെ ഇപ്പോൾ ദുരിതത്തിലാക്കിയിരിക്കുകയാണ്.