അന്താരാഷ്ട്ര സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡ്, പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് തുടങ്ങിയ സംഘടനകളിലൂടെ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇൻ്റലിജൻസ് ഏജൻസികൾ ന്യൂസ് 18-നോട് പറഞ്ഞു.
മുസ്ലീം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖരാദവി എന്നിവരുമായി പോപ്പുലർ ഫ്രണ്ട് സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഐഎയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു.
2012-ൽ ഈജിപ്തിലെ ആദ്യ സ്വതന്ത്ര പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലീം ബ്രദർഹുഡിനെ ഒരു വർഷത്തിനു ശേഷം പട്ടാളം അധികാരത്തിൽ നിന്ന് പുറത്താക്കി. ഇവരുടെ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്തുടനീളം നടന്നതിനെ തുടർന്നായിരുന്നു ഇത്. തുടർന്നിങ്ങോട്ട് അധികൃതർ ഇവർക്കെതിരെ ശക്തമായ നടപടികളാണ് എടുത്തുവരുന്നത്. ഈജിപ്തിലും പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും മുസ്ലീം ബ്രദർഹുഡിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
പോപ്പുലർ ഫ്രണ്ടിൻ്റെയും മുസ്ലീം ബ്രദർഹുഡിൻ്റെയും ആശയങ്ങൾ തമ്മിൽ പല സമാനതകളുമുണ്ട്. ഇസ്ലാമിനെ രാഷ്ട്രീയവത്കരിക്കുന്നതിൽ വിശ്വസിക്കുന്ന രണ്ട് സംഘടനകളും ഉമ്മത്തിൻ്റെ (വിശ്വാസി സമൂഹം) ഐക്യത്തിന് പ്രാധാന്യം നൽകുന്നു.
മുസ്ലീം ബ്രദർഹുഡിനെ പോലെ പോപ്പുലർ ഫ്രണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമൂഹിക സേവനവും നടത്തുന്നുണ്ട്. ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ രണ്ട് സംഘടനകളും ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
സമാനതകൾ ഇതുകൊണ്ടും അവസാനിക്കുന്നില്ല. മുസ്ലീം ബ്രദർഹുഡ് തങ്ങളുടെ പ്രവർത്തകരെ സഹോദരങ്ങൾ എന്ന് വിളിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് ഇവരെ സേവകർ എന്നാണ് അഭിസംബോധന ചെയ്യുന്നത്. പശ്ചിമേഷ്യയിലെ പോപ്പുലർ ഫ്രണ്ട് സംഘടനാസംവിധാനത്തിന് മുസ്ലീം ബ്രദർഹുഡുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇസ്ലാമിക പണ്ഡിതനും കേരളത്തിലെ അൽ ജാമിയ അൽ ഇസ്ലാമിയ സർവ്വകലാശാലയിലെ മുഖ്യ അധ്യാപകനുമായ ഡോക്ടർ അബ്ദുൾ സലാം അഹമ്മദ് ഖത്തർ സന്ദർശിക്കുകയും പോപ്പുലർ ഫ്രണ്ടിനു വേണ്ടി പശ്ചിമേഷ്യയിൽ നിന്ന് ധനം സമാഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.
Also Read- Explainer | NIA അന്വേഷിക്കുന്നത് പോപ്പുലർ ഫ്രണ്ടിനെതിരായ 19 കേസുകൾ; അറസ്റ്റ് ചെയ്തത് 45 പേരെ
ഖത്തറിലുള്ള, ഈജിപ്ഷ്യൻ മുസ്ലീം ബ്രദർഹുഡ് പണ്ഡിതൻ യുസഫ് അൽ ഖരാദവിയുടെ സഹായത്തോടെയാണ് ഇദ്ദേഹം ഖത്തർ സന്ദർശിച്ച് ധനസമാഹരണം നടത്തിയതെന്നാണ് വിവരം. മുസ്ലീം ബ്രദർഹുഡിൻ്റെ പ്രാദേശിക വിഭാഗങ്ങളായ, തുർക്കി ആസ്ഥാനമായി പ്രവർത്തികുന്ന എൻജിഒകളുമായും പോപ്പുലർ ഫ്രണ്ട് ബന്ധം പുലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഇതിനായി ധനസമാഹരണം നടത്തുകയും ആളുകളെ സംഘടിപ്പിക്കുകയും ചെയ്തതായി തെളിവ് ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവിൽ പോപ്പുലർ ഫ്രണ്ടിനെതിരായ 19 കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ട്. ഇതിൽ അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ നടപടി. ഇതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ പിടിയിലായത് കേരളത്തിൽ നിന്നാണ്.
