2018ൽ കാശ്മീരിൽ 1767 തവണ കല്ലേറ് ഉണ്ടായിട്ടുണ്ടെന്നും ഇവയ്ക്ക് പ്രത്യേക തീവ്രവാദ അജണ്ടകളുള്ള സംഘടനകളുമായി ബന്ധം ഉണ്ടെന്നും എന്നാൽ 2023ൽ ഒരു കല്ലേറ് പോലും ഉണ്ടായിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയ്ക്ക് മുൻപാകെ വ്യക്തമാക്കി. കൂടാതെ 2018ൽ നടന്ന ബന്ദുകളുടെ എണ്ണം 52 ആയിരുന്നെവെങ്കിൽ ഇപ്പോഴത് പൂജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മുൻകാലങ്ങളിൽ നടന്ന ബന്ദുകളും കല്ലേറുകളും കശ്മീരിനെ സാമൂഹികമായും സാമ്പത്തികമായും തകർത്തിരുന്നുവെന്നും എന്നാൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ജമ്മു കശ്മീരും ലഡാക്കും നിരവധി വികസന പ്രവർത്തനങ്ങൾക്കും, മികച്ച പൊതുഭരണത്തിനും സാക്ഷ്യം വഹിച്ചുവെന്നും ജാതി മത ഭേദങ്ങളില്ലാതെ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്താൻ സാധിച്ചുവെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
കൂടാതെ കശ്മീരിലെ പൗരന്മാർ ഓരോ ദിവസവും തെരുവിൽ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിരുന്നിവെന്നും, നിരവധി തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ നടന്നിരുന്ന ഈ ആക്രമണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചുവെന്നും 20 പേജുള്ള സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. കല്ലേറുണ്ടാകുന്ന സംഭവങ്ങൾ പ്രദേശത്ത് ഗണ്യമായി കുറഞ്ഞതായി ജമ്മു കശ്മീർ പോലീസും റിപ്പോർട്ട് ചെയ്തിരുന്നു. പോലീസിന്റെ കണക്കുകൾ പ്രകാരം ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിന് മുൻപ് 5050 തവണ കല്ലേറുകൾ ഉണ്ടായെങ്കിൽ പിന്നീടത് 445 എന്ന അളവിലേക്ക് കുറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത ശേഷം മുൻപുണ്ടായിരുന്ന ഹർത്താലുകളുടെയും ബന്ദുകളുടെയും എണ്ണത്തിൽ 90 ശതമാനത്തോളം കുറവ് വന്നതായും ഇതിലൂടെ മെച്ചപ്പെട്ട സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം കശ്മീരിൽ ഉടലെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിലൂടെ അതിർത്തി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനായതായും അതിലൂടെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കല്ലേറ് സംഭവങ്ങളിൽ പിടിയിലായവരെ ഉത്തർപ്രദേശ് ജയിലുകളിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത് എന്നാൽ അവരുടെ വീടുകളിൽ നിന്നും ദൂരെയുള്ള ജയിലുകളിലേക്ക് പ്രതികളെ കൊണ്ട് പോകുന്നതിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാനം തകർക്കുന്ന പ്രശ്നങ്ങളിൽ ഒന്നായിട്ടാണ് കശ്മീർ സർക്കാർ കല്ലേറ് സംഭവങ്ങളെ കണക്ക് കൂട്ടുന്നത്. 2023 ൽ കശ്മീരിൽ ഒരു തവണ പോലും കല്ലേറ് റിപ്പോർട്ട് ചെയ്തില്ല എന്നും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചതായും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.