കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ആഗസ്റ്റ് 31ന് രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 800 പേർ മരിക്കുകയും 2,500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ നാശം വിതച്ചത്. ഭൂകമ്പം ബാധിച്ച കുനാർ പർവതപ്രദേശങ്ങളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം രക്ഷാ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. തലസ്ഥാനമായ കാബൂളിൽ വരെ ശക്തമായ തുടർചലനങ്ങൾ ഉണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
advertisement
തിങ്കളാഴ്ച ഉച്ചയോടെ മരണസംഖ്യ 800 കടന്നതായും നൂറുകണക്കിന് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള പ്രവേശന മാർഗങ്ങൾ ഭൂകമ്പത്തിൽ തകർന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, പ്രദേശത്തെ ദുർഘടവും കുത്തനെയുള്ളതുമായ ഭൂപ്രകൃതി അങ്ങോട്ടേക്ക് എത്തിച്ചേരുന്നത് കൂടുതൽ ദുഷ്കരമാക്കി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
- കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ (16.7 മൈൽ) വടക്കുകിഴക്കായി, 8 കിലോമീറ്റർ (5 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ
- ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് നംഗർഹാർ, നൂറിസ്ഥാൻ, ലാഗ്മാൻ, കുനാർ എന്നീ നാല് പ്രവിശ്യകളെ
- കുനാർ പ്രവിശ്യയിൽ കൂടുതൽ നാശനഷ്ടം
- കുനാർ മേഖലയിലെ ചെളിയും പാറയും കൊണ്ട് നിർമ്മിച്ച നിരവധി വീടുകൾ പൂർണ്ണമായും തകർന്നു
- പാകിസ്ഥാനിലെ കാബൂളിന് 100 മൈലിലധികം അകലെയും ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
- ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്തായി സംഭവിച്ചതിനാൽ ഭൂകമ്പം കൂടുതൽ വിനാശകരമായി.
- ഞായർ രാത്രിയിലും തിങ്കളാഴ്ച വരെയും നിരവധി തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
- മേഖലയിൽ കുറഞ്ഞത് അഞ്ച് തുടർചലനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ
ഇന്ത്യയുടെ സഹായ വാഗ്ദാനം
- അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി
- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ
- ദുരിതബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും ആശ്വാസവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് മോദി
അഫ്ഗാനിസ്ഥാൻ ഭൂകമ്പ സാധ്യതാ പ്രദേശം
- 2023 ഒക്ടോബറിൽ, ഹെറാത്ത് പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പ പരമ്പരയിൽ ഏകദേശം 1,300 പേർ കൊല്ലപ്പെടുകയും 1,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ
- 2022-ൽ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ഐക്യരാഷ്ട്രസഭ കുറഞ്ഞത് 1,300 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, അതേസമയം 4,000-ത്തിലധികം മരണങ്ങൾ ഉണ്ടായതായി താലിബാൻ സർക്കാർ വ്യക്തമാക്കി.
പ്രകൃതി ദുരന്തവും രാഷ്ട്രീയ പ്രതിസന്ധികളും
ഭൂകമ്പം അഫ്ഗാനിസ്ഥാന്റെ പ്രതിസന്ധികളെ ഒന്നിനുപുറകെ ഒന്നായി സങ്കീർണ്ണമാക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2025-ലേക്കുള്ള രാജ്യത്തിന്റെ മാനുഷിക ആവശ്യങ്ങളിൽ 30 ശതമാനത്തിൽ താഴെ മാത്രമേ നിറവേറ്റപ്പെടുന്നുള്ളൂ, 42 ദശലക്ഷം ആളുകളിൽ പകുതിയിലധികം പേർക്കും സഹായം ആവശ്യമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, അന്താരാഷ്ട്ര സഹായം ക്രമാനുഗതമായി കുറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ , കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാന് 45 ശതമാനം സഹായം നൽകിയിരുന്ന അമേരിക്ക, ഏതാണ്ട് എല്ലാ സംഭാവനകളും നിർത്തിവച്ചു, ഇത് നൂറുകണക്കിന് ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിന്തുണ വെട്ടിക്കുറച്ചു. അതേസമയം, അഫ്ഗാനിസ്ഥാന്റെ ജനസംഖ്യ വർദ്ധിച്ചുവരുന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്.