4.9 മില്ല്യണ്‍ ചതുരശ്ര കിലോമീറ്ററാണ് സീലാന്‍ഡിയയുടെ വലുപ്പമെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു. മഡഗാസ്‌കറിന്റെ നാല് മടങ്ങ് വലുപ്പം വരും ഇത്. 550 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രൂപപ്പെട്ടതെന്ന് കരുതുന്നു. ദക്ഷിണാര്‍ധഗോളത്തിലെ എല്ലാ പ്രദേശങ്ങളുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നു.
യഥാര്‍ത്ഥത്തില്‍ എട്ട് വന്‍കരകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ ഏറ്റവും പുതിയ സീലാന്‍ഡിയ ഭൂമിയിലെ ഏറ്റവും ചെറുതും ഏറ്റവും പ്രായകുറഞ്ഞതുമായ വൻകരയാണെന്ന് ഗവേഷകർ പറയുന്നു. പുതിയ വന്‍കരയുടെ 94 ശതമാനവും വെള്ളത്തിനടയിലാണ്. ശേഷിക്കുന്ന ആറ് ശതമാനം ന്യൂസിലാന്‍ഡിനു സമാനമായ ദ്വീപുകളാണ്. ഡച്ച് വ്യവസായിയും നാവികനുമായ ഏബല്‍ ടാസ്മാനാണ് 1642-ല്‍ ഈ വന്‍കരയെ ആദ്യമായി കണ്ടെത്താൻ ശ്രമിച്ചത്. അദ്ദേഹം ഈ മേഖല കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല, 2017 വരെ ഈ ഭൂഖണ്ഡം കാഴ്ചയില്‍ നിന്ന് മറഞ്ഞിരിക്കുകയായിരുന്നു.
advertisement
Also Read- അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു; സന്തോഷിക്കാൻ ഒന്നുമില്ല; ഭയക്കേണ്ടതുണ്ടെന്ന് വിദഗ്ധർ
സീലാന്‍ഡിയയുടെ വിശദമായ മാപ്പ് ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ടെക്ടോണിക്‌സ് എന്ന ജേണലിലാണ് ജിയോളജിസ്റ്റിന്റെയും സീസ്‌മോളജിസ്റ്റിന്റെയും ആഗോളസംഘം ഈ മാപ്പ് പ്രസിദ്ധീകരിച്ചത്.
അടിത്തറ, സെഡിമെന്ററി ബേസിനുകള്‍, അഗ്നിപര്‍വ്വത പാറകള്‍ എന്നിവയുള്ള ഭൂമിയിലെ ആദ്യത്തെ ഭൂഖണ്ഡമാണ് സീലാന്‍ഡിയ എന്ന് വിശ്വസിക്കുന്നതായി ജേണലില്‍ ഗവേഷകര്‍ വ്യക്തമാക്കി.
80 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ പുറംപാളിയുടെ കനം കുറഞ്ഞെന്നും അതിനാല്‍ ഈ ഭൂഖണ്ഡം സമുദ്രത്തില്‍ മുങ്ങിപ്പോകുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ പുറംപാളി വ്യത്യസ്തമായ ദിശകളിലേക്ക് വലിച്ച് നീട്ടപ്പെട്ടതാകും അതിന് കനം നഷ്ടപ്പെടാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
Also Read- 159 വർഷങ്ങൾ കഴിഞ്ഞ് ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹത്തിന് തടയിടാന്‍ നാസ
ഒരുകാലത്ത് ഇവിടെ വൈവിധ്യമേറിയ സസ്യങ്ങളും മൃഗങ്ങളും ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. താരതമ്യേന ആഴംകുറഞ്ഞ വെള്ളത്തില്‍ വസിച്ചിരുന്ന മൃഗങ്ങളുടെ പുറംന്തോടുകളും കരയിലെ സസ്യങ്ങളുടെ ഭാഗങ്ങളും സമുദ്രത്തിനടയില്‍ മുങ്ങിക്കിടക്കുന്നതായി അവര്‍ പറഞ്ഞു. കടലിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച പാറകളുടെ സാംപിളുകള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് സീലാന്‍ഡിയയുടെ ആകൃതിയും ഘടനയും ഗവേഷകര്‍ ഊഹിച്ചെടുത്തത്.
പുതുതായി കണ്ടെത്തിയ വന്‍കരയുടെ ഭൂരിഭാഗവും വെള്ളത്തിനടയിലാണെങ്കിലും വ്യക്തമായ എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ കുറച്ചധികം സമയമെടുക്കുമെന്ന് സീലാന്‍ഡ് ക്രൗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജിഎന്‍എസ് സയന്‍സിലെ ഗവേഷകര്‍ പറഞ്ഞു.
ഇതുവരെ സീലാന്‍ഡിയയെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് പലപ്പോഴും കൈയ്യില്‍നിന്ന് വഴുതിമാറുകയാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ വന്‍കരയായ ഗോണ്ടവാനയില്‍ നിന്ന് എപ്പോഴാണ് സീലാന്‍ഡിയ ആദ്യമായി തെന്നിമാറിയതെന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.