എന്താണ് 'ഭാരത് അരി' ?
സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്.
advertisement
Also Read- ഒരു കിലോ അരിയ്ക്ക് 29 രൂപ; കേന്ദ്രത്തിന്‍റെ 'ഭാരത് റൈസ്' വില്‍പ്പന തൃശൂരില്‍ ആരംഭിച്ചു
നിലവിൽ ചില്ലറ വിൽപ്പനക്കായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുകൾ ഉണ്ടായിട്ടും കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും അരിയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കൂടാതെ മൂന്ന് കേന്ദ്ര സഹകരണ ഏജൻസിയുടെയും ഫിസിക്കൽ ഔട്ട്‌ലെറ്റുകളില്‍ നിന്നും മൊബൈല്‍ വാനുകളിൽ നിന്നും ഭാരത് അരി വാങ്ങാം. ഇതിനുപുറമെ ഇ -കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മറ്റ് റീട്ടെയിൽ ശൃംഖലകളിലൂടെയും അരി ഉടൻ ലഭ്യമാകും.
സബ്സിഡി നിരക്കിൽ വിൽക്കുന്ന മറ്റ് സാധനങ്ങൾ
കഴിഞ്ഞ വർഷം നവംബറില്‍ കേന്ദ്രം 'ഭാരത് ആട്ട' എന്ന ബ്രാൻഡില്‍ സബ്‌സിഡിയുള്ള ഗോതമ്പ് വില്‍പ്പനയും ആരംഭിച്ചിരുന്നു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈല്‍ വാനുകള്‍ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്‌ലെറ്റുകള്‍ വഴിയും ആണ് ഇതിന്റെ വിതരണം നടക്കുന്നത്. അതോടൊപ്പം ഗോതമ്പിന് പുറമെ, കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും 25 രൂപയ്ക്ക് ഉള്ളിയും കേന്ദ്രം വില്‍ക്കുന്നുണ്ട്.