ഇതിന്റെ ആദ്യപടിയായ കൊല്ലപ്പെട്ട ആദിവാസികളുടെ സ്മാരകമായ മന്‍ഗര്‍ ധാം വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ തയാറാക്കാന്‍ പ്രധാനമന്ത്രി രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ചടങ്ങില്‍ പ്രധാനമന്ത്രി മോദി, 1913 -ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗോവിന്ദ് ഗുരുവിനെ പ്രശംസിച്ചു, ''ഗോവിന്ദ് ഗുരുവിനെപ്പോലുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദര്‍ശങ്ങളുടെയും പ്രതിനിധികളായിരുന്നു'' -എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അദ്ദേഹം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ്, ആത്മീയ നേതാവ്, സന്യാസി, നേതാവ് എന്നീ നിലകളില്‍ സ്വന്തം സമുദായത്തിന്റെ തിന്മകള്‍ക്കെതിരെയും പ്രചാരണം നടത്തി. അദ്ദേഹത്തിന്റെ ധീരതയും സാമൂഹിക പ്രവര്‍ത്തനവും പോലെ അദ്ദേഹത്തിന്റെ ദാര്‍ശനികതയും ആകര്‍ഷകമായിരുന്നു.
advertisement
ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും വരാനിരിക്കുന്ന
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദിവാസികള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ അവസരത്തില്‍ എന്താണ് മന്‍ഗര്‍ കൂട്ടക്കൊല? ആരാണ് ഗോവിന്ദ് ഗുരു? എന്ന് വിശദമായി അറിയാം.
കൂട്ടക്കൊലയുടെ പശ്ചാത്തലം
ചരിത്രമനുസരിച്ച്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ വിഭാഗമായ ഭില്‍സ് നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടീഷുകാരുടെയും ഭരണാധികാരികളില്‍ നിന്ന് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജസ്ഥാനിലും ഗുജറാത്തിലുമായി അതിവസിച്ചിരുന്ന ഭില്‍സ് അടിമകളായി മാറി.
1899-1900 കാലഘട്ടത്തില്‍ ഡെക്കാന്‍, ബോംബെ പ്രസിഡന്‍സിയില്‍ ഉടനീളം ആറ് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ പട്ടിണി ഭില്‍മാരുടെ സ്ഥിതി കൂടുതല്‍ വഷളാക്കി. ഈ ദുരന്തത്തിനിടെയാണ് ഗോവിന്ദ് ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ഗുരു ഗോവിന്ദ്ഗിരി ജനങ്ങള്‍ക്കിടയിലേക്ക് വരുന്നത്. സന്ത്രംപൂര്‍ നാട്ടുരാജ്യത്തില്‍ അടിമ തൊഴിലാളിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മദ്യാസക്തി, സാമൂഹിക-സാമ്പത്തിക സജ്ജീകരണം എന്നിവയാണ് ഭില്‍മാരുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭില്‍മാരുടെ ജീവിത രീതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിനായി ഗുരു ഗോവിന്ദ് 1908-ല്‍ 'ഭഗത് പ്രസ്ഥാനം' ആരംഭിച്ചു. ഇതിലൂടെ അദ്ദേഹം സസ്യാഹാരം, മദ്യം വര്‍ജ്ജനം തുടങ്ങിയവ പ്രചരിപ്പിച്ചു. കാരാര്‍ തൊഴില്‍ നിരസിക്കാനും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാനും അദ്ദേഹം തന്റെ അനുയായികളോട് ആവശ്യപ്പെട്ടു.
ഇതിലൂടെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഭില്‍മാര്‍ ബോധവാന്മാരാകാന്‍ തുടങ്ങിയതോടെ, നാട്ടുരാജ്യങ്ങളായ ദുംഗര്‍പൂര്‍, ബന്‍സ്വാര, സന്ത്രംപൂര്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അവബോധവും മെച്ചപ്പെട്ട വേതനം ആവശ്യപ്പെടുന്നതും പ്രാദേശിക ഭരണാധികാരികളെയും ബ്രിട്ടീഷുകാരെയും അസ്വസ്ഥരാക്കി.
1910-ഓടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പരിശീലിപ്പിക്കപ്പെട്ട ഭില്‍മാര്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിപ്പിക്കുക, ഭില്‍മാര്‍ക്ക് ചുമത്തിയ ഉയര്‍ന്ന നികുതി, ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഗുരുവിന്റെ അനുയായികളെ ഉപദ്രവിക്കുന്നത് തുടങ്ങി 33 ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു ചാര്‍ട്ടര്‍ ബ്രിട്ടീഷുകാര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചു.
ഇതിനെതിരെ ഭില്‍മാരെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായിട്ടാണ് ബ്രിട്ടീഷുകാർ എത്തിയത്. എന്നാല്‍ ഭില്‍സ് ഇത് നിരസിക്കുകയും ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും മന്‍ഗര്‍ ഹില്‍ വിടാന്‍ വിസമ്മതിക്കുകയും ചെയ്തു. എ ഹിസ്റ്ററി ഓഫ് രാജസ്ഥാന്‍ എന്ന പുസ്തകം അനുസരിച്ച്, 1913 നവംബര്‍ 15 ന് മുമ്പ് മന്‍ഗര്‍ കുന്ന് വിട്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ ഭില്‍മാരോട് ആവശ്യപ്പെട്ടു.
എന്നാല്‍ അത് നടന്നില്ലെന്ന് മാത്രമല്ല, ദുംഗര്‍പൂര്‍, ബന്‍സ്വാര, സുന്ത് എന്നീ നാട്ടുരാജ്യങ്ങള്‍ ബ്രീട്ടീഷ് ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുകയും, തുടര്‍ന്ന് മന്‍ഗര്‍ കുന്ന് ആക്രമിക്കാന്‍ പട്ടാളക്കാരെ അയക്കുകയും ചെയ്തു.
മന്‍ഗര്‍ കൂട്ടക്കൊല
പ്രദേശത്തെ ബ്രിട്ടീഷ് രാഷ്ട്രീയ പ്രതിനിധി ഹാമില്‍ട്ടണ്‍ ബ്രിട്ടീഷ്, സന്ത്രംപൂര്‍, ദുംഗര്‍പൂര്‍, ബന്‍സ്വാര എന്നിവയുടെ സംയുക്ത സേനയെ മന്‍ഗര്‍ കുന്നിന് ചുറ്റും വിന്യസിച്ചു. തുടര്‍ന്ന് 1913 നവംബര്‍ 17 ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഭില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1,500 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു.
കൊലപാതകത്തെത്തുടര്‍ന്ന് ഗോവിന്ദ് ഗുരുവിനെ പിടികൂടി വിചാരണ ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രീതിയും ജയിലിലെ നല്ല പെരുമാറ്റവും കാരണം, 1919-ല്‍ ഹൈദരാബാദ് ജയിലില്‍ നിന്ന് മോചിതനായെങ്കിലും അദ്ദേഹത്തിന്റെ അനുയായികളുള്ള നാട്ടുരാജ്യങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി. ഇതേതുടര്‍ന്ന് അദ്ദേഹം ഗുജറാത്തിലെ ലിംബ്ഡിക്കടുത്തുള്ള കാംബോയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1931-ലാണ് അദ്ദേഹം മരിച്ചത്.
മറന്നുപോയ ദുരന്തം
മന്‍ഗര്‍ കൂട്ടക്കൊല 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കാള്‍ ഭീകരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. എന്നാല്‍, ഇന്ന് ഭൂരിഭാഗം ആളുകള്‍ക്കും ഈ സംഭവത്തെക്കുറിച്ച് അറിയില്ല, മാത്രമല്ല സ്‌കൂള്‍ ചരിത്ര പുസ്തകങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.
എന്നിരുന്നാലും 1952 മുതല്‍, ഗോവിന്ദ് ഗുരുവിന്റെയും ശിഷ്യന്മാരുടെയും സ്മരണയ്ക്കായി മന്‍ഗറില്‍ ആദരമര്‍പ്പിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെ, ഗോവിന്ദ് ഗുരുവിനോടുള്ള ആദരസൂചകമായി 2015-ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ ഗോവിന്ദ് ഗുരു സര്‍വകലാശാല സ്ഥാപിച്ചിരുന്നു.
