അരവിന്ദ് കെജ്രിവാളിന്റെ കറൻസി നോട്ട് പ്രസ്താവനയ്ക്ക് പിന്നിലെന്ത്? ലക്ഷ്യം ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
കെജ്രിവാളിന്റെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഹിമാചൽ പ്രദേശും ഗുജറാത്തുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്
ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ പുറത്തിറക്കണമെന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejiriwal) പ്രസ്താവന രാഷ്ട്രിയരംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം. ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) കത്തയക്കുകയും ചെയ്തു.
എന്നാൽ ഈ പ്രസ്താവനയിലൂടെ കെജ്രിവാൾ എന്താണ് യഥാർഥത്തിൽ ലക്ഷ്യമിടുന്നത്? കെജ്രിവാളിന്റെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഹിമാചൽ പ്രദേശും ഗുജറാത്തുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഹിന്ദുത്വ വോട്ടുകൾ വിധി നിർണയിക്കുന്ന സംസ്ഥാനങ്ങളാണിത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ അധികാരത്തിലേറിയത് എഎപിയാണ്. ഗുജറാത്തിലും ഹിമാചലിലും മുഖ്യ പ്രതിപക്ഷം ആവാൻ തങ്ങൾക്ക് സാധിക്കുമെന്നും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്.
കോൺഗ്രസ് വോട്ട് ബാങ്കിനേക്കാൾ ബിജെപി വോട്ട് ബാങ്കിനെ നേരിട്ട് ലക്ഷ്യമിടാനാണ് ഇത്തരം പ്രസ്താവനകളിലൂടെ കെജ്രിവാൾ ശ്രമിക്കുന്നതെന്ന് ഇന്ത്യ ടുഡേയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ നീക്കം ഒരു സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കെജ്രിവാളും എഎപിയും പലപ്പോഴും സമാന വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ എടുക്കാറുണ്ട്. ഡൽഹിക്ക് കൂടുതൽ അധികാരം വേണമെന്ന് വാദിച്ച അതേ കെജ്രിവാൾ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്ന തീരുമാനത്തിനെ അനുകൂലിക്കുകയാണ് ചെയ്തത്.
advertisement
Also Read - ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകൾ ഇറക്കണം; കെജ്രിവാൾ പ്രധാനമന്ത്രിയോട്
എഎപിയുടെയും കെജ്രിവാളിന്റെയും ഇരട്ടത്താപ്പ് പല വിഷയങ്ങളിലും വ്യക്തമായിട്ടുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഇഫ്തിഖർ ഗിലാനി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൻെറ ജമ്മു കശ്മീർ നിലപാടിനോട് യോജിച്ച കെജ്രിവാൾ ഒരു വിഭാഗം വോട്ടർമാരെ പിണക്കാൻ താൻ തയ്യാറല്ലെന്ന് തന്നെയാണ് നേരത്തെ തന്നെ വ്യക്തമാക്കിയതെന്നും ഗിലാനി ഇന്ത്യ ടുഡേയോട് പറഞ്ഞു.
എന്നാൽ ഈ നിലപാട് എഎപിയെ അവിടെയും ഇവിടെയും അല്ലാതെ നിർത്തുമോയെന്നും അദ്ദേഹം സംശയിക്കുന്നു. കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് വരാൻ സാധ്യതയുള്ള വോട്ട് ബാങ്കിനെ തടയിടാൻ ഈ നിലപാട് കാരണമായേക്കും. അതേ സമയം ബിജെപിക്ക് സമാനമായ നിലപാട് ആയത് കൊണ്ട് അവിടെ നിന്നും എഎപിയിലേക്ക് വോട്ടുകൾ വരുമെന്ന് ഉറപ്പിക്കാനാവില്ല. “കിഷോർ കുമാർ ഉണ്ടാവുമ്പോൾ പിന്നെ എന്തിനാണ് കുമാർ സാനുവിനെയും ബാബുൽ സുപ്രിയോയെയും തിരഞ്ഞ് പോവുന്നത്,” റിപ്പോർട്ട് വാദിക്കുന്നു.
advertisement
കെജ്രിവാൾ പറഞ്ഞത് ഒട്ടും ഗൗരവത്തോടെയല്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. അതിനിടയിൽ ചില ബിജെപി നേതാക്കളും ശിവസേന നേതാക്കളും കറൻസി നോട്ടിൽ മറ്റ് ചില ചിത്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് രാം കദമിന് നോട്ടിൽ സവർക്കറും അംബേദ്ക്കറുമെല്ലാം വേണം. ശിവാജിയുടെ ചിത്രമുള്ള നോട്ടിൻെറ മാതൃക തന്നെ പുറത്തിറിക്കിയിരിക്കുകയാണ് ശിവസേന.
advertisement
വിഷയങ്ങളിൽ എഎപി എടുക്കുന്ന ഇരട്ടത്താപ്പ് അവർക്ക് തന്നെ തിരിച്ചടിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഗുജറാത്തിൽ ബിജെപിക്കെതിരെ ശക്തമായ പോരാട്ടത്തിനാണ് ഇത്തവണ ആം ആംദ്മി പാർട്ടി ശ്രമിക്കുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2022 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അരവിന്ദ് കെജ്രിവാളിന്റെ കറൻസി നോട്ട് പ്രസ്താവനയ്ക്ക് പിന്നിലെന്ത്? ലക്ഷ്യം ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ്