എന്താണ് ബ്രിട്ട്നി ഗ്രിനര്‍ കേസ് ?
അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ ബാസ്‌കറ്റ് ബോള്‍ താരങ്ങളിലൊരാളാണ് ബ്രിട്ട്നി ഗ്രിനര്‍. രണ്ട് തവണ ഒളിമ്പിക് മെഡല്‍ കരസ്ഥമാക്കിയ ബ്രിട്ടനിയെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യന്‍ ഭരണകൂടം ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്നത്. മയക്കുമരുന്ന് കൈവശം വെച്ചുവെന്നും അവ കടത്തുന്നതിന് ശ്രമിച്ചുവെന്നുമാരോപിച്ചാണ് ബ്രിട്ടനിയ്‌ക്കെതിരെ റഷ്യ കേസെടുത്തത്. തുടര്‍ന്ന് 9 വര്‍ഷം തടവും ഒരു മില്യണ്‍ റൂബിള്‍ പിഴയും ബ്രിട്ടനിയ്‌ക്കെതിരെ ചുമത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കേസില്‍ ഇടപെടുകയും റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബ്രിട്ട്നിയെ തടവിലാക്കിയത് നിയമപരമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
advertisement
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രിനര്‍ തടവിലാക്കപ്പെട്ടത്. മോസ്‌കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ബ്രിട്ട്നിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കലര്‍ന്ന എണ്ണ കണ്ടെത്തിയതോടെയാണ് ബ്രിട്ടനിയെ റഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് കുറ്റം സമ്മതിച്ച ബ്രിട്ട്നി ബാഗ് പാക്ക് ചെയ്യുന്ന കൂട്ടത്തില്‍ അറിയാതെ ലഹരി വസ്തു കൂടി പാക്ക് ചെയ്യുകയായിരുന്നുവെന്നാണ് പറഞ്ഞത്.
Also read- വൈദ്യുതാഘാതമേറ്റാൽ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്നതെന്ത്? പ്രഥമശുശ്രൂഷ നൽകേണ്ടത് എങ്ങനെ?
ബ്രിട്ട്നിയുടെ അറസ്റ്റോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കറുത്ത വംശജയായ ബ്രിട്ട്നി എല്‍ജിബിടിക്യൂ സമൂഹത്തില്‍ നിന്നുള്ളയാള്‍ കൂടിയാണ്. പ്രതിഷേധം ശക്തമായതോടെയാണ് ബ്രിട്ട്നിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ പിടിയിലായ ആയുധ കച്ചവടക്കാരന്‍ വിക്ടര്‍ ബൗട്ട് എന്ന റഷ്യന്‍ പൗരനെ വിട്ടയയ്ക്കാന്‍ അമേരിക്ക തയ്യാറാകുകയായിരുന്നു. ബ്രിട്ട്നിയെ അമേരിക്കയില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വിക്ടറിന്റെ വിട്ടയയ്ക്കല്‍.
ബ്രിട്ടനി ഗ്രിനര്‍ എന്ന കായിക താരത്തിന്റെ നേട്ടങ്ങള്‍
2021ല്‍ വിമന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ (WNBA) ചരിത്രത്തിലെ ഏറ്റവും മികച്ച 25 കളിക്കാരില്‍ ഒരാളായി തെരഞ്ഞെടുത്ത വ്യക്തിയാണ് ഗ്രിനര്‍. 2013ലാണ് ഗ്രിനര്‍ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. യുഎസ് വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടീമിനൊപ്പം രണ്ട് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകളും ഒരു WNBA ചാമ്പ്യന്‍ഷിപ്പും നേടിയ താരമാണ് ഗ്രിനര്‍. 2013-ല്‍ താനൊരു ലെസ്ബിയനാണെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആഗോള ബ്രാന്‍ഡായ നൈക്കുമായി ഒരു കരാര്‍ ഒപ്പിട്ട ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗ അത്‌ലറ്റാണ് ഗ്രിനര്‍ എന്നതും അവരെ കൂടുതല്‍ പ്രശസ്തയാക്കി.
അതേസമയം ബ്രിട്ട്നി റഷ്യയില്‍ എങ്ങനെ തടവിലായി എന്നതായിരുന്നു പലരും ചര്‍ച്ച ചെയ്ത വിഷയം. അതിനുള്ള കാരണവും പിന്നീട് ചര്‍ച്ചയാകുകയായിരുന്നു. റഷ്യയിലെ ബാസ്‌കറ്റ്‌ബോള്‍ ടീമായ യുഎംഎംസി എകറ്റെറിന്‍ബര്‍ഗില്‍ കളിക്കുകയായിരുന്നു ബ്രിട്ടനി. നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷനിലെ (NBA) പുരുഷ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശമ്പളമാണ് ബ്രിട്ട്നിയെ പോലുള്ളവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പല WNBA അത്ലറ്റുകളും വിദേശ രാജ്യമാണ് കളിക്കാനായി തെരഞ്ഞെടുക്കുന്നത്.
Also read- FIFA ലോകകപ്പ് കഴിഞ്ഞാൽ ഖത്തറിലെ സ്റ്റേഡിയങ്ങൾക്ക് എന്ത് സംഭവിക്കും? ഭാവി പദ്ധതികള്‍ എന്തെല്ലാം?
അതേസമയം ഗ്രിനറിന്റെ അറസ്റ്റോടെ റഷ്യയില്‍ തടവിലാക്കപ്പെട്ട മറ്റൊരു വ്യക്തിയെപ്പറ്റിയും ഇപ്പോള്‍ അന്വേഷണങ്ങള്‍ ശക്തമാകുകയാണ്. ചാരവൃത്തി ആരോപിച്ച് 2018 ഡിസംബര്‍ മുതല്‍ റഷ്യന്‍ ജയിലില്‍ കഴിയുന്ന മിഷിഗണ്‍ കോര്‍പ്പറേറ്റ് സെക്യൂരിറ്റി എക്‌സിക്യൂട്ടിവായ പോള്‍ വീലനാണ് അത്. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണ് എന്ന് യുഎസ് പറയുന്നുണ്ടെങ്കിലും വീലനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.