എന്താണ് സംഭവിച്ചത് ?
ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റനയത്തെ വിമർശിച്ചതിനെത്തുടർന്നാണ് ബിബിസിയിലെ തന്റെ ചുമതലകളിൽ നിന്ന് പിന്മാറാൻ ലിനേക്കർ നിർബന്ധിതനായത്. ‘ഇനഫ് ഈസ് ഇനഫ്’ എന്ന തലക്കെട്ടോടെ ഹോം സെക്രട്ടറി സുവല്ല ബ്രാവർമാന്റെ ഒരു നാടകീയമായ വീഡിയോ പുറത്തു വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷുകാർ കുടിയേറ്റക്കാർക്ക് കൂടിതലായി അഭയം നൽകുന്നുവെന്നു പറഞ്ഞ ബ്രാവർമാൻ പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുകയും ചെയ്തു.
Also read- സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം; നിയമപരമായി അംഗീകാരമുള്ള രാജ്യങ്ങള്‍ ഏതെല്ലാം?
advertisement
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങുന്നത് തടയുന്ന നിയമമാണ് പ്രഖ്യാപിച്ചത്. അത്തരം കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യത്തിലേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ തിരിച്ചയക്കുമെന്നും ബ്രാവർമാൻ കൂട്ടിച്ചേർത്തു. ജർമനിയിൽ നിലനിന്നിരുന്ന ക്രൂര നിയമത്തിനു സമാനമാണിതെന്നാണ് സുവല്ല ബ്രാവർമാന്റെ വീഡിയോക്കു പ്രതികരണമായി ഗാരി ലിനേക്കർ കുറിച്ചത്. മുൻപ് തന്റെ വീട്ടിൽ അഭയാർത്ഥികളെ പാർപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹം.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിലെത്തുന്ന അഭയാർത്ഥികളുടെ എണ്ണം കുറവാണെന്നും ലിനേക്കർ ചൂണ്ടിക്കാട്ടി. ലിനേക്കറുടെ ട്വീറ്റ് കമ്പനിച്ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണും നിഷ്പക്ഷത സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും ബിബിസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗം സംബന്ധിച്ച് ലിനേക്കറുടെ നിലപാടറിയുന്നതു വരെയാണ് മാറ്റിനിർത്തലെന്നും ബി.ബി.സി അറിയിച്ചു.
തുടർന്ന് ഒന്നരമണിക്കൂറുള്ള പരിപാടി വിശകലനങ്ങളോ അഭിപ്രായപ്രകടനങ്ങളോ ഇല്ലാതെ 20 മിനിറ്റാക്കി ചുരുക്കി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫുട്ബോൾ ടെലിവിഷൻ പ്രോഗ്രാമിലെ ഈ ഇരുപതു മിനിറ്റ് ഹൈലൈറ്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ പലരും വിസമ്മതിച്ചു. മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർമാരായ ഇയാൻ റൈറ്റും അലൻ ഷിയററും ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.
ആരാണ് ഗാരി ലിനേക്കർ ?
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിബിസിയുടെ മുൻനിര സ്‌പോർട്‌സ് പ്രോഗ്രാമിന്റെ അവതാരകനായ ഗാരി ലിനേക്കർ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം കൂടിയാണ്. 1960-ൽ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ജനിച്ച ലിനേക്കർ, തന്റെ പ്രദേശത്തുള്ള ലെസ്റ്റർ ക്ലബ്ബിൽ ചേർന്നാണ് കരിയർ ആരംഭിച്ചത്. ആറ് വർഷത്തിനിടെ 100-ലധികം ഗോളുകൾ നേടിയ അദ്ദേഹം പിന്നീട് ലെസ്റ്റർ സിറ്റിയുടെ ഫ്രീമാൻ എന്ന ബഹുമതിയും കരസ്ഥമാക്കി. 1986 ലോകകപ്പിൽ ആറുഗോളടിച്ച് അദ്ദേഹം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.