ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി, മേല്‍പ്പറഞ്ഞ ഇനങ്ങളെ കയറ്റുമതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ജൂലൈ 20 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിരോധനം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, യുഎസിലെ ഭക്ഷ്യ വിതരണം ബുദ്ധിമുട്ടിലാകുകയും വിയറ്റ്‌നാം, തായ്ലന്‍ഡ് തുടങ്ങിയ മറ്റ് അരി കയറ്റുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ അരി കയറ്റുമതി നിരോധിച്ചത്?
advertisement
രാജ്യത്ത് ആഭ്യന്തര വില ഉയരുന്നത് തടയാനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്.’അരിയുടെ ആഭ്യന്തര വില വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യത്തെ ചില്ലറ വില്‍പ്പന വിലയില്‍ ഒരു വര്‍ഷത്തിനിടെ 11.5 ശതമാനവും കഴിഞ്ഞ മാസത്തില്‍ 3 ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ‘ സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു.
ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമാണ് കയറ്റുമതി നിരോധനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നെല്ലുത്പാദക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മണ്‍സൂണ്‍ മഴയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ മഴക്കുറവും പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ രാജ്യത്തെ അരി ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയില്‍ പെയ്ത് കനത്ത മഴ പഞ്ചാബിലും ഹരിയനയിലും പുതുതായി നട്ട വിളകള്‍ക്ക് നാശമുണ്ടാക്കുകയും നിരവധി കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യേണ്ടി വരികയും ചെയ്തു. നെല്‍കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ തൈകള്‍ പറിച്ചുനടാന്‍ കഴിയുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ബസ്മതി ഇതര വെള്ള അരിയാണ്. ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധനം രാജ്യത്ത് അരി വില കുറയാന്‍ ഇടയാക്കും.
നിരോധനം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും?
ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ ഈ തീരുമാനം ‘അരി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളെ കാര്യമായി ബാധിക്കും’, ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ഗ്രോ ഇന്റലിജന്‍സ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവയാണ് നിരോധനം ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍. ഈ രാജ്യങ്ങളിൽ ഇതിനകം തന്നെ ഉയര്‍ന്ന ഭക്ഷ്യ-വിലക്കയറ്റമാണുള്ളത്. ബെനിന്‍, സെനഗല്‍, ഐവറി കോസ്റ്റ്, ടോഗോ, ഗിനിയ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നവരില്‍ പ്രമുഖര്‍.
ബസ്മതി ഇതര വെള്ള അരിയുടെ ഇന്ത്യന്‍ കയറ്റുമതി വര്‍ഷം തോറും 35 ശതമാനം ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 10.3 ദശലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്തിരുന്നു.
മൂന്ന് ബില്യണിലധികം ആളുകള്‍ക്ക് അരി ഒരു പ്രധാന വിഭവമാണ്. മാത്രമല്ല, ഏകദേശം 90 ശതമാനം ജലം ആവശ്യമുള്ള ഈ വിള കൂടുതലായി ഉത്പാദിപ്പിക്കുന്നത് ഏഷ്യയിലാണ്. അതേസമയം, വില പിടിച്ചുനിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഇന്ത്യ ഗോതമ്പിന്റെയും പഞ്ചസാരയുടെയും കയറ്റുമതി തടഞ്ഞിരുന്നു.
അമേരിക്കയെ നിരോധനം എങ്ങനെ ബാധിക്കും?
ഇന്ത്യയില്‍ കയറ്റുമതി നിരോധനം പ്രഖ്യാപിച്ചയുടന്‍, അമേരിക്കയിലെ മാര്‍ക്കറ്റില്‍ അരിക്ക് ഡിമാൻഡ് ഉയർന്നിരിക്കുകയാണ്. നിരോധനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയിൽ മിക്ക ഷോപ്പുകളിലും ബസ്മതി ഉള്‍പ്പെടെയുള്ള എല്ലാ അരികളും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നിരുന്നു.