ഇന്ത്യയുടെ ജിഎസ്എല്‍വി എഫ്-16 റോക്കറ്റിലാണ് നിസാര്‍ ഉപഗ്രഹം വിക്ഷേപിക്കുക. ഐസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്.
150 കോടി ഡോളർ (ഏകദേശം 13,000 കോടി രൂപ) ചെലവിട്ട് വികസിപ്പിച്ചെടുത്ത ഈ ഉപഗ്രഹ വിക്ഷേപണം ഭൗമനിരീക്ഷണ സാങ്കേതികവിദ്യയിലെ തന്നെ സുപ്രധാന നാഴികക്കല്ലായിരിക്കും. പ്രകൃതിദുരന്തങ്ങളടക്കം മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ ഉപഗ്രഹം സഹായകമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
എന്താണ് നിസാര്‍ ?
നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ എന്നതാണ് നിസാര്‍ എന്ന പേരിന്റെ പൂര്‍ണരൂപം. നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) നിരീക്ഷണ ഉപഗ്രഹമാണിത്. 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 743 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക.
advertisement
12 ദിവസമെടുത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഭൂമിയെ മുഴുവന്‍ നിരീക്ഷിച്ച് ഇത് വിവരങ്ങള്‍ കൈമാറുമെന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, ഹിമസാന്ദ്രത, സസ്യ ജൈവവസ്തുക്കള്‍, സമുദ്രനിരപ്പിലെ മാറ്റം, ഭൂഗര്‍ഭജലം, ഭൂകമ്പങ്ങള്‍, സുനാമികള്‍, അഗ്‌നിപര്‍വ്വതങ്ങളിലെ മാറ്റങ്ങള്‍, മണ്ണിടിച്ചില്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനുള്ള വിവരങ്ങള്‍ ഉപഗ്രഹം കൈമാറുമെന്നും ഐഎസ്ആര്‍ഒ അറിയിക്കുന്നു.
ഭൂമിയുടെ ഉപരിതലം മുതല്‍ ആന്തരിക ഘടന വരെ നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഉപഗ്രഹം. രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങള്‍ 'എല്‍' ബാന്‍ഡിലൂടെയും ആന്തരികഘടനയിലെ ചലനങ്ങള്‍ 'എസ്' ബാന്‍ഡിലൂടെയുമാണ് കണ്ടെത്തുക. ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും.
മരങ്ങളുടെ ജൈവസാന്ദ്രതയും മാറ്റങ്ങളും, വിളകളിലുണ്ടായ മാറ്റങ്ങള്‍, തണ്ണീര്‍ത്തടങ്ങളുടെ വ്യാപ്തിയിലുണ്ടായ മാറ്റങ്ങള്‍, ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും മഞ്ഞുപാളികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, കടലിലെയും ഹിമപര്‍വങ്ങളിലുമുള്ള ചലനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരീക്ഷിച്ച് ഉപഗ്രഹം സംയുക്ത ദൗത്യം നിര്‍വ്വഹിക്കും. വിക്ഷേപണത്തിനുശേഷമുള്ള ആദ്യ 90 ദിവസം കമ്മീഷനിംഗിനുവേണ്ടിയായിരിക്കുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. നിരീക്ഷണാലയം ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്.