കരസേനയുടെ 76 -ാം സൈനിക ദിനത്തോടനുബന്ധിച്ച പരേഡ് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടക്കും. സൈനികർ രാജ്യത്തിന്റെ ശക്തിയുടെയും പ്രതിരോധത്തിന്റെയും നെടും തൂണുകളാണെന്നും അവരുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും ബുമാനിക്കുന്നുവെന്നും സൈനിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആദ്യത്തെ കരസേന മേധാവിയായി ജനറൽ കെ എം കരിയപ്പ അധികാരമേറ്റപ്പോൾ ആദ്യത്തെ പഞ്ച നക്ഷത്ര പദവി നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളായിരുന്നു കരിയപ്പ. ഓരോ വർഷവും രാജ്യം സൈനികർക്ക് ആദരവ് അർപ്പിക്കുമ്പോഴും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ദിവസത്തെയും രാജ്യം ഓർക്കുന്നു.
advertisement
1949 മുതൽ 2022 വരെ സൈനിക ദിന പരേഡ് നടന്നത് ഡൽഹി കന്റോണ്മെന്റ് ഏരിയയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ വച്ചായിരുന്നു. രാജ്യത്തെ പ്രധാന സംഭവങ്ങൾ എല്ലാം രാജ്യ തലസ്ഥാനത്ത് മാത്രം നടത്തുന്ന പ്രവണത ഒഴിവാക്കി മറ്റ് സ്ഥലങ്ങളിലേക്ക് കൂടി ഇവ വ്യാപിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പരേഡ് ലഖ്‌നൗവിൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഇത്തരം പരിപാടികൾ കാണാനും പങ്കെടുക്കാനുമുള്ള അവസരം ഈ നീക്കത്തിലൂടെ ലഭ്യമാകും എന്ന് മധ്യ യുപി സബ് ഏരിയയിലെ ജനറൽ ഓഫീസർ മേജർ സേത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ബംഗളൂരുവിലായിരുന്നു സൈനിക ദിന പരേഡ് നടന്നത്.
സ്‌മൃതിക യുദ്ധ സ്മാരകത്തിൽ ഒരു പുഷ്പ ചക്രം അർപ്പിക്കുന്ന ചടങ്ങോടെ പരേഡ് ആരംഭിക്കും. ആർമി ചീഫായ ജനറൽ മനോജ് പണ്ഡേയാണ് ഈ ചടങ്ങ് നിർവ്വഹിക്കുക. 11 ഗൂർഖാ റൈഫിൾ റെജിമെന്റൽ സെന്ററിന്റെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡ് ആർമി ചീഫ് നിരീക്ഷിക്കും. കൂടാതെ ആവശ്യ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള സൈറ്റേഷനുകളും നൽകും. പരേഡ് മാർച്ചിൽ 6 മാർച്ചിങ് കണ്ടിൻജെന്റ്സും (Marching contingents) അഞ്ച് റെജിമെന്റൽ ബ്രാസ്സ് ബാൻഡുകളും ( Brass Band) 3 പൈപ്പ് ബാൻഡുകളും ( Pipe band )ഉൾപ്പെടുന്ന സംഘവും പരേഡിൽ പങ്കെടുക്കും. ഏറ്റവും മികച്ച മാർച്ചിങ് കണ്ടിൻജെന്റിനെ കണ്ടെത്താൻ എഐ(AI) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത.
മികച്ച മാർച്ചിങ് കണ്ടിൻജെന്റിനെ കണ്ടെത്താൻ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് ആദ്യമാണെന്നും എല്ലാ മാർച്ചിങ് കണ്ടിൻജെന്റുകളും ഡ്രില്ലുകൾ തെറ്റ് കൂടാതെ തന്നെ ചെയ്യുമെന്നും, ഡ്രില്ലുകളുടെ സമയത്ത് കൈകളും കാലുകളും ഉയർത്തുന്നതിനും ആയുധം ഉപയോഗിക്കുന്നതിലും കൃത്യമായ രീതികൾ ഉണ്ടെന്നും അത് കൃത്യമായി കണക്കാക്കി മികച്ച യൂണിറ്റിനെ തിരഞ്ഞെടുക്കാനാണ് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് എന്നും ആർമി ഡേ പരേഡ് കമാൻഡറായ മേജർ ജനറൽ സാലിൽ സേത്ത് പറഞ്ഞു. പരേഡ് ഒരു ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുകയും തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ഇതിനെ എഐസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓരോ ചലനവും നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
