വിവാദങ്ങള്‍ എന്തൊക്കെ?
ബിജെപിയും കോണ്‍ഗ്രസും വനിതാ സംവരണ ബില്ലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇത്രയും കാലം ഈ ബില്‍ പെട്ടിയിലായിരിക്കാന്‍ കാരണം. സ്ത്രീകള്‍ക്കായി നല്‍കുന്ന സീറ്റുകളില്‍ വീണ്ടും പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തണമെന്ന അവരുടെ ആവശ്യമാണ് ബില്ലിന്മേലുള്ള പ്രധാന തടസ്സങ്ങളിലൊന്ന്.
അഞ്ച് ദിവസം നീളുന്ന പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ശരിയായ തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വനിതാ സംവരണ ബില്ലില്‍ വോട്ടു ചെയ്യാന്‍ പ്രത്യേക സമ്മേളനം ആവശ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹയെപ്പോലുള്ള ചില രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
advertisement
എന്താണ് വനിതാ സംവരണ ബില്‍?
ഏറെക്കാലമായി ചര്‍ച്ചയിലിരിക്കുന്ന ബില്ലുകളിലൊന്നാണ് വനിതാ സംവരണ ബില്‍. 1996, 1998, 1999 തുടങ്ങിയ വര്‍ഷങ്ങളില്‍ ഇതിന് സമാനമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2008ലാണ് ഏറെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള സീറ്റുകളില്‍ മൂന്നില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ഈ ബില്‍. അതിനുള്ളില്‍ തന്നെ എസ്സി, എസ്ടി, ആംഗ്ലോഇന്ത്യന്‍സ് എന്നിവര്‍ക്കുവേണ്ടിയും വീണ്ടും സംവരണം ചെയ്തിരിക്കുന്നു. സംവരണ സീറ്റുകള്‍ ഒരോ പൊതുതെരഞ്ഞെടുപ്പിന് ശേഷവും മാറ്റപ്പെടും. ഇത് എല്ലാ മണ്ഡലങ്ങളിലും സംവരണം നടന്നുവെന്ന് ഉറപ്പാക്കുന്നതിനാണ്.
1996-ല്‍ അവതരിപ്പിച്ച ബില്ലില്‍ ഗീത മുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതി വിശകലനം നടത്തിയിരുന്നു. ഏഴ് നിര്‍ദേശങ്ങളാണ് ഈ സമിതി മുന്നോട്ട് വെച്ചത്. ഇതില്‍ അഞ്ച് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 2008-ലെ ബില്ലില്‍ ചേര്‍ത്തു. 15 വര്‍ഷത്തെ സംവരണകാലഘട്ടവും ആംഗ്ലോ ഇന്ത്യന്‍സിനുള്ള സംവരണവും ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യസഭയിലും നിയമസഭാ സമിതികളിലും സംവരണം നല്‍കണമെന്നും ഒബിസിയെ പ്രത്യേക സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും 2008-ലെ ബില്ലില്‍ ചേര്‍ത്തില്ല. സ്ത്രീകള്‍ക്ക് ഒരു ശതമാനം സീറ്റ് അനുവദിക്കുന്നത് പോലെയുള്ള ചില ബദല്‍ മാര്‍ഗങ്ങള്‍ ചില അംഗങ്ങള്‍ നിര്‍ദേശിച്ചതോടെ ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യത്തില്‍ സമവായത്തിലെത്തിയില്ല.
ബില്‍ പാസാക്കാന്‍ തടസ്സം നില്‍ക്കുന്നതെന്ത്?
രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസാക്കുന്നതിലെ പ്രധാന വെല്ലുവിളികളിലൊന്ന് നിലവിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്. ഒറ്റത്തവണ മാത്രം കൈമാറ്റം ചെയ്യാവുന്ന വോട്ട് എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഈ സംവിധാനത്തിലൂടെ മുന്‍ഗണനയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാനേ കഴിയൂ. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലവില്‍ രാജ്യസഭയില്‍ എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല. ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ വോട്ടിംങ് സംവിധാനം മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി നടത്തേണ്ടി വരും.
രാജ്യത്തെ നിലവിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം
ഒട്ടേറെ മേഖലകളില്‍ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. ലോകസഭയിലെ ആകെ സീറ്റുകളില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. ഇതിന് പുറമെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനത്തില്‍ താഴെയാണ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, മേഘാലയ, ഒഡിഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യമുള്ളത്.
ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവടങ്ങളില്‍ പത്ത് മുതല്‍ 12 ശതമാനം വരെ സ്ത്രീകളുടെ പ്രാതിനിധ്യമുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ യഥാക്രമം 14.44 ശതമാനം, 13.7 ശതമാനം, 12.35 ശതമാനം എന്നിങ്ങനെ വനിതാ എംഎല്‍എമാര്‍ ഉണ്ടെന്ന് 2022 ഡിസംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.